തിരുവനന്തപുരം: ശബരിമല വികസനത്തിനുവേണ്ടി ബജറ്റിൽ വകകൊള്ളിച്ച കുറഞ്ഞ തുകപോലും ചെലവഴിക്കാത്ത സർക്കാരാണ് ഇടതു സർക്കാരനെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.
ഇടതു സർക്കാർ മൂന്നു വർഷം കൊണ്ട് 1273 കോടി രൂപ ശബരിമല വികസനത്തിനായി ചെലവഴിച്ചുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന അവാസ്തവവും സത്യവിരുദ്ധവുമാണ്. മുഖ്യമന്ത്രിയുടെ പ്രസ്താവന ശരിയാണെങ്കിൽ ശബരിമലയിൽ ഓരോ മേഖലയിലും ബജറ്റിൽ വകയിരുത്തിയതും ചെലവഴിച്ചതും സംബന്ധിച്ച വിശദമായ കണക്കുകൾ പുറത്തുവിടാൻ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
യുഡിഎഫ് സർക്കാർ 212 കോടി രൂപ മാത്രമാണ് ചെലവഴിച്ചതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന സത്യവിരുദ്ധമാണ്. യുഡിഎഫ് സർക്കാർ അഞ്ചുവർഷംകൊണ്ട് 1500 കോടിരൂപയുടെ വികസന പ്രവർത്തനങ്ങളാണ് ശബരിമലയിൽ നടത്തിയിട്ടുള്ളത്.
എന്നാൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം 2016-17-ൽ 25 കോടിയും 2017-18-ൽ 25 കോടിയും 2018-19-ൽ 28 കോടിയും ബജറ്റിൽ വകയിരുത്തിരുന്നെങ്കിലും 47.4 കോടി രൂപ മാത്രമേ ചെലവഴിച്ചിട്ടുള്ളൂ. കിഫ്ബി വഴി 141.75 കോടി ഉൾപ്പെടെ ശബരിമലയുമായി ബന്ധപ്പെട്ട് 739 കോടി രൂപ ചെലവഴിക്കുമെന്ന് ബജറ്റിൽ പറഞ്ഞിട്ടുണ്ടെങ്കിലും ഒരു തുകയും ചെലവഴിച്ചിട്ടില്ല.
ശബരിമല മാസ്റ്റർ പ്ലാൻ നടപ്പിലാക്കാനായി ആദ്യമായി ബജറ്റിൽ തുക വകകൊള്ളിച്ചത് കഴിഞ്ഞ യുഡിഎഫ് സർക്കാരാണ്. അഞ്ചു വർഷം കൊണ്ട് മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി സന്നിധാനത്ത് മാലിന്യ നിർമാർജന പ്ലാന്റ്, രണ്ട് വാട്ടർ ടാങ്കറുകൾ, മരക്കൂട്ടത്ത് ആറ് ക്യൂ കോംപ്ലക്സ്, അന്നദാന മണ്ഡപം, നിലക്കലിൽ 10,00 വാഹന പാർക്കിംഗ് ഗ്രൗണ്ട്, ഡ്രൈവേഴ്സ് അക്കോമഡേഷൻ, കണ്വൻഷൻ ബ്ലോക്ക്, നടപന്തൽ, ചെക്ഡാം എന്നിവ നിർമിച്ചു.
കൂടാതെ ശബരിമല റോഡ് വികസനത്തിനായി 640 കോടി രൂപ ചിലവഴിച്ചു. പന്പ, സന്നിധാനം എന്നിവിടങ്ങളിൽ ആശുപത്രികളും സ്ഥാപിച്ചു. ശബരിമലയുടെ വികസനത്തിനായി യു.ഡി.എഫ് സർക്കാർ 1500 കോടിരൂപയുടെ വികസന പ്രവർത്തനങ്ങളാണ് അഞ്ചു വർഷംകൊണ്ട് നടപ്പിലാക്കിയതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ഇടതു ശബരിമല വികസനം; സർക്കാർ ചെലവഴിച്ച തുകയുടെ കണക്കു പുറത്തുവിടണം: ഉമ്മൻ ചാണ്ടി
11:37 PM Oct 17, 2019 | Deepika.com