കട്ടപ്പന: കേരളത്തിൽ ഒരു തുണ്ടു ഭൂമിയുമില്ല വ്യവസായ ആവശ്യത്തിനു സ്ഥാപനങ്ങൾ നിർമിക്കാൻ. ഡയറി - പൗൾട്രി ഫാമുകൾക്കും കേരളത്തിലിടമില്ല. മത്സ്യകൃഷിക്ക് ഉപയോഗിക്കാൻ പാടവുമില്ല. റിസോർട്ടുകൾക്കും ഹോട്ടലുകൾക്കും ആരും സ്ഥലം നൽകിയിട്ടില്ല. ഇതെല്ലാം ഇല്ലേ ഇവിടെ? എല്ലാം ഉണ്ട്. എല്ലാം പട്ടയ വ്യവസ്ഥകൾ പ്രകാരം അനധികൃതം.
കേരളത്തിൽ സർക്കാർ പതിച്ചുനൽകിയ ഭൂമിയത്രയും 1964ലെ ഭൂപതിവു ചട്ടങ്ങൾപ്രകാരം മാത്രമാണ്. 1964ലെ ചട്ടത്തിൽ കൃഷിക്കും വാസസ്ഥലത്തിനുമായാണു ഭൂമി നൽകിയിട്ടുള്ളത്. പൊതുതാൽപര്യപ്രകാരം ഏതെങ്കിലും ഭൂമി ഏതെങ്കിലും പ്രത്യേക ആവശ്യത്തിനായി പതിച്ചു നൽകാം. എകെജി സെന്ററും മറ്റും അങ്ങിനെ പതിച്ചുനൽകിയ ഭൂമിയിലാണു സ്ഥാപിച്ചിരിക്കുന്നത്.
കാലഘട്ടത്തിന്റെ ആവശ്യമനുസരിച്ചു നിയമങ്ങൾ നിർമിക്കാനും ഉള്ള നിയമങ്ങളിൽ ജനോപകാരപ്രദമായി ഭേദഗതികൾ വരുത്താനുമാണ് എല്ലാ അഞ്ചുകൊല്ലം കൂടുന്പോഴും ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നത്. നിയമം കൊണ്ടുവരാതെ അനിവാര്യമായ നിർമിതികൾ കണ്ണടച്ച് അനുവദിക്കുന്നതിനു പകരം നിയമം നിർമിച്ചു നിയമപരമായി അനുവദിക്കുകയാണു വേണ്ടത്. അതുണ്ടാകാത്തതിന്റെ അനന്തര ഫലമാണ് കേരളത്തിലെ കുരുക്കഴിയാത്ത ഭൂപ്രശ്നം.
കാർഷിക ആവശ്യത്തിനല്ലാതെ ഭൂമി പതിച്ചുനൽകാൻ ആന്ധ്രപ്രദേശിലും രാജസ്ഥാനിലും നിയമമുണ്ട്. രാജസ്ഥാൻ ലാൻഡ് റവന്യു (കണ്‍വേർഷൻ ഓഫ് അഗ്രികൾച്ചർ ലാൻഡ് ഫോർ നോണ്‍ അഗ്രികൾച്ചർ പർപ്പസ്) ആക്ട് - 2007. 1956-ലെ രാജസ്ഥാൻ ലാൻഡ് റവന്യൂ ആക്ട് ഭേദഗതി ചെയ്താണ് അവർ പുതിയ ആക്ട് ഉണ്ടാക്കിയത്. ആന്ധ്രപ്രദേശ് അഗ്രികൾച്ചർ ലാൻഡ് (കണ്‍വേർഷൻ ഫോർ നോണ്‍ അഗ്രിക്കൾച്ചർ പർപ്പസ് ) ആക്ട് - 2006.
1963-ലെ ലാൻഡ് അസസ്മെന്റ് ആക്ട് ഭേദഗതി ചെയ്താണ് ഇവർ നിയമം ഉണ്ടാക്കിയത്. ഏത് ആവശ്യത്തിന് എവിടെ സ്ഥലം അനുവദിക്കുന്നു എന്നതിനു വ്യക്തമായ വ്യവസ്ഥയും ഇവരുടെ നിയമങ്ങളിലുണ്ട്. ഇതൊന്നും കേരളത്തിലെ നിയമ നിർമാതാക്കൾ അറിയാഞ്ഞിട്ടല്ല.
