കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാംഭര്‍ത്താവ് ഷാജുവിനെ അന്വേഷണസംഘം വിളിച്ചുവരുത്തി. പയ്യോളി ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്ന് അന്വേഷണസംഘം ആവശ്യപ്പെടുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നരയോടെ ഷാജു പയ്യോളി ഓഫീസിലെത്തി.
കട്ടപ്പനയിലെ ജ്യോത്സ്യനെ ചോദ്യംചെയ്യുന്നതിനായി അന്വേഷണസംഘം ഇന്നലെ വിളിച്ചുവരുത്തിയിരുന്നു. ജ്യോത്സ്യനു ഷാജുവിനെ പരിചയമുണ്ടോ എന്നറിയുന്നതിനാണ് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. പത്ത് മിനിറ്റ് മാത്രമേ ഷാജുവിനെ ചോദ്യം ചെയ്തുള്ളു. പിന്നീട് തിരിച്ചുപോവുകയായിരുന്നു.
മുൻപ് മൂന്നു തവണ ചോദ്യംചെയ്ത ശേഷം വീണ്ടും വിളിച്ചുവരുത്തിയത് അറസ്റ്റ് രേഖപ്പെടുത്താനായിരിക്കുമെന്നാണ് ഏവരും കരുതിയിരുന്നത്. എന്നാൽ, അറസ്റ്റ് ഉണ്ടായില്ല.
ഷാജുവിന്റെ പിതാവ് പി.ടി. സക്കറിയാസിനെ അന്വേഷണസംഘം ഇന്നലെ വീണ്ടും ചോദ്യംചെയ്തു. സിലിയുടെ മരണം അന്വേഷിക്കുന്ന വടകര കോസ്റ്റൽ ഇൻസ്പെക്ടർ ബി.കെ. സിജുവിന്റെ നേതൃത്വത്തിൽ ഇന്നലെ ഉച്ചയോടെ വീട്ടിലെത്തിയാണ് സക്കറിയാസിനെ ചോദ്യം ചെയ്തത്.
രണ്ടു തവണ ഷാജുവിനെ ചോദ്യംചെയ്തപ്പോഴും സക്കറിയാസിൽനിന്നും മൊഴി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം ചോദ്യംചെയ്യലിനിടെ സക്കറിയാസിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു.
മുൻകൂർ ജാമ്യത്തിന് ഷാജുവിന്റെ ശ്രമം
കോഴിക്കോട്: കൂടത്തായി കൊലപാതകകേസിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു മുന്‍കൂര്‍ ജാമ്യത്തിനൊരുങ്ങുന്നതായി പോലീസിന് സൂചന ലഭിച്ചു. അന്വേഷണസംഘം ഷാജുവിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.
ഷാജുവിനെതിരേ ജോളിയും മറ്റും ചില നിർണായക വെളിപ്പെടുത്തലുകൾ നടത്തിയെന്ന വിവരം പുറത്തുവന്നിരുന്നു. തൊട്ടുപിന്നാലെ അറസ്റ്റിനുള്ള സാധ്യത കണക്കിലെടുത്ത് ഷാജു മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം നടത്തുന്നതായാണ് പോലീസിനു ലഭിച്ച വിവരം. ഷാജു അഭിഭാഷകനെ ബന്ധപ്പെട്ടതായും പോലീസ് മനസിലാക്കി.
ചൊവ്വാഴ്ച റോജോയുടേയും സഹോദരി റെഞ്ചിയുടേയും ജോളിയുടെ മക്കളുടേയും മൊഴിയെടുത്തിരുന്നു. ഇന്നലെയും ഇവരില്‍നിന്ന് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഷാജുവിനെതിരേ ഇവരും മൊഴി നല്‍കാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമം നടത്തുന്നതെന്നാണ് പോലീസ് കരുതുന്നത്. ഇതു മുൻകൂട്ടികണ്ട് മുൻകൂർ ജാമ്യം തടയാൻ പോലീസ് പ്രോസിക്യൂഷനുമായി കൂടിക്കാഴ്ച നടത്തിയതായി അറിയുന്നു.
ഷാജുവിനെ അന്വേഷണസംഘം വിളിച്ചുവരുത്തി; പിതാവിന്റെ മൊഴി രേഖപ്പെടുത്തി
01:23 AM Oct 17, 2019 | Deepika.com