കൊച്ചി: പൊതുമേഖലാ ബാങ്കുകളുടെ ലയനം നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ടു ബാങ്ക് ജീവനക്കാർ 22നു ദേശവ്യാപകമായി പണിമുടക്കും. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയും സംയുക്തമായാണ് പണിമുടക്ക് നടത്തുന്നത്.
ജനവിരുദ്ധ ബാങ്കിംഗ് പരിഷ്കാരങ്ങളിൽനിന്നു കേന്ദ്രസർക്കാർ പിന്മാറുക, കിട്ടാക്കടങ്ങൾ പിരിച്ചെടുക്കുക, മനഃപൂർവം കുടിശിക വരുത്തുന്നവർക്കെതിരേ കർശന നിയമനടപടി സ്വീകരിക്കുക, സർവീസ് ചാർജ് വർധനയും പിഴകളും പിൻവലിക്കുക, ബാങ്കുകളിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, ജീവനക്കാരുടെ തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളും പണിമുടക്കിൽ ഉന്നയിക്കുമെന്ന് എകെബിഇഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.ഡി. ജോസണ്‍, പി. ജയപ്രകാശ്, കെ.എസ്. രവീന്ദ്രൻ, എസ്. ഗോകുൽ ദാസ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇതുവരെ നടന്ന ബാങ്ക് ലയനം ഇടപാടുകാരെയും ജീവനക്കാരെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നു സമരസമിതി കുറ്റപ്പെടുത്തി. മാന്ദ്യത്തിന്റെ മറവിൽ 10 പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് നാലാക്കി ചുരുക്കുമെന്നാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരുഭാഗത്ത് പൊതുമേഖലാ ബാങ്കുകളുടെ എണ്ണം കുറയ്ക്കുന്പോൾ മറുഭാഗത്ത് സ്വകാര്യ സ്മോൾ ഫിനാൻസ് ബാങ്കുകൾ തുടങ്ങാൻ അനുമതി നൽകുകയാണ്. ലയനത്തിനുശേഷം സ്റ്റേറ്റ് ബാങ്ക്, 2500 ലേറെ ശാഖകളും 224 അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകളും തൊട്ടടുത്ത ശാഖകളിലേക്ക് ലയിപ്പിച്ചതുവഴി 40,000 ലേറെ തൊഴിലവസരങ്ങളാണ് ഇല്ലാതായതെന്നും ഭാരവാഹികൾ പറഞ്ഞു.
ലയനത്തിനെതിരേ 22നു ദേശീയ ബാങ്ക് പണിമുടക്ക്
12:57 AM Oct 18, 2019 | Deepika.com