കടുത്തുരുത്തി: കുറുപ്പന്തറ എംവിഐപി എൽ എ (ലൻഡ് അക്വിസിഷൻ) സ്പെഷൽ തഹസീൽദാരുടെ ഓഫീസിൽ ജീവനക്കാരൻ ലക്ഷങ്ങളുടെ തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട് പരിശോധന നടത്തി. ജില്ലാ കളക്ടറുടെ നിർദശപ്രകാരം കളക്ടറേറ്റിലെ സ്പെഷൽ ടീമാണ് പരിശോധന നടത്തിയത്. പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയതായാണ് വിവരം.
മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്റ്റിന്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളും കക്ഷികളുമായി ഉണ്ടാകുന്ന തർക്കങ്ങളും സാന്പത്തിക ഇടപാടുകളുമാണ് ഈ ഓഫീസ് വഴി നടക്കുന്നത്. കക്ഷികൾക്ക് നൽകുന്ന നഷ്ടപരിഹാരത്തുക ഇറിഗേഷൻ വകുപ്പ് നൽകുന്നതനുസരിച്ച് കളക്ടറുടെ അക്കൗണ്ടിലേക്ക് നൽകുകയാണ് ചെയ്യുന്നത്. അടുത്ത നാളുകളിലായി ഇത്തരത്തിൽ കളക്ടറുടെ അക്കൗണ്ടിലേക്ക് അയച്ച 23 ലക്ഷത്തോളം രൂപ അവിടെ ലഭിച്ചിരുന്നില്ല.
ജീവനക്കാർ പ്രളയ ദുരിതാശ്വസവുമായി ബന്ധപ്പെട്ട ജോലികളിൽ മുഴുകിയിരുന്ന സമയത്ത് നടന്ന ഇടപാടിലെ തുകയാണ് ലഭിക്കാതിരുന്നെന്ന് പിന്നീട് നടത്തിയ പരിശോധനയിൽ കണ്ടെത്തി.
സ്പെഷൽ തഹസീൽദാരുടെ ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിച്ചാണ് ഫണ്ട് ട്രാൻസ്ഫർ നടക്കുന്നത്. ട്രഷറിയിലെ രേഖകൾ പരിശോധിച്ചതിൽ നിന്നു യു ഡി ക്ലാർക്കിന്റെ രണ്ട് ബാങ്കുകളിലെ അക്കൗണ്ടുകളിലേക്കാണ് 23 ലക്ഷത്തോളം രൂപ ട്രാൻസ്ഫർ ചെയ്തിരിക്കുന്നതെന്നു മനസിലാക്കി.
ഓഫീസിലെ ഒരു യു ഡി ക്ലാർക്കാണ് ഇത്തരത്തിൽ ക്രമക്കേട് നടത്തിയിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞ സ്പെഷൽ തഹസീൽദാർ സംഭവം കളക്ടർക്ക് റിപ്പോർട്ട് ചെയ്തു. തുടർന്ന് കളക്ടറുടെ നിർദേശ പ്രകാരം വൈക്കം തഹസീൽദാർ എസ്.ശ്രീജിത്ത് ബുധനാഴ്ച സ്ഥലത്തെത്തി ഓഫീസ് സീൽ ചെയ്തു.
ഇന്നലത്തെ പരിശോധനയിൽ നിരവധി രേഖകൾ സ്പെഷൽ ടീം പിടിച്ചെടുത്തു. ഇതു പരിശോധിച്ചശേഷം കൂടുതൽ അന്വേഷണത്തിലേക്ക് കടക്കുമെന്ന് കളക്ടർ അറിയിച്ചു.
സ്പെഷൽ തഹസീൽദാരുടെ ഓഫീസിൽ ലക്ഷങ്ങളുടെ തിരിമറി: പരിശോധന നടത്തി
11:37 PM Oct 17, 2019 | Deepika.com