കൊച്ചി: എംജി സർവകലാശാലയിൽ അദാലത്ത് നടത്തി മാർക്ക് കൂട്ടി നൽകിയ സംഭവത്തിൽ വൈസ് ചാൻസലറുടെ റിപ്പോർട്ട് കിട്ടിയശേഷം നിലപാടു വ്യക്തമാക്കാമെന്നു ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ കൊച്ചിയിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. ഇക്കാര്യത്തിൽ മുൻവിധിയില്ലെന്നും ലഭിക്കുന്ന പരാതികളെക്കുറിച്ചു വിശദീകരണം തേടുന്നതു സ്വാഭാവികമാണെന്നും ഗവർണർ പറഞ്ഞു.
മാർക്ക് ദാന വിവാദം സംബന്ധിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവർണർക്കു നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണു ഗവർണർ വിശദീകരണം തേടിയത്. ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി എംജി സർവകലാശാലാ അദാലത്തിൽ പങ്കെടുത്താണ് മാർക്ക് ദാനം നടത്തിയതെന്നാണു പ്രതിപക്ഷനേതാവിന്റെ ആരോപണം.
വിസി വിദേശത്തേക്ക്
കോട്ടയം: തടസങ്ങൾ നീങ്ങിയാൽ എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സാബു തോമസ് ഇന്നു യൂറോപ്പിലേക്കു പറക്കും. വിദേശയാത്രയ്ക്കു സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. നാനോ സയൻസ് സംബന്ധിച്ച അന്താരാഷ്ട്ര സെമിനാറിൽ പങ്കെടുക്കുന്നതിനാണു പോകുന്നത്. ബി ടെക് മാർക്ക് ദാന വിവാദത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ അനുമതി നിഷേധിച്ചിട്ടില്ലെങ്കിലും സ്വയം യാത്ര ഉപേക്ഷിക്കുന്നതിനെപ്പറ്റി ആലോചനയുണ്ട്. രണ്ടാഴ്ച നീളുന്ന യാത്രയ്ക്കാണു പോകുന്നതെങ്കിലും പര്യടനം ഒരു മാസം തുടർന്നേക്കും. ഇറ്റലി, സ്വീഡൻ എന്നിവിടങ്ങളിലാണു പര്യടനം.
വിസിയുടെ റിപ്പോർട്ട് കിട്ടിയശേഷം നിലപാടു വ്യക്തമാക്കാം: ഗവർണർ
12:34 AM Oct 19, 2019 | Deepika.com