ഏറ്റുമാനൂർ: മദ്യലഹരിയിലായിരുന്ന സുഹ്യത്തുകൾ തമ്മിലുള്ള കൈയാങ്കളിയിൽ റോഡിൽ നിലതെറ്റി വീണയാൾ ടിപ്പർ കയറി മരിച്ചു. ഏറ്റുമാനൂർ പ്രദേശങ്ങളിൽ ആക്രി പെറുക്കി വിറ്റു നടന്നിരുന്ന അശോകൻ എന്നയാളാണ് മരിച്ചത്.
സംഭവുമായി ബന്ധപ്പെട്ടു നീണ്ടൂർ പേമലകുന്നേൽ പൊന്നപ്പൻ (55)നെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചകഴിഞ്ഞ്1.30ന് പാലാ റോഡിൽ ഹിന്ദുമതപാഠശാലാ ഹാളിനു സമീപമുള്ള കടത്തിണ്ണയിൽ ചെരുപ്പ് തുന്നൽ ജോലികളിൽ ഏർപ്പെട്ടിരുന്നവർ തമ്മിലാണു വാക്കേറ്റം ഉണ്ടായത്. പൊന്നപ്പനും മരിച്ച അശോകനും മറ്റൊരാളും ചേർന്നു രാവിലെ മുതൽ മദ്യപിക്കുകയായിരുന്നു.
ഇതിനിടെ, പൊന്നപ്പനും അശോകനും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും പൊന്നപ്പൻ അശോകനെ പിടിച്ചു തള്ളുകയുമായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു. നില തെറ്റി റോഡിൽ വീണ അശോകന്റെ ശരീരത്തിലുടെ പാലാ ഭാഗത്തേക്കു പോവുകയായിരുന്ന ലോറി കയറിയിറങ്ങുകയായിരുന്നു. അശോകൻ തത്ക്ഷണം മരിച്ചു. ഏറ്റുമാനൂർ പോലീസ് മേൽനടപടി സ്വീകരിച്ചു മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. സംഭവത്തിൽ പൊന്നപ്പനെതിരേ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കു കേസ് എടുത്തു.
മരിച്ച അശോകന്റെ സ്വദേശം എവിടെയാണെന്നോ അഡ്രസ് എന്താണന്നോ ആർക്കുമറില്ല. കഴിഞ്ഞ നാലു വർഷത്തോളമായി അശോകൻ ഏറ്റുമാനൂർ പ്രദേശങ്ങളിൽ ആക്രി പെറുക്കി വിറ്റും രാത്രി കാലങ്ങളിൽ ടൗണിലെ കടത്തിണ്ണകളിൽ കിടന്നുറങ്ങിയും കഴിഞ്ഞു വരികയായിരുന്നു. അടുത്ത നാളിലാണ് അശോകൻ പൊന്നപ്പനോടൊപ്പം ചേർന്നത്.
സുഹൃത്തുക്കൾ തമ്മിൽ കൈയാങ്കളി; നിലത്തുവീണയാൾ ടിപ്പർ കയറി മരിച്ചു
11:57 PM Oct 18, 2019 | Deepika.com