തൃശൂർ: കുറ്റവാളികളെ കുടുക്കുന്നതിനും ക്രിമിനൽ സ്വഭാവമുള്ളവരെ നിയന്ത്രിക്കുന്നതിനുമായി ഡിഐജി എസ്. സുരേന്ദ്രന്റെ നേതൃത്വത്തിൽ ആരംഭിച്ച ‘ഓപ്പറേഷൻ റേഞ്ചർ’വൻവിജയം. ഈ മാസം ഒന്നിനാരംഭിച്ച പദ്ധതിയുടെ ഭാഗമായി നിരവധിപ്പേരാണ് കുടുങ്ങിയതെന്നു ഡിഐജി സുരേന്ദ്രൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
അനേകവർഷങ്ങളായി പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്ന 198 പേരെയും വാറന്റ് കേസുകളിലെ 948 പേരെയും അറസ്റ്റ്ചെയ്തു. 165 കുറ്റവാളികളുടെ പേരിൽ മുൻകരുതൽ നടപടികളും 38 ആളുകളുടെ പേരിൽ ഗുണ്ടാനിയമപ്രകാരമുള്ള നടപടികളും സ്വീകരിച്ചു. തൃശൂർ റേഞ്ചിലെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്ന 92 പേരെയും വാറന്റുകേസുകളിലെ 384 പേരെയും അറസ്റ്റ് ചെയ്തു.
കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവരുന്ന കുറ്റവാളികളെ അവരുടെ കുറ്റകൃത്യങ്ങൾക്കനുസരിച്ച് മൂന്നു വിഭാഗങ്ങളായി തിരിച്ച് സ്റ്റേഷൻ അടിസ്ഥാനത്തിൽ പട്ടിക തയാറാക്കി ഓരോ കുറ്റവാളിയുടെയും വിവരങ്ങൾ ഉൾപ്പെടുന്ന ഫയൽ ഒരുക്കി പോലീസുദ്യോഗസ്ഥർക്ക് അതാതു കുറ്റവാളിയെ നിരീക്ഷിക്കുന്നതിനുള്ള ചുമതലയാണ് പദ്ധതിയിലൂടെ നൽകിയിരിക്കുന്നത്. മയക്കുമരുന്ന് എത്തിച്ചുകൊടുക്കുന്നവരുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനു ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ പദ്ധതിയുടെ ഭാഗമായാണ് കഴിഞ്ഞ ദിവസങ്ങളിൽ തൃശൂർ ജില്ലയിലുണ്ടായ പമ്പുടമയുടെ കൊലപാതകത്തിലെ പ്രതികളെയും ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയവരെയും എത്രയും വേഗം പിടികൂടാൻ കഴിഞ്ഞതെന്നു ഡിഐജി പറഞ്ഞു.
തൃശൂർ റേഞ്ചിൽ ഉൾപ്പെട്ട ജില്ലകളിലാണ് പ്രാഥമികമായി പദ്ധതി നടപ്പാക്കിയിരിക്കുന്നത്. പദ്ധതി ഇങ്ങനെ:
* അതാത് സ്റ്റേഷൻ പരിധിയിലെ എല്ലാ കുറ്റവാളികളെയും തിരിച്ചറിയാനുള്ള നടപടികൾ.
* ഓരോ കുറ്റവാളിയുടെയും പേരിൽ പ്രത്യേക ഫയൽ ആരംഭിച്ച് എല്ലാ നീക്കങ്ങളും നിരീക്ഷിക്കുന്നു.
* ജില്ലയിലെ കുറ്റവാളികളുടെ, പ്രത്യേകിച്ച് കഞ്ചാവ്, മയക്കുമരുന്ന്, മദ്യംകടത്ത്, മണ്ണ്-മണൽകടത്ത്, കൊള്ളപ്പലിശക്കാർ എന്നിവരുടെ നീക്കങ്ങൾ നിരീക്ഷക്കുന്നതിനു ജില്ലാ പോലീസ് മേധാവിമാരുടെ മേൽനോട്ടത്തിൽ ജില്ലാതല സംവിധാനം.
* അന്വേഷണത്തിലിരിക്കുന്ന കേസുകളിലെ പ്രതികളെ പിടികൂടാൻ പ്രത്യേക പോലീസ് സംഘം.
