കടുത്തുരുത്തി: കുറുപ്പന്തറ മൂവാറ്റുപുഴ വാലി ജലസേചന പദ്ധതി (ഭൂമിയേറ്റെടുക്കൽ) സ്പെഷൽ തഹസീൽദാരുടെ ഓഫീസിൽ ലക്ഷങ്ങളുടെ തിരിമറി നടത്തിയതുമായി ബന്ധപ്പെട്ടു ജീവനക്കാരൻ അറസ്റ്റിൽ. പാലാ തിടനാട് കരിപ്പോട്ടപറന്പിൽ കെ.ആർ. ഉല്ലാസ് മോനെ(39)യാണ് കടുത്തുരുത്തി പോലീസ് ഇയാൾ ഇപ്പോൾ താമസിക്കുന്ന തൃപ്പൂണിത്തുറ പുത്തൻകാവ് പുന്നയ്ക്കാവെളിയിലുള്ള വീട്ടിൽനിന്നു കസ്റ്റഡിയിലെടുത്തത്.
സാന്പത്തിക ക്രമക്കേട് സംബന്ധിച്ചു സ്പെഷൽ തഹസീൽദാർ ആർ.രാമചന്ദ്രൻ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഇന്നലെ രാവിലെ കടുത്തുരുത്തി എസ്എച്ച്ഒ പി.കെ. ശിവൻകുട്ടി, എസ്ഐ അബ്ദുൾ സമദ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഒാഫീസിലെ ഇയാളുടെ കംപ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. അറസ്റ്റിലായ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാൻ ജില്ലാ കളക്ടർ പി.കെ. സുധീർബാബു നിർദേശം നൽകി.
ഈ മാസം ഒന്പതിനും 15 നും ഇടയിൽ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നാലു കേസുകളിലായി കളക്ടറുടെ പേരിലുള്ള അക്കൗണ്ടിലേക്കു റീ കൂപ്പ് ചെയ്യേണ്ടിയിരുന്ന 23 ലക്ഷം രൂപയാണ് ജീവനക്കാരൻ തന്റെ സ്വന്തം അക്കൗണ്ടിലേക്കു വക മാറ്റിയെടുത്തത്. തട്ടിയെടുത്ത പണം ഉടൻതന്നെ മറ്റ് അക്കൗണ്ടുകളിലേക്കു മാറ്റിയതായാണ് ലഭിക്കുന്ന വിവരം. റീ കൂപ്പ് ചെയ്യേണ്ട ആറു ലക്ഷത്തോളം രൂപയുടെ ഇടപാടുകൾകൂടി ഇയാൾ ഈ ദിവസങ്ങളിൽ നടത്തിയിട്ടുണ്ട്.
കോട്ടയം റവന്യൂ റിക്കവറി തഹസീൽദാരുടെ ഓഫീസിൽ സീനിയർ ക്ലാർക്കായി ജോലി ചെയ്യുന്നതിനിടെ ഭൂമിയുടെ പോക്കുവരവുമായി ബന്ധപ്പെട്ട പണം സമാന രീതിയിൽ തിരിമറി നടത്തിയ കേസിൽ 2014ൽ ഈരാറ്റുപേട്ട പോലീസിൽ ഇയാൾക്കെതിരേ കേസുണ്ടായിട്ടുണ്ട്. സാന്പത്തിക ക്രമക്കേടിന് ഇയാളെ അന്നും സർവീസിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു. സ്വകാര്യ ബാങ്കുകൾ ഉൾപ്പെടെ പത്തോളം ബാങ്കുകളിൽ ഇയാൾക്ക് അക്കൗണ്ടുണ്ട്.
മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ടിന്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളും അതുമായി ബന്ധപ്പെട്ട് കക്ഷികളുമായി ഉണ്ടാകുന്ന തർക്കങ്ങളും സാന്പത്തിക ഇടപാടുകളുമാണ് ഈ ഓഫീസ് വഴി നടക്കുന്നത്. ജില്ലാ കളക്ടറുടെ നിർദേശത്തെത്തുടർന്നു കക്ഷികൾക്കു നൽകുന്ന നഷ്ടപരിഹാരത്തുക ഇറിഗേഷൻ വകുപ്പ് നൽകുന്നതനുസരിച്ചു കളക്ടറുടെ അക്കൗണ്ടിലേക്കു ഇടുകയാണ് പതിവ്. അടുത്ത കാലത്തു കളക്ടറുടെ അക്കൗണ്ടിലേക്ക് അയച്ച 23 ലക്ഷത്തോളം രൂപ അവിടെ ലഭിച്ചിരുന്നില്ല.
ജീവനക്കാർ പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ജോലികളിൽ മുഴുകിയിരുന്ന സമയത്തു നടന്ന ഇടപാടിലെ തുകയാണു ലഭിക്കാതിരുന്നതെന്നു പിന്നീടു നടത്തിയ പരിശോധനയിൽ കണ്ടെത്തി. സ്പെഷൽ തഹസീൽദാരുടെ ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിച്ചാണ് ഫണ്ട് ട്രാൻസ്ഫർ നടക്കുന്നത്. സ്പെഷൽ തഹസീൽദാർ സംഭവം കളക്ടർക്കു റിപ്പോർട്ട് ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിൽ നിരവധി രേഖകൾ സ്പെഷൽ ടീം പിടിച്ചെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
മൂവാറ്റുപുഴ വാലി: ലക്ഷങ്ങളുടെ തിരിമറി നടത്തിയ ജീവനക്കാരൻ അറസ്റ്റിൽ
11:57 PM Oct 18, 2019 | Deepika.com