റവന്യു വകുപ്പിൽനിന്നു തന്നെയാണ് ഈ വിവരങ്ങൾ ലഭിച്ചിട്ടുള്ളതും. നിയമം ലംഘിക്കപ്പെടുന്പോൾ പ്രയോജനമുള്ളവരാണ് നിയമം നിർമിക്കാത്തതിനു പിന്നിൽ.
ഭൂമിയുടെ അവകാശബന്ധം നിർണയിക്കുന്നതിന് 26-ഓളം നിയമങ്ങൾ
കേരളത്തിൽ ഭൂമിയിലെ അവകാശ ബന്ധം നിർണയിക്കുന്നതിന് 26-ഓളം ആക്ടുകളാണ് പിറന്നിട്ടുള്ളത്. ഇതിലൊന്നും വാണിജ്യാവശ്യത്തിനുള്ള കെട്ടിടം നിർമിക്കാൻ വ്യവസ്ഥ ചെയ്യുന്നില്ല. കേരള ലാൻഡ് അസൈൻമെന്റ് റൂൾസ്- 1964, കണ്ടുകൃഷി അസൈൻമെന്റ് റൂൾസ് - 1958, റബർ കൃഷിക്കുവേണ്ടി സ്ഥലം നൽകിയ 1960 റൂൾസ്, 1964-ലെ അസൈൻമെന്റ് ഫോർ ഇൻഡസ്ട്രീയൽ പർപ്പസ് റൂൾസ്, അഗ്രികൾച്ചർ ലേബേഴ്സ് അസൈൻമെന്റ് ആക്ട് - 1971, ദേവസ്വം ലാൻഡ് ആക്ട് - 1961, ഹൈറേഞ്ച് കോളനൈസേഷൻ റൂൾസ് - 1968, ശ്രീ പണ്ടാരവക ലാൻഡ്സ് ആക്ട് -1971, പ്രൈവറ്റ് ഫോറസ്റ്റ് ആക്ട് -1971, കേരള സർവീസ്മെൻ ലാൻഡ് ആക്ട് - 1981, ഷെഡ്യൂൾഡ് ട്രൈബ്സ് ലാൻഡ് അസൈൻമെന്റ് ആക്ട് - 2001 തുടങ്ങി 1971-ലെ കണ്ണൻ ദേവൻ ഹിൽസ് (റിസംഷൻ ഓഫ് ലാൻഡ് ) ആക്ട് - 1971, 1993-ലെ സ്പെഷൽ റൂൾസ് ഇവയിലൊന്നും വാണിജ്യാവശ്യത്തിനുള്ള കെട്ടിടം നർമിക്കാൻ ഭൂമി അനുവദിച്ചിട്ടില്ല.
ഭൂ നിയമങ്ങളിലൊന്നും ഇടുക്കിക്കുവേണ്ടി മാത്രം ഒരു നിയമവും നിയമസഭ നാളിതുവരെ പാസാക്കിയിട്ടില്ല. തിരുവിതാംകൂർ, കൊച്ചി, മലബാർ നാട്ടുരാജ്യങ്ങളിലും ഭൂമി പതിവുകൾ നടന്നിട്ടുണ്ട്.
തിരുവിതാംകൂർ - കൊച്ചി നാട്ടുരാജ്യങ്ങളുടെ പതിവു നിയമങ്ങളിൽ സമാനതകളുണ്ടായിരുന്നെങ്കിലും മലബാറിന്റെ കാര്യത്തിൽ ആചാരങ്ങളിലും വിശ്വാസങ്ങളിലും അധിഷ്ടിതമായ ഭൂവിനിയോഗങ്ങളാണ് ഉണ്ടായിരുന്നത്. ഇവിടെയും വാണിജ്യാവശ്യങ്ങൾക്കുള്ള നിർമാണങ്ങൾ പറയുന്നില്ല.
അതനുസരിച്ചു കേരളത്തിലെ വാണിജ്യാവശ്യ കെട്ടിട നിർമാണങ്ങൾ ഒന്നും നിയമാനുസരണമല്ല. പ്രശ്ന പരിഹാരത്തിനു വ്യക്തമായ നീയമ നിർമാണമാണ് ഉണ്ടാകേണ്ടത്. എക്സിക്യൂട്ടീവ് ഉത്തരവുകളല്ല.
കെ.എസ്. ഫ്രാൻസിസ്
കേരളം കണ്ടുപഠിക്കണം ആന്ധ്രപ്രദേശിനെയും രാജസ്ഥാനെയും
07:02 AM Oct 19, 2019 | Deepika.com