കൊച്ചി: ആർസിഇപി കർഷകവിരുദ്ധ കരാറിനെതിരേ ഇന്ത്യയിലെ സ്വതന്ത്ര കർഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ഇന്ന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുള്ള 731 ജില്ലാ കേന്ദ്രങ്ങളിൽ കർഷകർ പ്രതിഷേധിക്കും. ആർസിഇപി കരാറിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം ജില്ലാ കളക്ടർമാർ മുഖേന പ്രധാനമന്ത്രിക്കു സമർപ്പിക്കും.
നവംബർ രണ്ടിനു വിവിധ സംസ്ഥാനങ്ങളിൽ റോഡ് പിക്കറ്റിംഗും തുടർന്നു തെരഞ്ഞെടുത്ത മേഖലകളിൽ പാൽ, പച്ചക്കറി, പഴങ്ങൾ എന്നിവയുടെ വിതരണവും സ്തംഭിപ്പിക്കാനാണു നീക്കം. ഇന്ന് കേരളത്തിലെ 14 ജില്ലാ ആസ്ഥാനങ്ങളിലും ആർസിഇപി കരാറിനെതിരേ പ്രധാനമന്ത്രിക്കുള്ള നിവേദനം കളക്ടർമാർക്ക് നൽകും. സംസ്ഥാനതല നിവേദനം രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ ഷെവലിയാർ അഡ്വ. വി.സി. സെബാസ്റ്റ്യൻ കോട്ടയം കളക്ടർ പി.കെ. സുധീർ ബാബുവിന് സമർപ്പിക്കും. വൈസ് ചെയർമാൻമാരായ ഡിജോ കാപ്പൻ, ജോർജ് ജോസഫ് തെള്ളിയിൽ, കണ്‍വീനർമാരായ അഡ്വ. പി.പി. ജോസഫ്, വി.ജെ. ലാലി എന്നിവരുടെ നേതൃത്വത്തിൽ വിവിധ കർഷക സംഘടനാ നേതാക്കൾ പങ്കുചേരും.
രാജ്യത്തെ കാർഷികമേഖലയെ ഒന്നാകെ വൻ തകർച്ചയിലേക്ക് നയിക്കുന്ന ആർസിഇപി കരാറിനെതിരേ കർഷകപ്രസ്ഥാനങ്ങളും രാഷ്ട്രീയ പാർട്ടികളും സംഘടിച്ചും സഹകരിച്ചും മുന്നോട്ടുവരണമെന്നും രാജ്യവ്യാപകമായ പ്രക്ഷോഭത്തിൽ പങ്കുചേരണമെന്നും രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ കോ-ഓർഡിനേറ്റർ കെ.വി. ബിജു, സംസ്ഥാന ജനറൽ കണ്‍വീനർ അഡ്വ. ബിനോയ് തോമസ് എന്നിവർ അഭ്യർഥിച്ചു.
ആർസിഇപി കരാറിനെതിരേ നിവേദനം സമർപ്പിക്കൽ ഇന്ന്
12:19 AM Oct 18, 2019 | Deepika.com