തിരുവനന്തപുരം: അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് ഇനി അഞ്ചു ദിവസത്തെ ദൂരം മാത്രം. ഭരണവും ഭരണത്തിലെ പോരായ്മകളും ശബരിമലയുമെല്ലാം വിഷയമായ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്കു കടക്കുന്പോൾ ജാതി, സമുദായ ഘടകങ്ങൾ മേൽക്കൈ നേടുന്ന കാഴ്ചയാണുള്ളത്.
സമദൂരം വെടിഞ്ഞ് എൻഎസ്എസ് പരസ്യമായി ശരിദൂരം പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പു ഫലത്തെ എങ്ങനെ സ്വാധീനിക്കുമെന്ന കണക്കുകൂട്ടലിലാണ് മുന്നണികൾ. എൻഎസ്എസിന്റെ ശരിദൂരം യുഡിഎഫിനുള്ള പിന്തുണയാണെന്ന് അവർ തന്നെ വ്യക്തമാക്കിയതോടെ എൽഡിഎഫ്, എൻഡിഎ ക്യാന്പുകളിൽ ആശങ്ക പരന്നിട്ടുണ്ട്. ഇതു വഴിയുള്ള നഷ്ടം മറികടക്കാനുള്ള തീവ്രശ്രമത്തിലാണ് ഇരുമുന്നണികളും.
നായർ സമുദായത്തിനു വ്യക്തമായ മേധാവിത്വമുള്ള വട്ടിയൂർക്കാവിൽ എൻഎസ്എസ് പരസ്യമായി രംഗത്തിറങ്ങി. കരയോഗം മീറ്റിംഗുകൾ വിളിച്ചുകൂട്ടി യുഡിഎഫിനു വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെട്ടു വരികയാണ്. എൻഎസ്എസിന്റെ സ്ക്വാഡുകളും വീടുകയറിയിറങ്ങി യുഡിഎഫ് സ്ഥാനാർഥിക്കായി വോട്ടു തേടുന്നുണ്ട്. കോന്നിയിലും അരൂരിലും പരസ്യമായി ഇറങ്ങിയില്ലെങ്കിലും എൻഎസ്എസ് പിന്തുണ യുഡിഎഫിനു തന്നെ.
ഇത്തവണ ഒരു മുന്നണിക്കും പിന്തുണയില്ലെന്ന് എസ്എൻഡിപി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവർ എൽഡിഎഫിനൊപ്പമാണ്. കോന്നിയിലും അരൂരിലും ഉൾപ്പെടെ അതു ഗുണം ചെയ്യുമെന്ന് എൽഡിഎഫ് കണക്കുകൂട്ടുന്നു. ഓർത്തഡോക്സ് സഭയുടെ നിലപാട് കോന്നിയിലും ലത്തീൻ കത്തോലിക്കാ സമുദായ നിലപാട് അരൂരിലും നിർണായകമാകാം.
ശബരിമലയാണ് ശരിദൂര നിലപാട് കൈക്കൊള്ളാൻ പ്രേരിപ്പിച്ച ഘടകമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല ഈ തെരഞ്ഞെടുപ്പിലും പ്രചാരണ വിഷയമായി യുഡിഎഫും ബിജെപിയും ഉയർത്തിക്കാട്ടുന്നുണ്ടായിരുന്നു. എൻഎസ്എസ് നിലപാടു കൂടി പരസ്യമായതോടെ അതു കൂടുതൽ ചർച്ചയാകുകയാണ്. ശബരിമല വിഷയത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളെ എൻഎസ്എസ് കുറ്റപ്പെടുത്തുന്നു. കുറഞ്ഞപക്ഷം വട്ടിയൂർക്കാവിലും കോന്നിയിലുമെങ്കിലും ശബരിമല സ്വാധീനിക്കപ്പെടും. അതിന്റെ ഗുണഭോക്താവ് യുഡിഎഫുമായിരിക്കും.
