കോന്നി: മകന്റെ സിവിൽ സർവീസ് പരീക്ഷയുടെ അഭിമുഖ സമയത്തു താൻ ഡൽഹിയിലുണ്ടായിരുന്നെന്ന മന്ത്രി കെ.ടി. ജലീലിന്റെ ആരോപണത്തിനു മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്റെ മകന്റെ ഇൻറർവ്യു നടക്കുന്പോൾ താനല്ലാതെ മറ്റാരെങ്കിലും കൂട്ടു പോകണോയെന്നു രമേശ് ചെന്നിത്തല ചോദിച്ചു. “മകനെ സ്കൂളിൽ ചേർത്തതും പിടിഎ യോഗത്തിനു പോകുന്നതുമെല്ലാം ഞാനാണ്. ലീഗിന്റെ ചട്ടുകമെന്നതു ജലീലിന്റെ സ്ഥിരം വാചകമാണ്. ഞാൻ എന്റെ ചട്ടുകം മാത്രമാണ്.” - ചെന്നിത്തല പറ ഞ്ഞു.
എംജി യൂണിവേഴ്സിറ്റിയുടെ മാർക്ക്ദാനത്തിൽ ജുഡീഷൽ അന്വേഷണം വേണം. ജലീലിന്റേത് അധികാരദുർവിനിയോഗമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
എംജി സർവകലാശാലയിൽ തോന്നിയപടി എന്തുമാവാം എന്ന അവസ്ഥയാണുള്ളത്. മോഡറേഷൻ നൽകരുത് എന്നു താൻ പറഞ്ഞിട്ടില്ല. മാർക്ക് കുഭകോണത്തിനാണ് എതിര്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സൂപ്പർ വിസി ചമയുകയാണ്. പ്രൈവറ്റ് സെക്രട്ടറിക്കു നിയമപരമായി സർവകലാശാലയുടെ കാര്യനിർവഹണത്തിൽ ഇടപെടാൻ അധികാരമില്ല. കേരളത്തിലെ സർവകലാശാലകളെ മന്ത്രിയുടെ ഓഫീസ് തങ്ങളുടെ ഏജൻസി ഓഫീസാക്കി മാറ്റുകയാണ്. ഈ സർക്കാർ എല്ലാ മേഖലകളുടെയും വിശ്വാസം തകർക്കുകയാണ്. വിഷയത്തിൽ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണ്.
എൻഎസ്എസ് യുഡിഎഫിനു വേണ്ടി പ്രചാരണം നടത്തിയതായുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നും ചെന്നിത്തല പറഞ്ഞു.
“മകന്റെ അഭിമുഖത്തിന് അച്ഛനല്ലാതെ മറ്റാരെങ്കിലും പോകണോ ?”: ജലീലിനു മറുപടിയുമായി ചെന്നിത്തല
12:34 AM Oct 19, 2019 | Deepika.com