പത്തനംതിട്ട: തുലാംമാസ പൂജകൾക്കായി ശ്രീധർമശാസ്താ ക്ഷേത്രനട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ ക്ഷേത്രം മേൽശാന്തി വി.എൻ. വാസുദേവൻ നന്പൂതിരി നട തുറന്ന് ദീപം തെളിച്ചു.
ക്ഷേത്രം മേൽശാന്തി പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിൽ അഗ്നി പകർന്ന ശേഷമായിരുന്നു ഇരുമുടിക്കെട്ടേന്തി, ശരണ മന്ത്രങ്ങളുമായി കാത്തുനിന്ന അയ്യപ്പഭക്തരെ പതിനെട്ടാം പടി കയറാൻ അനുവദിച്ചത്. ആഴി തെളിച്ചശേഷം ശബരിമലയിലെയും മാളികപ്പുറത്തിലെയും നിയുക്ത മേൽശാന്തിമാരെ ഇപ്പോഴത്തെ മേൽശാന്തി പതിനെട്ടാം പടിയിലേക്ക് ആനയിച്ച് കൈപിടിച്ചു കയറ്റി. കൊടിമരത്തിനു മുന്നിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, മെംബർ കെ.പി. ശങ്കരദാസ് എന്നിവർ ചേർന്ന് മേൽശാന്തിമാരെ സ്വീകരിച്ചു. തുടർന്ന് ഇരുമുടി കെട്ടുമായി ശബരിമല മേൽശാന്തിയായ എ.കെ.സുധീർ നന്പൂതിരിയും മാളികപ്പുറം മേൽശാന്തിയായ എം.എസ്. പരമേശ്വരൻ നന്പൂതിരിയും ശ്രീകോവിലിനു മുന്പിലെത്തി തൊഴുതു. മാളികപ്പുറത്തും ഇരുവരും ദർശനം നടത്തി.
ഇന്നു മുതൽ ഇരുമേൽശാന്തിമാരും പുറപ്പെടാ ശാന്തിമാരായിരിക്കും. ശബരിമലയിലെ നിയുക്ത മേൽശാന്തി എ.കെ. സുധീർ നന്പൂതിരിയും മാളികപ്പുറം മേൽശാന്തിയും ഒരു മാസം ശബരിമലയിലും മാളികപ്പുറത്തുമായി ഭജനമിരിക്കും. വൃശ്ചികം ഒന്നിനാണ് ഇരു മേൽശാന്തിമാരുടെയും അവരോധിക്കൽ ചടങ്ങും അഭിഷേകവും.
നട തുറന്ന ഇന്നു പൂജകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. നടതുറന്ന ദിവസം തന്നെ അയ്യപ്പദർശന പുണ്യത്തിനായി ഭക്തജന തിരക്കുമുണ്ടായി. നാളെ പുലർച്ചെ അഞ്ചിനു നട തുറന്ന് നിർമാല്യവും അഭിഷേകവും നടത്തും. തുടർന്ന് നെയ്യഭിഷേകവും പതിവ് പൂജകളും ഉണ്ടാകും. പടി പൂജ, പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന അഞ്ചു ദിവസവും ഉണ്ടാകും. പൂജകൾ പൂർത്തിയാക്കി 22ന് രാത്രി 10 ന് നട അടയ്ക്കും.
ശബരിമല സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കൂടുതൽ പോലീസിനെ നിലയ്ക്കൽ, പന്പ എന്നിവിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്.
തുലാമാസ പൂജകൾക്കായി നട തുറന്നു, നിയുക്ത മേൽശാന്തിമാർ ശബരിമലയിൽ
11:37 PM Oct 17, 2019 | Deepika.com