കയ്പമംഗലം: പെട്രോൾ പന്പ് ഉടമ കയ്പമംഗലം കോഴിപറന്പിൽ മനോഹരനെ തട്ടിക്കൊണ്ടുപോയി ദാരുണമായി കൊലപ്പെടുത്തിയ കേസിലെ പ്രതികൾ അറസ്റ്റിലായി. ചളിങ്ങാട് കല്ലിപറന്പിൽ അനസ്(20), വഴിയന്പലം കുറ്റിക്കാടൻ സ്റ്റിയോ (20), കയ്പമംഗലം കുന്നത്ത് അൻസാർ (21 ) എന്നിവരാണ് അറസ്റ്റിലായത്.
സംഭവമുണ്ടായി തൊട്ടടുത്ത ദിവസം തന്നെ എല്ലാ പ്രതികളെയും പിടികൂടാനായതു പോലീസിന്റെ അന്വേഷണ മികവായി. മധ്യമേഖല ഡിഐജി എസ്. സുരേന്ദ്രന്റെ നിർദേശത്തിൽ തൃശൂർ റൂറൽ എസ്പി കെ.പി.വിജയകുമാരൻ ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വർഗീസിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
ചൊവ്വാഴ്ച പുലർച്ചെ കയ്പമംഗലത്തുള്ള തന്റെ പെട്രോൾ പന്പിൽനിന്നു വീട്ടിലേക്കു കാറിൽ പോകുംവഴിയാണു ബൈക്കിലെത്തിയ അക്രമിസംഘം മനോഹരനെ തട്ടിക്കൊണ്ടുപോയത്. ഹൈവേയിൽനിന്ന് ഇടവഴിയിലൂടെ പോകുന്പോൾ അക്രമിസംഘം നേരത്തേ പദ്ധതിയിട്ട പ്രകാരം മനോഹരന്റെ കാറിനു പിറകിൽ ബൈക്ക് ഇടിപ്പിച്ചു. ഉടൻതന്നെ ഒന്നാം പ്രതി അനസ് ബൈക്കിൽനിന്നു താഴെ വീണതുപോലെ നിലത്തുവീണു കിടന്ന് അഭിനയിച്ചു.
കാറിൽനിന്ന് ഇറങ്ങിയ മനോഹരൻ "എന്തുപറ്റി മക്കളേ' എന്നു ചോദിച്ച് ഇവരുടെ അടുത്തെത്തിയപ്പോൾ താഴെനിന്നു ചാടി എഴുന്നേറ്റ അനസും സമീപത്തുനിന്നിരുന്ന സ്റ്റിയോയും അൻസാറുംകൂടി മനോഹരന്റെ വായ പൊത്തിപ്പിടിച്ചും കൈകൾ പിറകിലേക്കു ടേപ്പ് ചുറ്റി ബന്ധിപ്പിച്ചും കീഴ്പെടുത്തി കാറിലേക്കു തള്ളിയിട്ടു. കാറിൽവച്ച് അനസ് തന്റെ കൈയിലുള്ള തോക്ക് പുറത്തേക്കു ഫയർ ചെയ്ത് മനോഹരനെ ഭയപ്പെടുത്തി. എന്നാൽ, അക്രമിസംഘം കരുതിയിരുന്നതുപോലെ അന്നു മനോഹരൻ പന്പിൽനിന്നു പണം എടുത്തിരുന്നില്ല. പോക്കറ്റിൽ കുറച്ചു രൂപ മാത്രമാണ് ഉണ്ടായിരുന്നത്.
പണമുണ്ടാകുമെന്നു കരുതി കാറിന്റെ എല്ലാ ഭാഗങ്ങളിലും പരിശോധിച്ചിട്ടും കിട്ടാത്തതിൽ ക്ഷുഭിതരായ അക്രമിസംഘം പദ്ധതി പാളിയതിനാലും മനോഹരൻ ഇക്കാര്യം പുറത്തുപറയുമോ എന്ന ഭയത്തിലും അദ്ദേഹത്തെ ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു. തുടർന്നു പറവൂർ, കളമശേരി, ചാലക്കുടി, ചാവക്കാട് മേഖലയിൽ കറങ്ങിയ ശേഷം ഗുരുവായൂരിനടുത്ത് ഒരു പഴയ കെട്ടിടത്തിനുസമീപം മൃതദേഹം ഉപേക്ഷിച്ചു.
പുലർച്ചെതന്നെ പോലീസ് മിസിംഗ് കേസ് എടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഗുരുവായൂർ പോലീസ് അജ്ഞാത മൃതദേഹം കണ്ടെത്തുന്നത്. ആളെ തിരിച്ചറിഞ്ഞയുടൻ പ്രത്യേക അന്വേഷണ സംഘം നടത്തിയ ചടുലമായ നീക്കങ്ങളിൽ മൂന്നു പ്രതികളും വലയിലാവുകയായിരുന്നു.
മമ്മിയൂരിൽനിന്നു കാറുമായി കടന്ന പ്രതികൾ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ പാർക്കിംഗിൽ കാർ നിർത്തി. കാർ പൊളിച്ചു വില്പന നടത്തുന്ന സംഘത്തിനു കാർ വിൽക്കാൻ പദ്ധതിയിട്ടു ബംഗളൂരുവിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടയിൽ പോലീസ് സംഘം പിടികൂടുകയായിരുന്നു. അങ്ങാടിപ്പുറത്തുനിന്നു മനോഹരന്റെ സിയാസ് കാറും പോലീസ് സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഗൾഫ് മേഖലയുടെ പ്രതാപകാലത്തിനു മുന്പ് കടൽമാർഗം ഗൾഫിലെത്തി മുപ്പത്തഞ്ചു വർഷത്തോളം ജോലിചെയ്തശേഷം നാട്ടിലെത്തിയ മനോഹരൻ പെട്രോൾ പന്പ് നടത്തിവരികയായിരുന്നു.
കഴിഞ്ഞ വർഷത്തെ പ്രളയത്തിനു തന്റെ പന്പിലെ ഇന്ധനം പോലീസിനൊപ്പംനിന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു നൽകിയയാളാണു മനോഹരൻ. നാട്ടുകാർക്കു പ്രിയപ്പെട്ട മനോഹരന്റെ വേർപാടു നാടിനു തീരാദുഃഖമായി.
പെട്രോൾ പന്പുടമയുടെ കൊലപാതകത്തിൽ മൂന്നു യുവാക്കൾ അറസ്റ്റിൽ
01:38 AM Oct 17, 2019 | Deepika.com