കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ സുഹൃത്ത് പറമ്പില്‍ബസാര്‍ സ്വദേശിയായ റാണി ഇന്നലെ രാവിലെ വടകര എസ്പി ഓഫീസില്‍ ഹാജരായി. കഴിഞ്ഞ ദിവസങ്ങളില്‍ റാണിയെക്കുറിച്ച് അന്വേഷിച്ചെങ്കിലും മുങ്ങിയതായാണ് അന്വേഷണസംഘത്തിന് വിവരം ലഭിച്ചത്. തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കിയതിനു പിന്നാലെയാണ് റാണി ഇന്നലെ വടകര എസ്പി ഓഫീസിലെത്തിയത്. വടകര റൂറല്‍ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി റാണിയെ പിന്നീട് ചോദ്യം ചെയ്തു.
ജോളി അറസ്റ്റിലായതിനു പിന്നാലെ, തലശേരിയില്‍ കല്യാണത്തിനാണെന്നു പറഞ്ഞാണു റാണി പോയതെന്നായിരുന്നു നാട്ടുകാര്‍ പറഞ്ഞത്. എന്‍ഐടി പരിസരത്തു തയ്യല്‍ക്കട നടത്തിയിരുന്ന റാണിക്കു ജോളിയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണു സൂചന. ജോളിയുടെ മൊബൈല്‍ഫോണിൽ റാണിക്കൊപ്പമുള്ള ഫോട്ടോകള്‍ ഉണ്ടായിരുന്നു. കുടുംബശ്രീ ഭാരവാഹിയായിരുന്ന റാണി എന്‍ഐടിക്കടുത്ത് തയ്യല്‍ക്കട നടത്തുമ്പോള്‍ ജോളി അതിനടുത്തുള്ള ഡ്രൈവിംഗ് സ്കൂളില്‍ എത്തിയിരുന്നു. അവിടെ നിന്നുള്ള ബന്ധമാണത്രെ ഇരുവരേയും ഉറ്റസുഹൃത്തക്കളാക്കി മാറ്റിയത്.
ജോളിയുടെ പല വിവരങ്ങളും റാണിക്ക് അറിയുമെന്നാണ് അന്വേഷണസംഘം കരുതുന്നത്.
കൂടത്തായി കൊലപാതക പരമ്പരയിലെ സിലിയുടെ മരണവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ജോളിയേയും രണ്ടാം പ്രതി എം.എസ്. മാത്യു എന്ന ഷാജിയേയും അന്വേഷണസംഘം ഇന്നലെ വിശദമായി ചോദ്യം ചെയ്തു. പയ്യോളി ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഡിവൈഎസ്പി ഹരിദാസന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരേയും ചോദ്യം ചെയ്തത്.
ജോളിയുടെ സുഹൃത്ത് റാണി ചോദ്യംചെയ്യലിനെത്തി
12:38 AM Oct 19, 2019 | Deepika.com