കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷനിൽ പുതിയ ഓംബുഡ്സ്മാൻ ചുമതലയേറ്റ വിവരം അദ്ദേഹമോ അസോസിയേഷൻ ഭാരവാഹികളോ തന്നെ അറിയിച്ചില്ലെന്നും കെസിഎ ഭാരവാഹികൾ തന്റെ ഓഫീസിൽ അതിക്രമിച്ചു കയറിയത് ക്രിമിനൽ കുറ്റമാണെന്നും വ്യക്തമാക്കി മുൻ ഓംബുഡ്സ്മാൻ റിട്ട. ജസ്റ്റീസ് വി. രാംകുമാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. മൂന്നു വർഷത്തേക്കാണ് നിയമനമെന്നു വ്യക്തമാക്കി 2017 ഒക്ടോബർ പത്തിനാണ് തന്നെ ഓംബുഡ്സ്മാനായി നിയമിച്ചതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ജസ്റ്റീസ് രാംകുമാറിനെ മാറ്റിയതു ചോദ്യംചെയ്തു കോട്ടയം ക്രിക്കറ്റ് അസോസിയേഷനിലെ രണ്ടു ക്ലബുകളുടെ ഭാരവാഹികളായ ജി. കുമാർ, ബെർട്ട് ജേക്കബ് എന്നിവർ നൽകിയ ഹർജിയിലാണ് സത്യവാങ്മൂലം നൽകിയത്. കഴിഞ്ഞ ഒക്ടോബർ 11നു ചേർന്ന കെസിഎയുടെ സ്പെഷൽ ജനറൽ ബോഡി യോഗത്തിൽ കാലാവധി വീണ്ടും നീട്ടുമെന്നു സൂചനയുണ്ടായിരുന്നെങ്കിലും ഒന്നും അറിയിച്ചില്ല.
എസിയുടെ കണക്ഷൻ വിച്ഛേദിച്ചും മറ്റും തന്നെ പുകച്ചു പുറത്തുചാടിക്കാനാണ് കെസിഎ ശ്രമിച്ചത്. ജയേഷ് ജോർജ്, ശ്രീജിത്ത്. വി. നായർ, അഡ്വ. കെ.എൻ. അഭിലാഷ് തുടങ്ങിയവർ ഒത്തുചേർന്നാണ് നടപടികൾ ആസൂത്രണം ചെയ്തത്. തന്റെ കാലാവധി നീട്ടില്ലെന്ന സൂചന നൽകിയിരുന്നെങ്കിൽപോലും സ്ഥാനം ഒഴിയുമായിരുന്നു.
കെസിഎ പ്രസിഡന്റായ ജയേഷ് ജോർജിനെതിരായ അഴിമതിക്കേസ് ഒക്ടോബർ 15ന് അന്തിമവാദത്തിന് വച്ചിരുന്നു. കെസിഎയുടെ സെക്രട്ടറി ശ്രീജിത്ത്. വി. നായരുടെ ദോഷകരമായ തന്ത്രങ്ങൾ തുറന്നു കാട്ടാനും അവസരം ലഭിച്ചു. ഒക്ടോബർ 12ന് അവധിയായിരുന്നിട്ടും പുതിയ ഓംബുഡ്സ്മാനായി റിട്ട. ജസ്റ്റീസ് കെ.പി. ജ്യോതീന്ദ്രനാഥിനെ നിയമിച്ചതായി കെസിഎ ഇ മെയിലിലൂടെ അറിയിച്ചു. ജസ്റ്റീസ് ജ്യോതീന്ദ്രനാഥിനെ ഫോണിൽ വിളിച്ച് ചുമതലയേൽക്കാൻ ഒക്ടോബർ 14നു രാവിലെ തന്റെ ഓഫീസിലേക്ക് എത്താൻ നിർദേശിച്ചു. എന്നാൽ ഒക്ടോബർ 12ന് ചുമതലയേറ്റെന്നാണ് മറുപടി ലഭിച്ചത്.
കേസ് ഫയലുകളും രേഖകളും കാറും ഏറ്റുവാങ്ങാൻ ഒക്ടോബർ 14നു തന്റെ സെക്രട്ടറിയെത്തുമെന്നും പുതിയ ഓംബുഡ്സ്മാൻ പറഞ്ഞു. ഒക്ടോബർ 12ന് ഓഫീസിലെത്തിയെങ്കിലും കൈവശമുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് തുറക്കാനായില്ല. കെസിഎ അധികൃതരെ ഫോണിൽ വിളിച്ചു താക്കോൽ വരുത്തി. അവർ തുറന്നു നൽകിയെങ്കിലും താക്കോൽ തരാൻ കൂട്ടാക്കിയില്ല. ഓഫീസ് മറ്റാരോ ഉപയോഗിച്ചതായി കണ്ടു. കേസ് ഫയലുകളും റെക്കോർഡുകളും പുതിയ ഓംബുഡ്സ്മാന് നിയമപ്രകാരം കൈമാറേണ്ടതുണ്ടെന്നു വ്യക്തമാക്കി.
പുതിയ ഓംബുഡ്സ്മാന് ചുമതല കൈമാറിയത് നിയമപ്രകാരമല്ല. മുൻകൂട്ടി അറിയിച്ചെത്തി രേഖകൾ സ്വീകരിക്കുകയാണ് വേണ്ടിയിരുന്നത്. അവധി ദിവസം തന്റെ സമ്മതമോ അറിവോ ഇല്ലാതെ നിയുക്ത ഓംബുഡ്സ്മാനുമായെത്തി ചുമതല കൈമാറാൻ കെസിഎ ഭാരവാഹികൾക്ക് കഴിയില്ല. ഓംബുഡ്സ്മാനായി മികച്ച പ്രകടനം കാഴ്ചവയ്ക്കാനാവും. അല്ലെങ്കിൽ രേഖകൾ കൈമാറാൻ അനുവദിക്കണമെന്നും സത്യവാങ്മൂലം പറയുന്നു.
കെസിഎ ഭാരവാഹികൾക്കെതിരേ ജസ്റ്റീസ് രാംകുമാർ കോടതിയിൽ
11:32 PM Oct 18, 2019 | Deepika.com