കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ടുള്ള ശാസ്ത്രീയ പരിശോധനകള്‍ക്കായി ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. പൊന്നാമറ്റത്തെ റോജോ തോമസ്, സഹോദരി റെഞ്ചി തോമസ്, റോയ്തോമസ്-ജോളി ദമ്പതിമാരുടെ മക്കളായ റോമോ, റൊണാള്‍ഡ് എന്നിവരില്‍നിന്നാണ് സാമ്പിളുകള്‍ ശേഖരിച്ചത്. ഡിഎന്‍എ പരിശോധനയ്ക്കുള്ള സാമ്പിളുകള്‍ ശേഖരിക്കുന്നതിനായി കോഴിക്കോട് മെഡിക്കല്‍കോളജിലെ ഫോറന്‍സിക് വിഭാഗത്തില്‍ ഇവരോട് ഇന്നലെ എത്താന്‍ അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് രാവിലെതന്നെ റോജോയും മറ്റുള്ളവരും എത്തി.
അന്വേഷണത്തിന്റെ ഭാഗമായി കല്ലറകള്‍ തുറന്ന് മൃതദേഹാവശിഷ്ടങ്ങള്‍ ഫോറന്‍സിക് വിഭാഗം ശേഖരിച്ചിരുന്നു. ഇവ കൊലചെയ്യപ്പെട്ട ടോംതോമസ്, അന്നമ്മ, റോയ്തോമസ് എന്നിവരുടെ ശരീരാവശിഷ്ടങ്ങള്‍ തന്നെയാണെന്ന് സ്ഥിരീകരിക്കുന്നതിനാണ് ഡിഎന്‍എ പരിശോധന നടത്തുന്നത്. ഇതിനു പുറമേ, സിലിയുടെയും ആല്‍ഫൈന്റെയും ഡിഎന്‍എ പരിശോധനയുമായി ബന്ധപ്പെട്ടും ഇവരുടെ ബന്ധുക്കളില്‍നിന്ന് സാമ്പിളുകൾ ശേഖരിക്കും. ഈ ഡിഎന്‍എ സാമ്പിളുകളുമായി കല്ലറയിൽനിന്നു ലഭിച്ച അസ്ഥികളും തലമുടികളും പല്ലുകളുമെല്ലാം താരതമ്യംചെയ്ത് ഇവ ആരുടേതെല്ലാമാണെന്നു തിരിച്ചറിയുകയാണ് ലക്ഷ്യം. അതിന് ശേഷമാണ് രാസപരിശോധന നടത്തുക. രാസപരിശോധനയിലൂടെ ശരീരത്തില്‍ ഏതെങ്കിലും വിഷാംശം എത്തിയിട്ടുണ്ടെങ്കില്‍ അക്കാര്യം കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷ. ഇതിനായി ആഭ്യന്തരവകുപ്പ് വിദേശ ഏജന്‍സികളുടെ സഹായം തേടാനും തീരുമാനിച്ചിട്ടുണ്ട്. എല്ലാമരണങ്ങളും സയനൈഡ് നല്‍കിയാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
കുറഞ്ഞ അളവിലെ സയനൈഡ് ഉള്ളിലെത്തിയുള്ളൂ എന്നതിനാൽ സാധാരണ പരിശോധനയിലൂടെ തെളിവുകള്‍ ലഭിക്കാനുള്ള സാധ്യത കുറവാണ്. ഈ സാഹചര്യത്തിലാണ് അന്വേഷണസംഘം ആഭ്യന്തരവകുപ്പ് മുഖേന വിദേശ ഏജന്‍സികളുടെ സഹായം തേടുന്നത്. മൃതദേഹാവശിഷ്ടങ്ങളുടെ ട്രാന്‍സ് അനാലിസിസ് നടത്താന്‍ രാജ്യത്തെ ഏറ്റവും മികച്ച ലബോറട്ടറിയുടെ സേവനമാണ് തേടുന്നത്. ഇതിന് കഴിയാത്ത പക്ഷം കോടതി അനുമതിയോടെ വിദേശ ലാബിനെ സമീപിക്കും.
കൂടത്തായി കൊലപാതകം; രാസപരിശോധനയ്ക്ക് മുന്നോടിയായി ഡിഎന്‍എ പരിശോധന നടത്തും
12:38 AM Oct 18, 2019 | Deepika.com