തൊടുപുഴ: കുമാരമംഗലത്ത് ഏഴു വയസുകാരനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തൊടുപുഴ ജില്ലാ സെഷൻസ് കോടതി വീണ്ടും തള്ളി. കേസിലെ പ്രതിയും കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയുടെ സുഹൃത്തുമായ തിരുവനന്തപുരം ജഗതി സ്വദേശി അരുണ്‍ ആനന്ദിന്റെ ജാമ്യാപേക്ഷയാണ് തൊടുപുഴ ജില്ലാ സെഷൻസ് ജഡ്ജി മുഹമ്മദ് വസിം രണ്ടാം തവണയും തള്ളിയത്.
കൊല്ലപ്പെട്ട കുട്ടിയുടെ ഇളയ സഹോദരനായ നാലു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിലും ഇയാൾ വിചാരണ കാത്ത് ജയിലിൽ കഴിയുകയാണ്. പോക്സോ കോടതിയിൽ പ്രതി സമർപ്പിച്ച ജാമ്യാപേക്ഷയും തള്ളിയിരുന്നു. പോക്സോ കേസിലെ വിചാരണ മൂന്നു മാസത്തിനകം പൂർത്തിയാക്കാനും കോടതി ഉത്തരവിട്ടിരുന്നു. കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ വിസ്താരത്തിനുള്ള പ്രാരംഭ നടപടികൾ കോടതിയിൽ നടന്നു വരികയാണ്. പ്രതി ഏഴ് മാസമായി ജയിലിലാണ്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ബി. സുനിൽ ദത്ത് ഹാജരായി.
കഴിഞ്ഞ മാർച്ച് 28നാണ് അരുണ്‍ ആനന്ദിന്റെ ക്രൂര മർദനത്തെത്തുടർന്ന് ഏഴു വയസുള്ള കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഏപ്രിൽ ആറിനാണ് കുട്ടി മരിച്ചത്. മർദനത്തിനു കൂട്ടുനിന്നതിനും തടയാതിരുന്നതിനും കുട്ടിയുടെ മാതാവും കേസിൽ പ്രതിയാണ്.
ഏഴുവയസുകാരന്റെ കൊലപാതകം: പ്രതിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി
12:19 AM Oct 18, 2019 | Deepika.com