കിഴക്കമ്പലം: പത്തു വർഷം മുന്‍പ് 2009ലായിരുന്നു "മാളു'എന്ന പശുവിന്റെ കന്നിപ്രസവം. അന്നു മുതൽ കറവയും തുടങ്ങി. ഇപ്പോൾ 2019. ആദ്യ പ്രസവത്തിനുശേഷം അതു പിന്നെ പ്രസവിച്ചില്ല. പക്ഷേ, പത്തു കൊല്ലം മുന്‍പു തുടങ്ങിയ കറവ ഇന്നും തുടരുന്നു. രാവിലെ മൂന്നും ഉച്ചയ്ക്കു രണ്ടും ലിറ്റര്‍ പാൽ.
എറണാകുളം കിഴക്കന്പലം നടുപ്പറമ്പില്‍ രാജമ്മയുടെ ഓമനയാണ് ഈ കാമധേനു. 38 വര്‍ഷമായി രാജമ്മ പശുക്കളെ വളര്‍ത്തുന്നു. വീട്ടിലുണ്ടായിരുന്ന ജേഴ്സി ക്രോസ് ഇനത്തില്‍പ്പെട്ട പശുവിനെ കുത്തിവച്ചാണു "മാളു' ഉണ്ടായത്. തള്ളപ്പശുവിനെ വിറ്റശേഷം മാളുവിനെ വളര്‍ത്തി. ആദ്യപ്രസവത്തില്‍ മൂരിക്കിടാവായിരുന്നു. നാലുവര്‍ഷം വളര്‍ത്തിയശേഷം അതിനെ വിറ്റു.
കറക്കുന്ന പാലിനു കുറവൊന്നും ഉണ്ടാകാത്തതിനാൽ പിന്നെ കുത്തിവയ്ക്കാൻ പോയില്ല. പശു മതിലക്ഷണം കാണിച്ചുമില്ല. മൂന്നുനേരം പച്ചപ്പുല്ല്, കഞ്ഞി, കാടിവെള്ളം എന്നിവയാണ് പശുവിനു നല്‍കുന്നത്. മറ്റു തീറ്റകളൊന്നും നല്‍കുന്നില്ല. രണ്ടുനേരം കുളിപ്പിക്കും. ആദ്യ കാലങ്ങളില്‍ എട്ടു ലിറ്റര്‍ വരെ പാല് ലഭിച്ചിരുന്നു. പച്ചപ്പുല്ലിന്റെ ലഭ്യത കുറഞ്ഞതോടെയാണ് പാല് കുറഞ്ഞതെന്നു രാജമ്മ പറയുന്നു.
സമീപത്തെ സൊസൈറ്റിയിലാണു പാൽ വില്‍ക്കുന്നത്. സ്വര്‍ണപ്പണിക്കാരനായ മകൻ ചന്ദ്രനും മരുമകള്‍ സേതുലക്ഷ്മിയും ചെറുമക്കളായ രഞ്ജിതും അജയ്യും പശു വളർത്തലിനു സഹായിക്കുന്നു.
സാധാരണ പശുക്കളുടെ പ്രസവം കഴിഞ്ഞാല്‍ മൂന്നു മാസത്തിനകം കുത്തിവയ്പിക്കാറുണ്ട്. ഗര്‍ഭാവസ്ഥയില്‍ ഏഴു മാസമാണ് കറവയെടുക്കാറുള്ളത്. കുത്തിവയ്ക്കാത്ത സന്ദര്‍ഭങ്ങളില്‍ 10-12 മാസങ്ങള്‍ കറവ കിട്ടും. മതിലക്ഷണം കാണാത്തതും പാൽ നിലയ്ക്കാത്തതും പ്രൊലാക്ടിന്‍ ഹോര്‍മോണിന്റെ അളവ് കുടുതലായി നില്ക്കുന്നതു കാരണമാകാമെന്നു കിഴക്കമ്പലം സീനിയര്‍ വെറ്ററിനറി സര്ജന് ഡോ. വര്‍ഗീസ് പറഞ്ഞു.
പത്തു വർഷമായി നിലയ്ക്കാതെ പാൽ ചുരത്തി"മാളു'
11:37 PM Oct 17, 2019 | Deepika.com