കോട്ടയം: ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കുള്ള എംജി യൂണിവേഴ്സിറ്റി രജിസ്ട്രാറുടെ മറുപടി സിൻഡിക്കറ്റിനെ പ്രതിക്കൂട്ടിലാക്കും. ബിടെക് ഫലപ്രഖ്യാപനത്തിനുശേഷം അധികമാർക്കു നൽകിയതു തെറ്റാണെന്നും മാർക്ക് കൂട്ടി നൽകാൻ സിൻഡിക്കറ്റിനു നേരിട്ട് അധികാരമില്ലെന്നുമാണു രജിസ്ട്രാർക്ക് ലഭിച്ച നിയമോപദേശം. ഇതുസംബന്ധിച്ചുള്ള റിപ്പോർട്ട് രജിസ്ട്രാർ ഇന്നലെ തയാറാക്കി. ഡീൻ കമ്മിറ്റിയുടെ നിർദേശപ്രകാരം അക്കാഡമിക് കൗണ്‍സിൽ അനുവദിക്കുന്ന മുറയ്ക്കു സിൻഡിക്കറ്റിനു തീരുമാനമെടുക്കാം.
പരീക്ഷാ ബോർഡിന്റെ മുൻകൂർ അനുമതി ലഭിച്ചതിനു ശേഷമേ ഇത്തരത്തിലുള്ള തീരുമാനം നടപ്പാക്കാനാകുവെന്നും പ്രാബല്യത്തിൽ വരുത്തേണ്ടത് പരീക്ഷാ ബോർഡാണെന്നും പരീക്ഷാ മാനുവലിൽ വ്യക്തമാക്കുന്നുണ്ടെന്ന് രജിസ്ട്രാർ നൽകുന്ന മറുപടിയിൽ ചൂണ്ടിക്കാട്ടും. യൂണിവേഴ്സിറ്റി സ്റ്റാറ്റ്യൂട്ടറി ആക്ടിൽ സിൻഡിക്കറ്റിന് അധികമാർക്ക് നൽകാനുള്ള അധികാരം നിഷ്കർഷിച്ചിട്ടില്ല. പാസ് കോഡിനാണു അധികമാർക്ക് നൽകാനുള്ള അധികാരമെന്നുള്ള വകുപ്പ് 6:29ൽ വ്യക്തമാക്കുന്നതു പ്രിൻസിപ്പൽ സെക്രട്ടറിക്കുള്ള കത്തിൽ സൂചിപ്പിക്കാനുമാണു രജിസ്ട്രാർക്കു ലഭിച്ചിരിക്കുന്ന നിയമോപദേശം.
സിൻഡിക്കറ്റ് തീരുമാനത്തിനു മുന്‍പ് ബി ടെക് പരീക്ഷയിൽ തോറ്റ വിദ്യാർഥികൾ കൂടുതൽ മാർക്ക് നൽകാൻ ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചില്ലെന്നും ബിടെക് വിദ്യാർഥികൾക്കു മോഡറേഷൻ നൽകുന്നതിനു സിൻഡിക്കറ്റ് കൈക്കൊണ്ട തീരുമാനവും ആയതിന്റെ അടിസ്ഥാനത്തിൽ പുറപ്പെടുവിച്ച സർവകലാശാലാ ഉത്തരവ്, സിൻഡിക്ക റ്റ് തീരുമാനപ്രകാരം മോഡറേഷൻ മാർക്ക് മൂലം വിജയിച്ച വിദ്യാർഥികളുടെ വിശദാംശങ്ങൾ, സിൻഡിക്കറ്റ് തീരുമാനപ്രകാരം മോഡറേഷൻ മാർക്ക് ആവശ്യപ്പെട്ട് വിദ്യാർഥികൾ സമർപ്പിച്ചിട്ടുള്ള തീർപ്പാക്കാത്ത അപേക്ഷകളുടെ വിവരങ്ങൾ എന്നിവയും റിപ്പോർട്ടിലുണ്ടാകും.
സിൻഡിക്കറ്റ് നേരത്തെ വ്യക്തമാക്കിയ വാദം പൂർണമായും തള്ളിയാകും രജിസ്ട്രാർ റിപ്പോർട്ട് നൽകുക. ഉന്നതവിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കുവേണ്ടി അഡീഷണൽ സെക്രട്ടറിയാണു മാർക്ക് ദാനത്തിൽ വിശദീകരണം ചോദിച്ചത്. 17നാണു പ്രിൻസിപ്പൽ സെക്രട്ടറിയുടെ കത്ത് രജിസ്ട്രാർക്കു ലഭിച്ചത്. ബി ടെക് പരീക്ഷ തോറ്റ നിരവധി വിദ്യാർഥികൾ യൂണിവേഴ്സിറ്റി അപേക്ഷ സമർപ്പിച്ചിരുന്നുവെന്നാണു സിൻഡിക്കറ്റ് വ്യക്തമാക്കിയിരുന്നത്. സിൻഡിക്കറ്റ് മുൻ അംഗം കെ. ഷറഫുദീനും മന്ത്രി കെ.ടി. ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറിയും താമസിക്കുന്ന കായംകുളം പുള്ളിക്കണക്കിലെ ഒരു വിദ്യാർഥിനി മാത്രമാണ് അപേക്ഷ സമർപ്പിച്ചത്. അക്കഡേമിക് കൗണ്‍സിലി ന്റെ പരിഗണനയിലിരിക്കെ മാർക്ക് നൽകണമെന്ന വിഷയം ഒൗട്ട് ഓഫ് അജൻഡയായി ഉൾപ്പെടുത്തിയാണ് സിൻഡിക്കറ്റ് തീരുമാനമെടുത്തത്.
ജോമി കുര്യാക്കോസ്
മാർക്ക് ദാനം: സിൻഡിക്കറ്റിനെ പ്രതിക്കൂട്ടിലാക്കി രജിസ്ട്രാറുടെ റിപ്പോർട്ട്
12:35 AM Oct 19, 2019 | Deepika.com