കൊച്ചി: സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണി ഡിസംബർ 31 നകവും തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾ 2020 ജനുവരി 31നകവും പൂർത്തിയാക്കുമെന്നു സർക്കാർ ഉറപ്പാക്കണമെന്നു ഹൈക്കോടതി. എറണാകുളം നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടു നഗരത്തിലെ സബർബൻ ട്രാവൽസ് ഉടമ കെ.പി. അജിത് കുമാർ നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്.
ഈ തീയതികൾക്കുള്ളിൽ റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ സർക്കാർ നിർദേശിച്ചിട്ടുണ്ടെന്നു സർക്കാരിനു വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ നേരത്തെ ഹർജി പരിഗണിച്ചപ്പോൾ സിംഗിൾ ബെഞ്ചിനെ അറിയിച്ചിരുന്നു. ഇതു രേഖപ്പെടുത്തിയശേഷമാണ് ഇക്കാര്യം സർക്കാർ ഉറപ്പാക്കണമെന്നു സിംഗിൾ ബെഞ്ച് നിർദേശിച്ചത്. കഴിഞ്ഞദിവസം ഹർജി പരിഗണിക്കവേ റോഡിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കത്തതിനെ ഹൈക്കോടതി നിശതമായി വിമർശിച്ചിരുന്നു.
റോഡ് അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടു മറ്റ് ആറ് നിർദേശങ്ങളും ഇതോടൊപ്പം കോടതി നൽകി. പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള 1,33,384 റോഡുകളുടെ അറ്റകുറ്റപ്പണികൾക്ക് അനുമതി നൽകിയത് തദ്ദേശ ഭരണവകുപ്പിന്റെ അഭിഭാഷകൻ ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
അറ്റകുറ്റപ്പണികളിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിച്ചു തുടങ്ങിയെന്നും സർക്കാർ അറിയിച്ചു. പണിപൂർത്തിയാക്കിയശേഷം നിശ്ചിത സമയത്തിനുള്ളിൽ റോഡ് വീണ്ടും തകർന്നാൽ കരാറുകാരന് ബാധ്യത ചുമത്തുന്ന വ്യവസ്ഥ കർശനമായി പാലിക്കുമെന്നും റോഡ് നിർമാണത്തിന് പുതിയ സാങ്കേതികവിദ്യയും രീതികളും ഉപയോഗിക്കാനായി അനുമതി നൽകിയിട്ടുണ്ടെന്നും സർക്കാർ വിശദീകരിച്ചു.
പിഡബ്ല്യുഡി റോഡ് അറ്റകുറ്റപ്പണി ഡിസംബറിന് അപ്പുറം പോകരുത്: ഹൈക്കോടതി
12:34 AM Oct 19, 2019 | Deepika.com