കൊച്ചി: വല്ലാർപാടം കണ്ടെയ്നർ ടെർമിനലിലേക്കു വരുന്ന കണ്ടെയ്നർ ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്കു ഫാക്ടിന്റെ ഏലൂരിലെ 150 ഏക്കർ ഭൂമിയിൽ പാർക്കിംഗ് സൗകര്യമൊരുക്കണമെന്ന നിവേദനം മൂന്നു മാസത്തിനകം പരിഗണിച്ചു സർക്കാർ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
കളമശേരി മുതൽ വല്ലാർപാടം വരെ 15 കിലോമീറ്റർ ദൂരമുള്ള ദേശീയപാത 966 എയുടെ (കണ്ടെയ്നർ റോഡ്) ഇരുവശങ്ങളിലും കണ്ടെയ്നർ ലോറികൾ അനധികൃതമായി പാർക്കു ചെയ്യുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നു എന്നു ചൂണ്ടിക്കാട്ടി ഏലൂർ നഗരസഭാ കൗണ്‍സിലർ ജോസഫ് ഷെറി നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.
ഈ പാതയുടെ പരിസരത്ത് മാലിന്യ നിർമാർജന പ്ലാന്റ്, അറവുശാല തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നും പാതയോരത്തെ അനധികൃതമായ പാർക്കിംഗ് ഒഴിവാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഗതാഗതക്കുരുക്കിൽപ്പെടാതെ കൊച്ചി നഗരത്തിലേക്ക് എത്താൻ കഴിയുന്ന പാതയാണിത്. പൊതുതാത്പര്യം പരിഗണിച്ച് സർക്കാർ ഈ വിഷയത്തിൽ തീരുമാനമെടുക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
കണ്ടെയ്നർ ലോറി പാർക്കിംഗ്: സർക്കാർ തീരുമാനമെടുക്കണമെന്ന്
11:28 PM Oct 18, 2019 | Deepika.com