കൊച്ചി: മാർക്ക് ദാന വിവാദത്തിൽ മന്ത്രി കെ.ടി. ജലീൽ മാറിനിന്നു ജുഡീഷൽ അന്വേഷണം നേരിടണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തിൽ നിരപരാധിയെന്നു പറഞ്ഞൊഴിയാൻ മന്ത്രിക്കാവില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രി മൗനം വെടിയണമെന്നും പ്രതിപക്ഷ നേതാവ് കൊച്ചിയിൽ പറഞ്ഞു.
ജലീൽ പച്ചക്കള്ളം പറയുന്നത് എന്തൊക്കെയോ മറച്ചുവയ്ക്കാനാണ്. സർവകലാശാലകളുടെ സ്വയംഭരണാവകാശം അട്ടിമറിച്ചാണ് മന്ത്രിയും ഓഫീസും തോന്നിയപടി മാർക്കുകൾ വാരിക്കോരി നൽകിയത്. ഏതു നിയമപ്രകാരമാണ് മന്ത്രി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി കേരള സാങ്കേതിക സർവകലാശാലയിലും എംജി സർവകലാശാലയിലും നടന്ന അദാലത്തിൽ പങ്കെടുത്തതെന്നു വ്യക്തമാക്കണം.
എംജി സർവകലാശാല വിസിയാണു തെറ്റു ചെയ്തതെന്നു ബോധ്യമുണ്ടെങ്കിൽ അദ്ദേഹത്തെ പുറത്താക്കാൻ തയാറാകുമോ? മാർക്ക് ദാന വിവാദവുമായി ബന്ധപ്പെട്ടു മന്ത്രിയുടെ വാദം പൊളിഞ്ഞു കഴിഞ്ഞു. തന്റെ പ്രൈവറ്റ് സെക്രട്ടറി ഷറഫുദ്ദീൻ അദാലത്തിൽ മുഴുവൻ സമയവും പങ്കെടുത്തില്ലെന്ന മന്ത്രിയുടെ വാദം തെറ്റാണെന്നു തെളിയിക്കുന്ന ദൃശ്യങ്ങൾ കൈവശമുണ്ട്. അന്വേഷണം പ്രഖ്യാപിച്ചാൽ അതു കൈമാറാം.
ഷറഫുദ്ദീൻ ഉദ്ഘാടന ചടങ്ങിൽ മാത്രമാണു പങ്കെടുത്തതെന്നും അദാലത്തിൽ പങ്കെടുത്തില്ലെന്നുമായിരുന്നു മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ, അദാലത്ത് കഴിഞ്ഞശേഷം സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന ചടങ്ങു വരെ ഷറഫുദ്ദീൻ പങ്കെടുത്തിരുന്നു. അദാലത്തിൽ അംഗമെന്ന നിലയിൽ ഇയാൾ ഒപ്പിടുകയും ചെയ്തിട്ടുണ്ട്.
ഇഷ്ടം പോലെ മാർക്ക് ദാനം നൽകാൻ ഇതു മന്ത്രിയുടെ വീട്ടുകാര്യമാണോ എന്നു വ്യക്തമാക്കണം. പരീക്ഷ മാനുവൽ അനുസരിച്ചാണ് ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകേണ്ടത്. പാസ് ബോർഡാണ് മോഡറേഷൻ നൽകേണ്ടത്. സിൻഡിക്കറ്റിനോ മന്ത്രിക്കോ അതിനുള്ള അധികാരമില്ല. അദാലത്തിനെ മാർക്ക് കച്ചവടം നടത്തുന്ന ചന്തയാക്കി മാറ്റുകയാണ് ജലീൽ ചെയ്തത്. ഇവിടെ നടന്നത് മാർക്ക് കുംഭകോണമാണ്. മന്ത്രിയുടെയും ഓഫീസ് ജീവനക്കാരുടെയും ഇഷ്ടാനുസരണം തീരുമാനം എടുക്കുന്ന ബ്രാഞ്ച് കമ്മിറ്റികളാക്കി സർവകലാശാലകളെ മാറ്റുകയാണ്. മാർക്ക് കുംഭകോണം അടക്കം മന്ത്രി ജലീലിനെതിരേ ഉയർന്നിട്ടുള്ള എല്ലാ ആരോപണങ്ങളെ കുറിച്ചും സമഗ്ര അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ജലീൽ രാജിവച്ച് അന്വേഷണം നേരിടണം: രമേശ് ചെന്നിത്തല
12:19 AM Oct 18, 2019 | Deepika.com