ചങ്ങനാശേരി: ആഭ്യന്തര വകുപ്പിൽനിന്നും അഗ്നിശമനസേനയ്ക്ക് ആവശ്യമായ പണം അനുവദിക്കുന്നില്ല. സുരക്ഷാ ചുമതല കാര്യക്ഷമമായി നിർവഹിക്കേണ്ട അഗ്നിശമന സേനയുടെ പ്രവർത്തനം പ്രതിസന്ധിയിൽ.
സാന്പത്തിക പ്രതിസന്ധിമൂലം വാഹനങ്ങൾക്ക് ടയറും ബാറ്ററിയും സ്പെയർപാർട്സും പോലും വാങ്ങാനാകുന്നില്ല. സേനയുടെ നിരവധി വാഹനങ്ങൾ കട്ടപ്പുറത്താണ്. വാഹനങ്ങളുടെ അറ്റകുറ്റ പണികൾ നടത്തിയ ഇനത്തിൽ സ്വകാര്യ വർക്ക്ഷോപ്പുകളിലും ഡീസലും പെട്രോളും വാഹനങ്ങളിലും നിറച്ച ഇനത്തിൽ പെട്രോൾ പന്പുകളിലും ലക്ഷക്കണക്കിനു തുക കടബാധ്യതയുമായി. ടയറും മറ്റും സർക്കാർ വാങ്ങി നൽകുന്നില്ലെന്നു മാത്രമല്ല ലോക്കൽ പർച്ചേസിനുള്ള അനുമതിയും നിഷേധിച്ചിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ ചുമതലയിലുള്ള ആഭ്യന്തര വകുപ്പിന്റെ കീഴിലുള്ള സുരക്ഷാ ചുമതല വഹിക്കുന്ന അതിപ്രധാനപ്പെട്ട വകുപ്പിലാണ് സാന്പത്തിക പ്രതിസന്ധി മൂലം പ്രവർത്തനം പരുങ്ങലിലായത്. സംസ്ഥാനത്തെ 124 ഫയർ സ്റ്റേഷനുകളിലുള്ള ഫയർഎൻജിനും ആംബുലൻസുകളും ഉൾപ്പെടെ മുന്നൂറിലേറെ വാഹനങ്ങളാണ് ടയറും ബാറ്ററിയുമില്ലാതെ ഓട്ടം നിലച്ചത്. കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷനിലെ ഫയർഎൻജിൻ ടയറില്ലാതെ നാളുകളായി കട്ടപ്പുറത്താണ്. ചങ്ങനാശേരി സ്റ്റേഷനിലെ ഒരു ഫയർ എൻജിനാണ് കാഞ്ഞിരപ്പള്ളി സ്റ്റേഷനിൽ ഇപ്പോൾ പ്രവർത്തിക്കുന്നത്.
വിവിധ ആവശ്യങ്ങൾക്കു സംസ്ഥാനത്തിനകത്തും പുറത്തും പോയ ജീവനക്കാർക്കു യാത്രാപ്പടി അനുവദിക്കുന്നില്ലെന്ന പരാതിയും ശക്തമാണ്. കഴിഞ്ഞ ശബരിമല ഡ്യൂട്ടിക്കു പോയ ജീവനക്കാർക്കും യാത്രപ്പടി അനുവദിച്ചിട്ടില്ല. കഴിഞ്ഞ പ്രളയ കാലത്ത് രക്ഷാപ്രവർത്തനത്തിലേർപ്പെട്ട് കേടായ വാഹനങ്ങൾ പലതും അറ്റകുറ്റ പണികൾ നടത്തി വിവിധ സ്റ്റേഷനുകളിൽ തിരികെ ലഭിച്ചിച്ചില്ല. പല സ്റ്റേഷനുകളിലേയും ഫയർഎൻജിനുകളും വെള്ളത്തിൽ തെരച്ചിൽ നടത്തുന്ന സ്കൂബാ സെറ്റുകൾ ഉൾപ്പെടെയുള്ളവ കാലപ്പഴക്കം ചെന്നവയാണെന്ന പരാതിയുണ്ട്.
കെട്ടിടങ്ങളുടെ ഫയർ എൻഒസി ഇനത്തിൽ പ്രതിവർഷം സർക്കാരിനു കോടിക്കണക്കിനു രൂപ ലഭിക്കുന്നുണ്ടെങ്കിലും അഗ്നിശമന സേനയുടെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്കു വേണ്ടത്ര പണം അനുവദിക്കാൻ സർക്കാർ തയാറാകുന്നില്ലെന്നാണു വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്.
ബെന്നി ചിറയിൽ
അഗ്നിശമനസേന സാന്പത്തിക പ്രതിസന്ധിയിൽ
11:37 PM Oct 17, 2019 | Deepika.com