കൊച്ചി: നെതര്‍ലന്‍ഡ്സ് രാജാവ് വില്യം അലക്സാണ്ടറും രാജ്ഞി മാക്സിമയും രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി കൊച്ചിയിലെത്തി. ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ രാജാവിനും രാജ്ഞിക്കും കേരളീയ പരമ്പരാഗത ശൈലിയിൽ ഊഷ്മള വരവേല്‍പ്പാണ് ഒരുക്കിയിരുന്നത്. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പത്നി രേഷ്മയും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥും ചേര്‍ന്ന് ഇരുവരെയും സ്വീകരിച്ചു.
ചീഫ് സെക്രട്ടറി ടോം ജോസ്, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, പൊതുഭരണ വകുപ്പ് സെക്രട്ടറി വിശ്വനാഥ് സിന്‍ഹ, എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസ്, ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് എന്നിവര്‍ സന്നിഹിതരായിരുന്നു. സ്വീകരണങ്ങള്‍ക്കുശേഷം റോഡ് മാര്‍ഗം രാജാവും സംഘവും മട്ടാഞ്ചേരിയിലേക്കു തിരിച്ചു.
മട്ടാഞ്ചേരിയിൽ ഡച്ച് പാലസ് സന്ദർശിച്ച രാജാവിനും സംഘത്തിനും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെയും മേയർ സൗമിനി ജയിനിന്റെയും നേതൃത്വത്തിൽ സ്വീകരണം നൽകി. പാലസിൽനിന്നു കൂവപ്പാടത്തെത്തി ഡച്ച് കന്പനിയായ നെഡ്സ്പൈസിന്റെ പ്രവർത്തനം വീക്ഷിച്ചു. തുടർന്നു വെല്ലിംഗ്ടണ്‍ ഐലൻഡിലെ ടാജ് മലബാർ ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി രാജാവ് കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി ഒരുക്കിയ വിരുന്നിലും പങ്കെടുത്തു.
ഇന്നു രാവിലെ 10.15ന് ആലപ്പുഴയിലെത്തുന്ന രാജാവും രാജ്ഞിയും ഹൗസ്ബോട്ടിൽ യാത്ര ചെയ്യും. ഉച്ചയ്ക്കു 12.45ന് കൊച്ചിയിൽ തിരിച്ചെത്തി ഡച്ച് മാധ്യമങ്ങളുമായി സംസാരിക്കും. രാത്രി 7.30ന് പ്രത്യേക വിമാനത്തിൽ ആംസ്റ്റർഡാമിലേക്കു തിരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ നെതർലൻഡ്സ് സന്ദർശനത്തിന്റെ തുടർച്ചയായാണ് രാജാവിന്റെ നേതൃത്വത്തിൽ ഉന്നതതല സംഘം കേരളത്തിലെത്തിയത്.
വില്യം രാജാവിനും മാക്സിമ രാജ്ഞിക്കും കൊച്ചിയിൽ ഊഷ്മള സ്വീകരണം
11:38 PM Oct 17, 2019 | Deepika.com