കൊച്ചി: അമ്മയെയും രണ്ടുമക്കളെയും എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനു സമീപത്തെ ലോഡ്ജ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ബംഗളൂരു നോർത്ത് ശാസ്ത്രിനഗറിൽ താമസിക്കുന്ന മലയാളികളായ രാധാമണി (69), മക്കളായ ആർ. സുരേഷ്കുമാർ (43), ആർ. സന്തോഷ്കുമാർ (40) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾക്കു രണ്ടുദിവസത്തെ പഴക്കമുണ്ട്. മുറിയിൽനിന്നു കീടനാശിനിയുടെ കുപ്പി കണ്ടെത്തി.
ഫോറൻസിക് പരിശോധനയിൽ മുറിയിലുണ്ടായിരുന്ന മൂന്നു ഗ്ലാസുകളിലും കീടനാശിനിയുടെ അംശം സ്ഥിരീകരിച്ചതായി പോലീസ് പറഞ്ഞു. ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം. മലയാളികളായ ഇവർ ബംഗളൂരുവിലാണ് സ്ഥിരതാമസം. ചികിത്സക്കായി കൊച്ചിയിലെത്തിയതാണെന്നാണ് ലോഡ്ജിൽ നൽകിയ വിവരം. ചികിത്സയ്ക്കായി ഇവർ മുന്പും കൊച്ചിയിൽ എത്തിയിട്ടുണ്ടെന്നും ആ സമയത്ത് ലോഡ്ജിൽ മുറിയെടുത്തിരുന്നുവെന്നും ജീവനക്കാർ പോലീസിനു മൊഴി നൽകി.
സുരേഷ്കുമാറിന്റെ പേരിലാണ് മുറി ബുക്ക് ചെയ്തിരുന്നത്. 14നു മുറിയെടുത്ത ഇവർ രണ്ടുദിവസം കഴിഞ്ഞു മടങ്ങുമെന്നു പറഞ്ഞിരുന്നു. 16 വരെയുള്ള വാടക മുൻകൂർ നൽകിയിരുന്നു. 16നു രണ്ടുദിവസംകൂടി മുറി വേണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് അനുവദിച്ചു. ഇതിനുശേഷം ജീവനക്കാർ ഇവരെ പുറത്തുകണ്ടിട്ടില്ല. രണ്ടുദിവസമായി പുറത്തു കാണാത്തതിനെത്തുടർന്ന് ഇന്നലെ രാവിലെ അന്വേഷിച്ചപ്പോൾ മുറി അകത്തുനിന്നു പൂട്ടിയതായി ശ്രദ്ധയിൽപ്പെട്ടു. സെൻട്രൽ പോലീസെത്തി വാതിൽ തകർത്ത് അകത്തുകയറിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.
രണ്ടു മൃതദേഹങ്ങൾ കട്ടിലിലും ഒരെണ്ണം താഴെ വിരിച്ച കിടക്കയിലുമായിരുന്നു. ഇൻക്വസ്റ്റിനുശേഷം സന്തോഷ്കുമാറിന്റെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്കും മറ്റു രണ്ടുപേരുടേത് ആലപ്പുഴ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. ബംഗളൂരുവിലെ ബന്ധുക്കളെ പോലീസ് വിവരമറിയിച്ചിട്ടുണ്ട്. ഇവർ ഇന്ന് എത്തുമെന്നാണ് അറിയിച്ചിട്ടുള്ളതെന്നു സെൻട്രൽ പോലീസ് പറഞ്ഞു.
അമ്മയും രണ്ടുമക്കളും ലോഡ്ജിൽ മരിച്ചനിലയിൽ
12:13 AM Oct 20, 2019 | Deepika.com