തൃപ്പൂണിത്തുറ: വിവിധ ജില്ലകളിൽ കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന കഞ്ചാവ് മൊത്ത വ്യാപാരികളായ രണ്ടു യുവാക്കളെ തൃപ്പൂണിത്തുറ എക്സൈസ് അറസ്റ്റ് ചെയ്തു. പാലക്കാട് പട്ടാന്പി സ്വദേശി മുഹമ്മദ് റാഫി (34), പള്ളത്ത് കിഴക്കതിൽ അൻഷാദ് (30) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുടെ പക്കൽനിന്ന് മൂന്നു കിലോയിലധികം കഞ്ചാവുപിടിച്ചെടുത്തു.
പ്രതികൾ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ ഭാഗത്ത് കഞ്ചാവിന്റെ ഇടപാട് നടത്തുമെന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തൃപ്പൂണിത്തുറ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബിജു വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. തമിഴ്നാട് ഭാഗത്തുനിന്ന് 10 കിലോഗ്രാമിന്റെ ബണ്ടുകളായി കേരളത്തിൽ എത്തിക്കുന്ന കഞ്ചാവ് അഞ്ചിരട്ടി വിലയ്ക്കാണ് ഇവിടെ വില്പന നടത്തുന്നത്. കഞ്ചാവിന്റെ വില മുൻകൂട്ടി ബാങ്ക് അക്കൗണ്ടിൽ ഇട്ടുകൊടുത്താൽ മാത്രമേ കഞ്ചാവ് എത്തിച്ച് കൈമാറുകയുള്ളൂ. തൃപ്പൂണിത്തുറ എക്സൈസ് റേഞ്ചിന്റെ പരിധിയിലുള്ള കഞ്ചാവ് വില്പനക്കാരെ പിടികൂടി ചോദ്യംചെയ്തതിൽ നിന്നാണ് ഇവരെക്കുറിച്ച് വിവരം ലഭിച്ചത്. ഏകദേശം ഒരു മാസമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് പ്രതികൾ വലയിലായത്.
ഒന്നര മാസത്തിനിടെ തൃപ്പൂണിത്തുറ റേഞ്ച് ഓഫീസിൽ നടത്തിയ പത്താമത്തെ മയക്കുമരുന്നു വേട്ടയാണിത്. 15 പേരെ പിടികൂടിയിട്ടുണ്ട്. ഒരു കിലോയ്ക്കു മുകളിൽ കഞ്ചാവ് പിടികൂടിയാൽ10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. തൃപ്പൂണിത്തുറ റേഞ്ചിന്റെ കീഴിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങൾ എക്സൈസ് ഇൻസ്പെക്ടറിന്റെ 9495328249 എന്ന നന്പറിൽ അറിയിക്കണം. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ സതീശൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സതീശ്ബാബു, ബിജോ, ദീനിപ് പരമേശ്വരൻ, സുനിൽകുമാർ സുരേഷ്, അനിൽകുമാർ, ശ്യാംകുമാർ എന്നിവർ പങ്കെടുത്തു.
മൂന്നുകിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ
11:37 PM Oct 17, 2019 | Deepika.com