ഒരിക്കൽ ശബരിമലയിൽ തൊട്ടു കൈ പൊള്ളിയ അനുഭവമുള്ള എൽഡിഎഫ് ഇത്തവണ ഈ വിഷയത്തിൽ നിന്നു ശരിദൂരം പാലിച്ചു നിൽക്കുകയാണ്. എന്നാൽ, യുഡിഎഫ് വിഷയം ചർച്ചയാക്കുന്പോൾ മൗനം പാലിക്കാനും അവർക്കു കഴിയുന്നില്ല. തങ്ങൾ വിശ്വാസികൾക്ക് എതിരല്ലെന്നും ശബരിമലയിൽ പോകുന്നവരുടെ എണ്ണം നോക്കിയാൽ കമ്യൂണിസ്റ്റുകാർക്കായിരിക്കും ഒന്നാം സ്ഥാനമെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന തന്നെ അവരുടെ ആശങ്കയ്ക്കു തെളിവാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയമാക്കി പ്രചാരണം നടത്തിയ ബിജെപിക്കും എൻഡിഎയ്ക്കും അതുകൊണ്ടു കാര്യമായ ഗുണം കിട്ടിയില്ല. ഇത്തവണയും അതു തന്നെയാകും സ്ഥിതിയെന്നു പൊതുവേ വിലയിരുത്തപ്പെടുന്നു. ശബരിമല പ്രക്ഷോഭത്തിലൂടെ താരപ്രഭ നേടിയ കെ. സുരേന്ദ്രൻ കോന്നിയിൽ പക്ഷേ ശബരിമല തന്നെയാണു പ്രധാന പ്രചാരണായുധമാക്കുന്നത്.
എൽഡിഎഫിനു പാലായുടെ ആവേശം
പാലായിലെ അട്ടിമറി വിജയം എൽഡിഎഫിന് ആവേശം പകർന്നിട്ടുണ്ട്. ഒന്നും അസാധ്യമല്ലെന്ന ചിന്ത അണികളിലെത്തിക്കാൻ ആ വിജയം അവരെ സഹായിച്ചു. തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചിൽ രണ്ടിടത്ത് കഴിഞ്ഞ കുറേ തെരഞ്ഞെടുപ്പുകളിൽ അവർ മൂന്നാമതാണെങ്കിലും വിജയം ലക്ഷ്യം വയ്ക്കാൻ മുന്നണിക്കു കരുത്തു പകരുന്നത് പാലായിലെ അട്ടിമറി തന്നെ.
അഞ്ചു മണ്ഡലങ്ങളിലും പുതുമുഖ സ്ഥാനാർഥികളെ രംഗത്തിറക്കി ആദ്യഘട്ടത്തിൽ പ്രചാരണരംഗത്തു മേൽക്കൈ നേടാൻ ഇടതുമുന്നണിക്കു സാധിച്ചിരുന്നു. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പു മുതൽ മുന്നണി മൂന്നാം സ്ഥാനത്തായിരുന്നു വട്ടിയൂർക്കാവിൽ സമുദായ താൽപര്യങ്ങൾ പോലും പരിഗണിക്കാതെ തിരുവനന്തപുരത്തെ യുവാവായ മേയറെ സ്ഥാനാർഥിയാക്കി അവർക്കു മത്സരരംഗത്തു ശക്തമായി ചുവടുറപ്പിക്കാൻ സാധിച്ചു. എന്നാൽ, പ്രചാരണം മുന്നോട്ടു നീങ്ങും തോറും മത്സരം കടുക്കുകയാണ്. പ്രവാചനാതീതമായി മാറുകയും ചെയ്യുന്നു.
സിറ്റിംഗ് സീറ്റായ അരൂരിൽ വിജയം ഉറപ്പാണെന്ന് അവർ പറയുന്നു. കോന്നിയിലും വട്ടിയൂർക്കാവിലും ജയിക്കാമെന്ന പ്രതീക്ഷയും അവർ പ്രകടിപ്പിക്കുന്നുണ്ട്. മഞ്ചേശ്വരത്ത് ബിജെപി വോട്ട് ബാങ്കായ ഭാഷാ ന്യൂനപക്ഷത്തിലെ പ്രബല സമുദായത്തിൽ നിന്നുള്ള സ്ഥാനാർഥിയെ ഇറക്കി അവർ ശക്തമായ പോരാട്ടത്തിനു കളമൊരുക്കി.
പാലായിൽ വിജയിച്ചു കഴിഞ്ഞ എൽഡിഎഫിന് അരൂർ നിലനിർത്തുക കൂടി ചെയ്താൽ പോലും പറഞ്ഞുനിൽക്കാൻ സാധിക്കും. ആറിൽ ഒരു സീറ്റുണ്ടായിരുന്നത് രണ്ടാക്കിയെന്നു പറയാം.
സർക്കാരിന്റെ ഭരണനേട്ടങ്ങളിലൂന്നിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രചാരണം. ഭരണം വോട്ട് നേടിത്തരുമെന്നു തന്നെ മുഖ്യമന്ത്രി കരുതുന്നു.
