കൊച്ചി: നടൻ ഷെയിൻ നിഗത്തിനെതിരേ വധഭീഷണി മുഴക്കിയെന്ന ആരോപണം നിഷേധിച്ചു സിനിമാ നിർമാതാവ് ജോബി ജോർജ്. താൻ നിർമിക്കുന്ന "വെയിൽ'എന്ന സിനിമയിൽ പ്രതിഫലം പറ്റിയശേഷം അഭിനയിക്കാതെ മാറിനിന്നതിനെ ചോദ്യം ചെയ്യുകയാണുണ്ടായതെന്നും ഷെയിൻ കാരണം വൻ സാന്പത്തിക ബാധ്യതയാണുണ്ടായിരിക്കുന്നതെന്നും ജോബി ജോർജ് പത്രസമ്മേളനത്തിൽ പറഞ്ഞു.
ചിത്രത്തിൽ 30 ലക്ഷം രൂപയാണു ഷെയിൻ പ്രതിഫലമായി ആവശ്യപ്പെട്ടത്. ചിത്രീകരണത്തിനു പിന്നാലെ അത് 40 ലക്ഷമായി ഉയർത്തി. ആദ്യം പറഞ്ഞ പ്രകാരമുള്ള പണം മുൻകൂറായി നൽകുകയും ചെയ്തു. ഷൂട്ടിംഗിന്റെ ആദ്യഷെഡ്യൂൾ പൂർത്തിയാക്കിയതിനു പിന്നാലെ അണിയറപ്രവർത്തകരെ അറിയിക്കാതെ ഷെയിൻ മറ്റൊരു സിനിമയുമായി സഹകരിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി നിർമാതാക്കളുടെ സംഘടനയ്ക്കു പരാതി നൽകി.
സംഭവത്തിൽ ഇടപെട്ട അസോസിയേഷൻ രണ്ടാമത്തെ ചിത്രത്തിൽ അഭിനയിച്ചശേഷം രൂപമാറ്റം വരുത്താതെ "വെയിൽ'സിനിമയിൽ അഭിനയിക്കണമെന്നു ഷെയിൻ നിഗത്തിനോട് ആവശ്യപ്പെട്ടു. നിബന്ധന അംഗീകരിച്ച ഷെയിൻ പക്ഷേ, മുടി മുറിച്ചു.
ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളിനായി ഈ മാസം 15നു തിരികെ എത്തേണ്ടതായിരുന്നെങ്കിലും എത്തിയില്ല. ഫോണിൽ വിളിച്ചു സാന്പത്തിക ബാധ്യതയുണ്ടാക്കരുതെന്നും കരാർ ലംഘിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചു. ഇതാണു വധഭീഷണിയായി ചിത്രീകരിച്ചതെന്നു ജോബി ജോർജ് പറഞ്ഞു.
താരസംഘടനയിൽ ഷെയിൻ പരാതി നൽകിയതിനെക്കുറിച്ച് അറിവില്ല. പ്രശ്നപരിഹാരത്തിനായി സംഘടനകൾ ഇടപെട്ടാൽ സഹകരിക്കും. പത്തു ദിവസംകൂടി ഷെയിൻ സഹകരിച്ചാൽ സിനിമ പൂർത്തിയാക്കാം. നവംബർ 16നു റിലീസ് ചെയ്യാനാണു ലക്ഷ്യമിടുന്നതെന്നും ജോബി ജോർജ് പറഞ്ഞു. സംവിധായകൻ ശരത് മേനോൻ, ചിത്രത്തിന്റെ ആദ്യനിർമാതാവ് സന്ദീപ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അതേസമയം ഭീഷണിപ്പെടുത്തിയതിനു തെളിവായി വോയിസ് മെസേജും ഫോട്ടോകളും ഉൾപ്പെടെയാണ് അന്തരിച്ച നടൻ അബിയുടെ മകനായ ഷെയിൻ നിഗം താരസംഘടനയായ അമ്മയുടെ പ്രസിഡന്റിന് പരാതി നൽകിയിരിക്കുന്നത്. നവമാധ്യമങ്ങളിലൂടെ തനിക്കെതിരേ മോശപ്പെട്ട കുപ്രചാരണങ്ങൾ നടത്തുമെന്നും ജീവിക്കാൻ അനുവദിക്കില്ലെന്നും ജോബി ജോർജ് ഭീഷണിപ്പെടുത്തിയെന്നു പരാതിയിൽ പറയുന്നു.
"വെയിലി'ന്റെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞ് ഖുർബാനി എന്ന സിനിമയിൽ അഭിനയിക്കുന്പോൾ ഗെറ്റപ്പ് മാറാൻ രണ്ടു സിനിമകളുടെയും അണിയറ പ്രവർത്തകരുടെ പരസ്പരധാരണയിൽ മുടി വെട്ടേണ്ടി വന്നു. പുറകുവശം കുറച്ചു വെട്ടിപ്പോയിട്ടുണ്ട്. മനഃപൂർവമല്ല. മുടി വെട്ടി ക്യാരക്ടർ ലുക്കിനു വേണ്ടി ജെൽ പുരട്ടിമേക്കോവർ ചെയ്തെടുത്ത ഫോട്ടോ വാട്സ്ആപ്പിൽ അപ് ലോഡ് ചെയ്തിരുന്നു. ആ ചിത്രം കണ്ട നിർമാതാവ് തന്നെ നേരിൽ കണ്ടു നിജസ്ഥിതി ബോധ്യം വരുത്താതെ "വെയിൽ' സിനിമയുടെ കണ്ടിന്യൂറ്റി പോയെന്നു പറഞ്ഞു ഫോണിൽ വിളിച്ചു മോശമായി സംസാരിച്ച് അപമാനിക്കുകയായിരുന്നെന്നും ഷെയിൻ പറയുന്നു.
അഭിനയത്തിനിടെ മുടി മുറിച്ച സംഭവം: വധഭീഷണിയെന്നു ഷെയിൻ നിഗം;ആരോപണം നിഷേധിച്ചു ജോബി
12:38 AM Oct 18, 2019 | Deepika.com