കട്ടപ്പന: ഇടുക്കി ജില്ലയിൽ വാണിജ്യാവശ്യങ്ങൾക്കുള്ള നിർമാണങ്ങൾ വിലക്കി കഴിഞ്ഞ 25ന് തദ്ദേശ സ്വയം ഭരണവകുപ്പും ഓഗസ്റ്റ് 22ന് ഭൂവിനിയോഗത്തിനു നിയന്ത്രണം ഏർപ്പെടുത്തി സർക്കാരും പുറത്തിറക്കിയ ഉത്തരവുകൾക്കുമെതിരേ ജനരോഷം കനക്കുന്നു.
ജില്ലയിൽ സമര പരന്പര. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഭൂസംരക്ഷണ പ്രചാരണ ജാഥകളും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള രാപകൽ സമരവും നടക്കുകയാണ്. വ്യാപാരികളുടെ രണ്ടു പ്രചാരണ ജാഥകൾ ഇന്ന് വൈകുന്നേരം കട്ടപ്പനയിൽ സമാപിക്കും. നാളെ കട്ടപ്പനയിലും ചെറുതോണിയിലും പ്രതിഷേധ സമരങ്ങൾ നടക്കും. കേരള കോണ്‍ഗ്രസ് വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫിന്റെ നേതൃത്വത്തിൽ ചെറുതോണിയിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ ഉപവാസ സമരം നടത്തും.
ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ 21ന് കട്ടപ്പനയിൽ ഒരു ദിവസം ഉപവാസസമരം നടത്തും. രാവിലെ ഒൻപതുമുതൽ വൈകുന്നേരം അഞ്ചുവരെയാണ് ഉപവാസ സമരം. 23ന് വ്യാപാരികൾ കടകൾ അടച്ചിട്ട് കളക്ടറേറ്റിനുമുന്നിൽ ഉപവാസ സമരം നടത്തും.
28ന് ജില്ലയിൽ യുഡിഎഫ് ഹർത്താലും പ്രഖ്യാപിച്ചിട്ടുണ്ട്. 26ന് നടത്താനിരുന്ന ഹർത്താലാണ് 28ലേക്കു മാറ്റിയത്.
നവംബർ ഒന്നിന് ജനാധിപത്യ കേരള കോണ്‍ഗ്രസ് കട്ടപ്പനയിൽ സമരപ്രഖ്യാപന കണ്‍വൻഷനും നടത്തും.
സമരം തുടരുമെന്ന് ഇടുക്കി ഡിസിസി
അടിമാലി: ജില്ലയിലെ ഭൂപ്രശ്നവുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ ജനദ്രോഹ ഉത്തരവ് പിൻവലിക്കുംവരെ കോണ്‍ഗ്രസ് സമരം തുടരുമെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ അറിയിച്ചു. ജില്ലയ്ക്കുമാത്രമായി പുറത്തിറക്കിയ ഉത്തരവ് പൂർണമായും പിൻവലിക്കണമെന്നും ഇബ്രാഹിംകുട്ടി ആവശ്യപ്പെട്ടു.
ഇടുക്കിയിലെ നിർമാണനിരോധനത്തിന് എതിരേ സമരപരന്പര
12:57 AM Oct 18, 2019 | Deepika.com