കൊച്ചി: സുപ്രീംകോടതി ഉത്തരവ് പ്രകാരം പൊളിച്ചുനീക്കേണ്ട ഫ്ളാറ്റുകളിൽനിന്ന് ഒഴിഞ്ഞു പോയവർക്കുള്ള നഷ്ടപരിഹാരമായി 10.22 കോടി രൂപ നൽകാൻ അനുമതിയായി.
ആദ്യഘട്ട ലിസ്റ്റിലെ പരിശോധന പൂർത്തിയാക്കിയ 58 ഫ്ളാറ്റുടമകൾക്കാണ് ജസ്റ്റീസ് കെ. ബാലകൃഷ്ണൻ നായർ കമ്മിറ്റി ഇത്രയും തുകയുടെ നഷ്ടപരിഹാരം അനുവദിച്ചത്.
10,22,143,54 രൂപയാണ് ആകെ നഷ്ടപരിഹാര തുക. ആൽഫ സറീൻ -15, ഗോൾഡൻ കായലോരം -16, ഹോളി ഫെയ്ത്ത് -7, ജെയ്ൻ കോറൽ കേവ് -20 എന്നിങ്ങനെയാണു പരിശോധന പൂർത്തിയാക്കിയത്.
നഷ്ടപരിഹാരമാവശ്യപ്പെട്ടു കൂടുതൽ തുകയ്ക്കുള്ള അപേക്ഷ സമർപ്പിച്ചവർക്കും സുപ്രീം കോടതിയുടെ തീരുമാനമുള്ളതിനാൽ പരമാവധി തുകയായ 25 ലക്ഷമാണ് അനുവദിച്ചിട്ടുള്ളത്. കമ്മിറ്റി അംഗീകരിച്ച ലിസ്റ്റ് സർക്കാരിന് കൈമാറും.
സുപ്രീം കോടതിയിൽ ഇതുവരെ ഫ്ളാറ്റ് പൊളിക്കലുമായി നടന്ന പ്രവർത്തനങ്ങളുടെ റിപ്പോർട്ട് 25ന് നൽകേണ്ടതിനാൽ അതിനു മുമ്പായി നഷ്ടപരിഹാര വിതരണം പൂർത്തിയാക്കിയേക്കുമെന്നാണ് സൂചന.
ഇതിനിടെ, ഫ്ളാറ്റ് നിർമാതാക്കൾക്കെതിരേ ഫ്ളാറ്റുടമകൾ നൽകിയ പരാതിയിൽ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം ജെയിൻ അപ്പാർട്ട്മെന്റ് ഫ്ളാറ്റ് നിർമാതാവിന്റെ ചെന്നൈയിലെ ഓഫീസിൽ റെയ്ഡ് നടത്തി. ഇയാളോട് 21ന് അന്വേഷണസംഘത്തിനു മുന്പാകെ ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ച് സംഘം ചെന്നൈയിൽ എത്തിയത്.
ഫ്ളാറ്റ്: 10.22 കോടി നഷ്ടപരിഹാരം നൽകാൻ അനുമതി
12:34 AM Oct 19, 2019 | Deepika.com