കാസര്‍ഗോഡ്: സിവില്‍ സര്‍വീസ് പരീക്ഷയില്‍ കേരളത്തിലെ പ്രമുഖ കോൺഗ്രസ് നേതാവിന്റെ മകന് ഇന്റര്‍വ്യൂവില്‍ കൂടുതല്‍ മാര്‍ക്ക് കിട്ടിയതെങ്ങനെയെന്ന് അന്വേഷിക്കണമെന്ന് മന്ത്രി കെ.ടി. ജലീല്‍. കേരള പിഎസ്സിക്കൊപ്പം യുപിഎസ്സിയുടെ വിശ്വാസ്യതയും സംരക്ഷിക്കേണ്ടതുണ്ടെന്നും അതിനായി പ്രതിപക്ഷനേതാവ്തന്നെ മുന്‍കൈയെടുക്കണമെന്നും കാസര്‍ഗോഡ് പ്രസ്ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ജലീൽ ആവശ്യപ്പെട്ടു.
2017 ലെ സിവില്‍ സര്‍വീസ് എഴുത്തു പരീക്ഷയില്‍ 970 മാര്‍ക്ക് നേടിയ ഒന്നാം റാങ്കുകാരന് ഇന്റര്‍വ്യൂവില്‍ 176 മാര്‍ക്കാണു കിട്ടിയത്. എന്നാൽ അതിനേക്കാൾ 30 മാര്‍ക്ക് കൂടുതലാണ് എഴുത്തു പരീക്ഷയിൽ 828 മാര്‍ക്ക് കിട്ടിയ കേരളത്തിലെ കോൺഗ്രസ് നേതാവിന്റെ മകന് ലഭിച്ചത്. ഇതിൽ അസ്വാഭാവികതയുള്ളതിനാല്‍ അന്വേഷിക്കണം. എന്നാൽ, നേതാവിന്റെയോ മകന്റെയോ പേരുപറയാന്‍ അദ്ദേഹം തയാറായില്ല.
എംജി സര്‍വകലാശാലയില്‍ നടന്ന അദാലത്തിന്റെ ഒരു ഘട്ടത്തിലും മന്ത്രിയെന്ന നിലയില്‍ ഇടപെടല്‍ നടത്തിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. സര്‍വകലാശാലയില്‍ മോഡറേഷന് നല്‍കിയതിനെയാണ് മാര്‍ക്ക്ദാനമെന്നു പറഞ്ഞ് പ്രതിപക്ഷ നേതാവ് അധിക്ഷേപിക്കുന്നത്. മന്ത്രി എന്ന നിലയില്‍ സര്‍വകലാശാലകളിലെ കാര്യങ്ങളില്‍ ഇടപെട്ടിട്ടുള്ളത് അവയെ മികച്ച അക്കാദമിക് നിലവാരത്തിലേക്ക് എത്തിക്കാന്‍ വേണ്ടി മാത്രമാണ്. പരിഹരിക്കപ്പെടാത്ത ഫയലുകള്‍ക്ക് തീര്‍പ്പുകല്‍പ്പിക്കാന്‍ എല്ലാ സര്‍വകലാശാലകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എംജി സര്‍വകലാശാല അദാലത്തുമായി ബന്ധപ്പെട്ട് പച്ചക്കള്ളമാണ് പ്രതിപക്ഷ നേതാവ് പ്രചരിപ്പിക്കുന്നതെന്ന് മന്ത്രി ആരോപിച്ചു.
മോഡറേഷന് തീരുമാനിക്കുന്നത് സിന്‍ഡിക്കറ്റ് ആണ്. സര്‍വകലാശാല അദാലത്തില്‍ പങ്കെടുത്തെങ്കിലും ഇതുസംബന്ധിച്ച് ഒരു രേഖയിലും തന്റെ പ്രൈവറ്റ് സെക്രട്ടറി ഒപ്പിട്ടിട്ടില്ല. 2012ല്‍ യുഡിഎഫ് ഭരിക്കുമ്പോള്‍ കാലിക്കട്ട് സര്‍വകലാശാലയും ബിടെക് വിദ്യാര്‍ഥികള്‍ക്ക് 20 മാര്‍ക്ക് മോഡറേഷന് നല്‍കിയിരുന്നു. സര്‍വകലാശാലകളില്‍ മോഡറേഷന് ഒഴിവാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടാല്‍ അക്കാര്യം പരിഗണിക്കാന്‍ സര്‍ക്കാര്‍ തയാറാണ്.
എസ്എസ്എല്‍സിക്ക് നേരത്തെ മോഡറേഷന് നല്‍കിയിരുന്നെങ്കിലും വിജയശതമാനം ഉയര്‍ന്നതോടെ ഇത് ഒഴിവാക്കി. എന്നാല്‍ സര്‍വകലാശാലകളില്‍ ഇപ്പോഴും വിജയശതമാനം കുറവാണെന്നും അതുകൊണ്ടാണ് മോഡറേഷന് തുടരുന്നതെന്നും മന്ത്രി പറഞ്ഞു. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് തോറ്റാല്‍ ബിജെപി ജയിക്കുമെന്ന പ്രചാരണം മാത്രമാണ് മുസ്ലിം ലീഗിന് പറയാനുള്ളതെന്നും ഇത്രയും കാലം എംഎല്‍എയുണ്ടായിട്ടും വികസനനേട്ടങ്ങള്‍ പറഞ്ഞ് വോട്ട് പിടിക്കാന്‍ ധൈര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ശങ്കര്‍ റൈയുടെ വിവിധ പ്രചാരണയോഗങ്ങളിലും മന്ത്രി സംബന്ധിച്ചു.
ആരോപണം മന്ത്രിയുടെ വിഷമം മൂലമെന്നു രമേശ് ചെന്നിത്തല
കൊച്ചി: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനു താൻ ഉന്നയിച്ച് മാർക്ക് കുംഭകോണത്തെക്കുറിച്ച് വസ്തുതാപരമായ മറുപടി പറയാനാകാതെ തന്റെ മകൻ 2017ൽ 210-ാം റാങ്ക് വാങ്ങി സിവിൽ സർവീസ് പരീക്ഷ പാസായതിലുള്ള വിഷമം പ്രകടിപ്പിക്കുകയാണന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. അതുകൊണ്ടാണ് തനിക്കെതിരേ ഒന്നും പറയാതെ വീട്ടിലുള്ള മകനെക്കുറിച്ച് പറയുന്നത്.
മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഇടപെട്ട് നടത്തിയ മാർക്ക് ദാന നടപടി പുറത്തുവന്നതിലുള്ള ജാള്യത മറയ്ക്കാനുള്ള ശ്രമമാണ് മന്ത്രി നടത്തുന്നത്. അന്തംവിട്ട പ്രതി എന്തും ചെയ്യുമെന്നും അദ്ദേഹം കൊച്ചിയിൽ കുറ്റപ്പെടുത്തി.
ചെന്നിത്തലയ്ക്കെതിരേ മന്ത്രി കെ.ടി. ജലീൽ
12:19 AM Oct 18, 2019 | Deepika.com