കോട്ടയം: പാലായിൽ നടന്ന സംസ്ഥാന ജൂണിയർ അത്ലറ്റിക് മീറ്റ് മത്സരത്തിനിടെ പ്ലസ് വണ്‍ വിദ്യാർഥിക്കു തലയിൽ ഹാമർ വീണു ഗുരുതരമായി പരിക്കേറ്റ വിഷയത്തിൽ വിശദമായ റിപ്പോർട്ട് തേടി കേന്ദ്രസർക്കാർ.
കേന്ദ്ര വനിതാ-ശിശു ക്ഷേമ മന്ത്രാലയത്തിന്റെ നിർദ്ദേശത്തെത്തുടർന്നു കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ദേശീയ ബാലാവകാശ കമ്മീഷൻ വിഷയത്തിൽ അടിയന്തരമായി ഇടപെട്ടു. ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടറോട് ഈ സംഭവത്തിലെ ബന്ധപ്പെട്ട രേഖകളുടെ ആധികാരിക പകർപ്പുകളും തുടർനടപടികളും ഉൾപ്പെടെയുള്ള റിപ്പോർട്ട് 15 ദിവസത്തിനകം നൽകാൻ ഉത്തരവിട്ടു.
കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയവും പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. വിഷയത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ കൃത്യവിലോപത്തിനു ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു പട്ടാന്പി സ്വദേശിയും മനുഷ്യാവകാശ പ്രവർത്തകനുമായ അരുണ്‍ ചന്ദ് പാലക്കാട്ടിരി കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനി, രമേശ് പൊഖ്റിയാൽ എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്നാണു കേന്ദ്രം ഇടപെട്ടത്.
കഴിഞ്ഞ നാലിനാണു പാലാ സ്റ്റേഡിയത്തിൽ ജാവലിൻ ത്രോ മത്സരത്തിനുശേഷം ജാവലിനുകൾ എടുത്തുമാറ്റുന്നതിനിടെ ഹാമർ തലയിൽ വീണു പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിയും മൂന്നിലവ് ചൊവ്വൂർ സ്വദേശിയുമായ ആഫീൽ ജോണ്‍സണു ഗുരുതരമായി പരിക്കേറ്റത്. മീറ്റിൽ വോളണ്ടിയറായി പ്രവർത്തിക്കുകയായിരുന്നു അഫീൽ. അഫീൽ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. സംഭവത്തെത്തുടർന്ന് സംഘാടകർക്കെതിരെ പാലാ പോലീസ് കേസെടുത്തിരുന്നു.
ഹാമർ വീണ സംഭവം: കേന്ദ്രം റിപ്പോർട്ട് തേടി
11:26 PM Oct 18, 2019 | Deepika.com