ഭിന്നതകൾ തീർത്ത് യുഡിഎഫ്
സ്ഥാനാർഥി നിർണയത്തിലുൾപ്പെടെ ഉണ്ടായ തർക്കങ്ങളും അനിശ്ചിതത്വവും യുഡിഎഫിനു തുടക്കത്തിൽ ചെറിയ ഇടർച്ചയുണ്ടാക്കിയെങ്കിലും അതെല്ലാം മറികടന്നു എന്ന് അവർ അവകാശപ്പെടുന്നു. തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചിൽ നാലും അവരുടെ സിറ്റിംഗ് സീറ്റുകളാണ്. പാലായിൽ പരാജയം ഏറ്റുവാങ്ങിയ അവർക്ക് അഞ്ചിടത്തും ജയിച്ചാൽ മാത്രമേ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന വാദം ആവർത്തിക്കാൻ സാധിക്കുകയുള്ളു. മഞ്ചേശ്വരവും എറണാകുളവും ഉറപ്പാണെന്നും ബാക്കി മൂന്നിടത്തും ജയിച്ചു കയറാൻ കഴിയുമെന്നും നേതൃത്വം അവകാശപ്പെടുന്നു.
എൻഡിഎയ്ക്കു ശ്രമകരം
വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടാമതു വന്ന പാർട്ടിയാണ് ബിജെപി. മഞ്ചേശ്വരത്താകട്ടെ ബിജെപി സ്ഥാനാർഥി കെ. സുരേന്ദ്രൻ പരാജയപ്പെട്ടത് വെറും 89 വോട്ടുകൾക്കാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ അവർ കേരളത്തിൽ വൻമുന്നേറ്റമുണ്ടാക്കിയ മണ്ഡലങ്ങളിലൊന്നാണ് കോന്നി.
മൂന്നിടത്തും ശക്തി തെളിയിക്കുന്നത് അവർക്ക് ഇപ്പോൾ അത്യന്തം ശ്രമകരമായി മാറിയിരിക്കുകയാണ്.
വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനു വേണ്ടി പ്രവർത്തനം തുടങ്ങിയതിനു ശേഷം സ്ഥാനാർഥിയെ മാറ്റിയത് പ്രവർത്തകരുടെ ആവേശം കെടുത്തിയിട്ടുണ്ട്. കുമ്മനം നേരിട്ട് തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ നേതൃത്വം ഏറ്റെടുത്തു രംഗത്തിറങ്ങിയെങ്കിലും 2016 ആവർത്തിക്കുക എന്നത് ദുഷ്കരമാണ്. ബിഡിജെഎസ് അരൂർ സീറ്റ് ഉപേക്ഷിച്ചതും തെരഞ്ഞെടുപ്പു രംഗത്തു നിസംഗത പാലിക്കുന്നതും എൻഡിഎയ്ക്കു തിരിച്ചടിയാണ്.
വീടുവീടാന്തരം കയറിയിറങ്ങി നേതാക്കൾ
കൂടത്തായി വാർത്തകളിൽ നിറഞ്ഞതോടെ പിന്നോക്കം പോയ രാഷ്ട്രീയചർച്ചകൾ മെല്ലെ ചൂടുപിടിച്ചു വരുന്നതേയുള്ളു. എങ്കിലും തെരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലങ്ങളിൽ താഴേത്തട്ടിലുള്ള പ്രവർത്തനങ്ങൾക്ക് ആവേശം തെല്ലും കുറവില്ല. മന്ത്രിമാരും മുൻമന്ത്രിമാരും തലയെടുപ്പുള്ള നേതാക്കളുമെല്ലാമാണ് മൂന്നു മുന്നണിക്കായും വീടുവീടാന്തരം കയറിയിറങ്ങി വോട്ട് ചോദിക്കുന്നത്. ഇതു പുതിയൊരു അനുഭവമാണ്. സാമുദായികാടിസ്ഥാനത്തിലുള്ള ധ്രുവീകരണത്തിനുള്ള സാധ്യത കൂടി തെളിഞ്ഞു വരുന്നതോടെ കൂട്ടലും കിഴിക്കലുമായി കണക്കെടുപ്പിലാണു മുന്നണികൾ.
പാലായിലേതു പോലെ മഴ വില്ലനാകുമോ എന്ന ഭീതി എല്ലാ പാർട്ടികൾക്കുമുണ്ട്. പരമാവധി വോട്ടർമാരെ പോളിംഗ് ബൂത്തിലെത്തിക്കാനുള്ള ശ്രമങ്ങൾക്കാണ് ഇപ്പോൾ ഉൗന്നൽ. എങ്കിലും പൊതുതെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനത്തിലേക്ക് എത്തിക്കുക എന്നതും മുന്നണികൾക്കു ശ്രമകരമായ ദൗത്യമായി മാറുകയാണ്.
സാബു ജോണ്
തെരഞ്ഞെടുപ്പിൽ സാമുദായിക ഘടകങ്ങൾ മേൽക്കൈ നേടുന്നു
01:23 AM Oct 17, 2019 | Deepika.com