കൊച്ചി: സുപ്രീംകോടതി നിർദേശപ്രകാരം മരടിലെ ഫ്ളാറ്റുകൾ പൊളിച്ചുമാറ്റാനുള്ള പ്രാരംഭ നടപടികൾ തുടങ്ങി. പൊളിക്കൽ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയ സബ് കളക്ടറും മരട് നഗരസഭയും തമ്മിൽ ശീതസമരം തുടരുന്നതിനിടെ നെട്ടൂരിലെ ആൽഫ ഫ്ളാറ്റ് പൊളിക്കാൻ കരാർ എടുത്ത കന്പനിയുടെ തൊഴിലാളികൾ ഇന്നലെ രാവിലെ ഫ്ളാറ്റിൽ ആയുധപൂജ നടത്തി. ഇന്നലെ ചേർന്ന മരട് നഗരസഭയുടെ യോഗത്തിൽ ഇത് ബഹളത്തിനും പ്രതിഷേധത്തിനുമിടയാക്കി.
വിജയ സ്റ്റീൽ കന്പനിയുടെ 25 പേരടങ്ങുന്ന തൊഴിലാളികളാണു പൊളിക്കൽ ഉപകരണങ്ങളുമായി ഫ്ളാറ്റിലെത്തി പൂജ നടത്തിയത്. തുടർന്നു ഫ്ളാറ്റിനു സമീപം താമസിക്കുന്നവരും റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളും കൗണ്‍സിൽ യോഗത്തിലെത്തി വിവരമറിയിച്ചു.
ഫ്ളാറ്റ് പൊളിക്കുന്നതിനു കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കാനായി സബ് കളക്ടർ സ്നേഹിൽ കുമാറിന്റെ സാന്നിധ്യത്തിൽ ഇന്നലെ അടിയന്തര കൗണ്‍സിൽ യോഗം വിളിച്ചെങ്കിലും യോഗത്തിൽ സബ് കളക്ടർ പങ്കെടുത്തില്ല. ഇതിനിടെ പൊളിക്കൽ നടപടി തുടങ്ങിയെന്ന വിവരം കൂടിയായപ്പോൾ യോഗത്തിൽ ബഹളമായി. പൊളിക്കലിനു മുന്നോടിയായി നടത്തുന്ന പഠനത്തിന്റെ ഭാഗമായിട്ടാണ് ആയുധപൂജയെന്ന് നഗരസഭാ സെക്രട്ടറി മൂഹമ്മദ് ആരിഫ് ഖാൻ അറിയിച്ചതോടെയാണു സ്ഥിതി ശാന്തമായത്.
നഗരസഭയുടെ എതിർപ്പു തുടരുന്നതിനിടെയാണു രണ്ടു ഫ്ളാറ്റുകൾ പൊളിക്കാൻ കന്പനികൾക്ക് കൈമാറിയത്. ആൽഫ വെഞ്ചേഴ്സിന്റെ ഇരട്ടകെട്ടിടങ്ങളിൽ ഒന്നു പൊളിക്കാനുള്ള കരാറാണ് ചെന്നൈ ആസ്ഥാനമായുള്ള വിജയ സ്റ്റീൽ കന്പനിക്കു ലഭിച്ചത്. ജെയിൻ കോറൽ കോവിന്റെ ഫ്ളാറ്റ് പൊളിക്കാൻ മുംബൈ ആസ്ഥാനമായ എഡിഫൈസ് കന്പനിക്കാണ് കരാർ. ആൽഫാ വെഞ്ചേഴ്സിന്റെ ഇരട്ടക്കെട്ടിടത്തിനു 16 നിലകളുണ്ട്. ഇതിൽ ഒരു കെട്ടിടത്തിന്റെ അഞ്ചു നിലകൾ വരെ സ്ഫോടക വസ്തുക്കൾനിറയ്ക്കും. എല്ലാ കെട്ടിടങ്ങളും നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാൻ തന്നെയാണ് ധാരണ ആയിട്ടുള്ളത്.
മരട് ഫ്ളാറ്റ് പൊളിക്കൽ: പ്രാരംഭ നടപടികൾ തുടങ്ങി
12:19 AM Oct 18, 2019 | Deepika.com