കൊച്ചി: ആലുവ ശിവരാത്രി മണപ്പുറത്ത് നടപ്പാലം നിർമിച്ചതിൽ അഴിമതിയുണ്ടെന്നാരോപിച്ചു മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് ഉൾപ്പെടെയുള്ളവർക്കെതിരേ നൽകിയ പരാതിയിൽ പ്രോസിക്യൂഷൻ അനുമതി നൽകാൻ നിർദേശിക്കണമെന്ന ഹർജിയിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടി.
ആലുവ സ്വദേശി ഖാലിദ് മുണ്ടപ്പള്ളി നൽകിയ ഹർജിയാണു സിംഗിൾബെഞ്ച് പരിഗണിക്കുന്നത്. 2014 - 2015 ൽ നടപ്പാലം നിർമിക്കാൻ നിയമങ്ങളും മാനദണ്ഡങ്ങളും അവഗണിച്ച് പ്രവൃത്തി പരിചയമില്ലാത്ത കന്പനിക്ക് 4.2 കോടി രൂപ അധികമായി നൽകിയെന്നാണ് ഹർജിക്കാരന്റെ ആരോപണം. സ്വകാര്യ കന്പനിക്ക് എസ്റ്റിമേറ്റിൽനിന്നു വ്യതിചലിച്ച് 41.97 ശതമാനം തുകയാണ് അധികമായി നൽകിയെന്നു ഹർജിയിൽ പറയുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി വിജിലൻസിന് ഹർജിക്കാരൻ നൽകിയ പരാതിയിൽ വസ്തുതകൾ മനസിലാക്കാതെയാണ് ആരോപണം ഉന്നയിക്കുന്നതെന്നും തുടർ നടപടികൾ വേണ്ടെന്നുമാണു കണ്ടെത്തിയിരുന്നത്. തുടർന്ന് ഹർജിക്കാരൻ മൂവാറ്റുപുഴ വിജിലൻസ് കോടതിയെ സമീപിച്ചു. മുൻമന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്, അൻവർ സാദത്ത് എംഎൽഎ, മുൻ ചീഫ് സെക്രട്ടറി ജിജി തോംസണ്, മുൻ പൊതുമരാമത്ത് സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, റോഡ്സ് ആൻഡ് ബ്രിഡ്ജസ് ചീഫ് എൻജിനീയർ പി.കെ. സതീശൻ, സൂപ്രണ്ടിംഗ് എൻജിനീയർ ഇ.പി. ബെന്നി, എക്സിക്യൂട്ടീവ് എൻജിനീയർ ബെന്നി ജോണ്, അസി. എക്സിക്യൂട്ടീവ് എൻജിനീയർ കെ.കെ. ഷാമോൻ, അസി. എൻജിനീയർ പീയൂഷ് വർഗ്ഗീസ്, സെഗ്യൂറോ ഇൻകെൽ കണ്സോർഷ്യമെന്ന സ്വകാര്യ കന്പനിയുടെ മാനേജിംഗ് പാർട്ണർ രാജൻ എന്നിവർക്കെതിരേയാണു പരാതി നൽകിയത്.
ഗൂഢാലോചന, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങളും അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളുമാണ് പരാതിയിൽ ആരോപിച്ചിട്ടുള്ളത്. അഴിമതി നിരോധന നിയമപ്രകാരം ഇവർക്കെതിരേ പ്രോസിക്യൂഷൻ നടപടിക്ക് സർക്കാരിന്റെ അനുമതി വേണം. ഇതിനായി 2018 സെപ്റ്റംബർ 24ന് അപേക്ഷ നൽകിയെങ്കിലും ഇതുവരെ നടപടിയുണ്ടായില്ലെന്നാണ് ഹർജിക്കാരന്റെ ആക്ഷേപം. ഹർജി നവംബർ 18നു വീണ്ടും പരിഗണിക്കും.
ആലുവ മണപ്പുറം നടപ്പാലം അഴിമതി: വിശദീകരണം തേടി
12:15 AM Oct 20, 2019 | Deepika.com