* പിടികിട്ടാപ്പുള്ളികളുടെയും അറസ്റ്റ് വാറന്റുള്ളവരുടെയും പട്ടിക തയാറാക്കുക.
* കുറ്റവാളികൾക്കെതിരേയുള്ള കേസുകളിൽ അന്വേഷണം ശക്തിപ്പെടുത്താൻ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ സഹായത്തോടെ നടപടി.
* കുറ്റവാളി ജാമ്യത്തിലിറങ്ങിയാൽ നിരീക്ഷിക്കാൻ സംഘം.
* മുതലുകളെ സംബന്ധിച്ച കേസുകളിൽ പത്തുവർഷത്തിനുള്ളിൽ ഉൾപ്പെട്ട എല്ലാ കുറ്റവാളികളുടെയും പട്ടിക തയാറാക്കുക.
* അവസാന പത്തുവർഷത്തിനുള്ളിൽ മയക്കുമരുന്ന്, മണ്ണ്-മണൽകടത്ത്, മദ്യം കടത്ത്, അസാന്മാർഗിക കേസുകൾ എന്നിവയിലുള്ള കുറ്റവാളികളുടെ പട്ടിക തയാറാക്കുക.
* മണ്ണ്-മണൽകടത്ത്, മദ്യംകടത്ത്, അസാന്മാർഗിക കേസുകൾ, പകർപ്പവകാശ കേസുകൾ, ആയുധ, സ്ഫോടകവസ്തു ചട്ടം, പണമിടപാട് കേസുകളിൽ ഉൾപ്പെടുന്നവർക്കെതിരേ രഹസ്യാന്വേഷണത്തിനു സ്പെഷൽ ഡ്രൈവ് നടപടി.
* സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ ഡാറ്റാ ബാങ്ക് തയാറാക്കുക.
* സ്റ്റേഷനിൽ നിലവിലുള്ള കുറ്റവാളികളുടെ പ്രവർത്തനവിവരങ്ങൾ പുതുക്കാൻ നടപടി.
* വർഗീയ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരുടെയും തീവ്രവാദ പ്രവർത്തനങ്ങൾ ഉള്ളവരുടെയും പട്ടിക തയാറാക്കൽ.
* ജില്ലകളിൽ പകലും രാത്രിയുമായി കോമ്പിംഗ് ഓപ്പറേഷനുകൾ.
പെണ്‍കുട്ടികളെ കണ്ടെത്താൻ പ്രത്യേക സംഘം
തൃശൂർ: കാണാതാവുന്ന പെണ്‍കുട്ടികളെ കണ്ടെത്താൻ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ പ്രത്യേക സംഘം രൂപീകരിച്ചതായി ഡിഐജി സുരേന്ദ്രൻ പറഞ്ഞു. ചതിക്കുഴികളിൽപെട്ടാണ് പല പെണ്‍കുട്ടികളും നാടുവിടുന്നത്. 25നും മുപ്പതിനും ഇടയിൽ പ്രായമുള്ള യുവതികളും കാണാതാവുന്നതു നിത്യസംഭവമായി മാറിയിരിക്കയാണ്.
ഇത്തരം സന്ദർഭങ്ങളിൽ ഇവരെ എത്രയും വേഗം കണ്ടെത്താനുള്ള പ്രവർത്തനങ്ങൾക്കാണ് പോലീസ് ശ്രദ്ധകൊടുത്തിരിക്കുന്നത്. എല്ലാ മാസവും ജില്ലാതല സംഘങ്ങൾ നടപടികൾ വിലയിരുത്തും.
കുതിരാനിൽ മണ്ണിടിഞ്ഞുവെന്ന വ്യാജവാർത്ത സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവർക്കെതിരേ നിയമ നടപടിയെടുക്കും. ഇതു സംബന്ധിച്ച അന്വേഷണം നടത്തിവരികയാണെന്നും ഡിഐജി പറഞ്ഞു.
ഓപ്പറേഷൻ റേഞ്ചർ തുടങ്ങി, നിരവധി പേർ അറസ്റ്റിൽ
12:17 AM Oct 20, 2019 | Deepika.com