മലപ്പുറം: പൊതുസ്ഥലങ്ങളെ വൃത്തിഹീനമാക്കി കുമിഞ്ഞു കൂടുന്ന മാലിന്യം ശേഖരിക്കാൻ മലയാളി വിദ്യാർഥികളുടെ ഹൈടെക് വിദ്യ. സെൻസറിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന മാലിന്യശേഖരണ സംവിധാനമാണ് കർണാടകയിലെ കൽബുർഗി കേന്ദ്രസർവകലാശാലയിലെ മലയാളി വിദ്യാർഥികൾ വികസിപ്പിച്ചെടുത്തത്.
മലപ്പുറം സ്വദേശികളും സർവകലാശാലയിലെ ബിടെക് വിദ്യാർഥികളുമായ എസ്. അദ്വൈത്, സ്നേഹ എന്നിവരാണ് പുതുമയാർന്ന സംവിധാനം ആവിഷ്കരിച്ചിരിക്കുന്നത്. വൻ നഗരങ്ങളിലെ മാലിന്യ ശേഖരണ സംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിക്കുന്നതാണ് ഇവരുടെ കണ്ടെത്തൽ. മാലിന്യം ശേഖരിക്കുന്ന പെട്ടികൾ നിറയുന്നത് അറിയാൻ ഇതിൽ സെൻസർ ഘടിപ്പിച്ചിട്ടുണ്ട്. നഗരങ്ങളുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുന്ന പെട്ടികളിൽ എത്രത്തോളം മാലിന്യമുണ്ടെന്ന് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ തൊഴിലാളികൾക്കും അധികൃതർക്കും അറിയാൻ കഴിയും. ഇതു മൂലം പെട്ടികൾ നിറഞ്ഞു കവിയുന്നത് ഒഴിവാക്കാനും അതുവഴി പരിസര മലിനീകരണം തടയാനും ഈ സ്മാർട്ട് ബിനിലൂടെ കഴിയും.
നഗരങ്ങളിലും പട്ടണങ്ങളിലും മാലിന്യശേഖരണത്തിനു സംവിധാനങ്ങളുണ്ടെങ്കിലും അവ കൈകാര്യം ചെയ്യുന്നതിൽ പാളിച്ചകളുണ്ടെന്ന ബോധ്യമാണ് ഇത്തരത്തിലുള്ള സംവിധാനം വികസിപ്പിക്കാൻ ഈ വിദ്യാർഥികളെ പ്രേരിപ്പിച്ചത്. പലയിടത്തും മാലിന്യപെട്ടികൾ ദിവസങ്ങളോളം നിറഞ്ഞു കിടക്കും. അത് സംസ്കരണ കേന്ദ്രത്തിലേക്കു മാറ്റാൻ കാലതാമസമെടുക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും.
പുതിയ സംവിധാനത്തിൽ ഓരോ മാലിന്യപ്പെട്ടിയും നിറയുന്ന വിവരം തൊഴിലാളികൾക്കു മൊബൈൽ ഫോണ് സന്ദേശമായി ലഭിക്കും. ഏത് പ്രദേശത്തുള്ള പെട്ടികളാണ് നിറഞ്ഞിരിക്കുന്നതെന്ന് അറിയാൻ ഇതു സഹായിക്കും. എല്ലാ പെട്ടികളും പരിശോധിക്കുന്നതു മൂലമുള്ള അധിക ജോലിയും ഒഴിവായി കിട്ടും.സന്ദേശം ലഭിച്ചിട്ടും പെട്ടികളിൽനിന്നു മാലിന്യം ശേഖരിക്കാൻ തൊഴിലാളികൾ എത്തിയില്ലെങ്കിലും 40 മിനിറ്റിനു ശേഷം അധികാരികൾക്കു സന്ദേശമയക്കാനും സംവിധാനമുണ്ട്. പെട്ടികൾ നിറയുന്നത് അറിയാൻ എൽഇഡി ലൈറ്റുകളുടെ സഹായവുമുണ്ട്. ജിപിഎസ്, ജിഎസ്എം സംവിധാനത്തിലൂടെയാണ് പെട്ടികൾ പ്രവർത്തിക്കുന്നത്.
കൽബുർഗി സർവകലാശാലയിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വകുപ്പിലെ പ്രഫ. വി. സന്ദീപിന്റെ കീഴിലാണ് അദ്വൈതും സ്നേഹയും ഗവേഷണം നടത്തിയത്. മലപ്പുറം ഡിപിഒ റോഡിൽ താമസിക്കുന്ന കേരള ഗ്രാമീണ് ബാങ്ക് കോട്ടക്കൽ ശാഖാ മാനേജർ എ.എസ്. കുമാർ-ചെമ്മങ്കടവ് പിഎംഎസ്എഎംഎച്ച്എസ്എസ് അധ്യാപിക അഞ്ജന ദമ്പതികളുടെ മകനാണ് അദ്വൈത്. എടപ്പാൾ സ്വദേശിയായ റിട്ടയേർഡ് കോസ്റ്റ് ഗാർഡ് ഓഫീസർ ജയചന്ദ്രന്റെയും പൊന്നാനി എംഐയുപി സ്കൂൾ അധ്യാപിക ഷീജ ജയചന്ദ്രന്റെയും മകളാണ് സ്നേഹ. കേന്ദ്രസർക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതിയുമായി ചേർന്നു പുതിയ സംവിധാനം നടപ്പാക്കാൻ കഴിയുമെന്ന പ്രത്യാശയിലാണ് ഇരുവരും.
മാലിന്യ ശേഖരണം;ഹൈടെക് സംവിധാനവുമായി മലയാളി വിദ്യാർഥികൾ
11:36 PM Oct 17, 2019 | Deepika.com