പത്തനംതിട്ട: നിർദിഷ്ട ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ടു ചെറുവള്ളിയിലെ ഭൂമിക്കു വനംവകുപ്പിന്റെ അനുമതി നൽകിയിട്ടില്ലെന്നു മന്ത്രി കെ. രാജു. പത്തനംതിട്ട പ്രസ്ക്ലബിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിക്ക് വനംവകുപ്പിന്റെ അനുമതി തേടുന്ന ഘട്ടംവരെ പദ്ധതി എത്തിയിട്ടില്ല. അപ്പോൾ മാത്രമേ നിർദിഷ്ടഭൂമി വിമാനത്താവളത്തിന് അനുയോജ്യമാണോയെന്നും എത്ര കിലോമീറ്റർ അകലത്തിലാണ് വനം എന്നു തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കേണ്ടതുള്ളൂ. പദ്ധതി പ്രഖ്യാപിക്കുന്പോൾ തന്നെ വിവാദം ശരിയല്ല. ചെറുവള്ളിയിലേതു തർക്കത്തിലുള്ള ഭൂമിയായതിനാലാണു പണം കെട്ടിവയ്ക്കാൻ സർക്കാർ തീരുമാനിച്ചത്. കേസ് നടത്തിപ്പിനായി കോടതിയിലാണു പണം കെട്ടിവയ്ക്കുന്നത്.
ഇത് ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം ഉന്നയിക്കുന്നവർക്കു നൽകുന്നതാണെന്ന വാദവും ശരിയല്ല. കോടതി വ്യവഹാരത്തിൽ ഉൾപ്പെട്ട ഒരു ഭൂമി പദ്ധതിക്കുവേണ്ടി ഏറ്റെടുക്കുന്പോൾ പണം കെട്ടിവയ്ക്കുന്നുവെന്നു മാത്രമേയുള്ളൂ.
ഇതിന്റെ പേരിൽ മറ്റ് മിച്ചഭൂമി കേസുകളും ദുർബലപ്പെടുമെന്ന വാദത്തോടും യോജിപ്പില്ല. സുശീലഭട്ട് ഇതുമായി ബന്ധപ്പെട്ടു നടത്തിയ അഭിപ്രായ പ്രകടനം വ്യക്തിപരമാണെന്നും മന്ത്രി പറഞ്ഞു.
ചെറുവള്ളി വിമാനത്താവളം അനുമതി തേടിയിട്ടില്ല: മന്ത്രി രാജു
06:56 AM Oct 19, 2019 | Deepika.com