കൊച്ചി: ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരേ കേന്ദ്ര-സംസ്ഥാന മോട്ടോർ വാഹന നിയമങ്ങൾ പ്രകാരം കർശന നടപടികൾ സ്വീകരിക്കണമെന്നും ഇതിനുള്ള അധികാരം വിനിയോഗിക്കാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് ട്രാൻസ്പോർട്ട് കമ്മീഷണർ നിർദേശം നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. അശ്രദ്ധമായി വാഹനമോടിച്ചെന്നാരോപിച്ച് ഒരു മാസത്തേക്ക് തന്റെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സസ്പെൻഡ് ചെയ്തതിനെതിരേ പാലക്കാട് മുതലമട സ്വദേശി സിജോ ജോസഫ് നൽകിയ ഹർജി തീർപ്പാക്കിയാണ് സിംഗിൾ ബെഞ്ച് ഇക്കാര്യം പറഞ്ഞത്.
റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി ചൂണ്ടിക്കാട്ടിയപോലെ അമിത വേഗം, മദ്യപിച്ചു വാഹനം ഓടിക്കൽ, സിഗ്നൽ ലൈറ്റ് ലംഘനം, ഹെൽമെറ്റ് - സീറ്റ് ബെൽറ്റ് ലംഘനം, വാഹനമോടിക്കുന്പോഴുള്ള മൊബൈൽ ഫോണിന്റെ ഉപയോഗം, അമിതഭാരം തുടങ്ങിയ കുറ്റങ്ങൾക്കെതിരേ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ അപകട നിരക്ക് ഇനിയും ഉയർന്നുകൊണ്ടേയിരിക്കും. ഇതിനാൽ ട്രാൻസ്പോർട്ട് കമ്മീഷണർ ഇക്കാര്യത്തിൽ കർശന നടപടിയെടുക്കണം - ഹൈക്കോടതി വ്യക്തമാക്കി.
ഹർജിക്കാരൻ ഓടിച്ച കാറിടിച്ച് കാൽനടയാത്രികയ്ക്ക് പരിക്കേറ്റ സംഭവത്തിലാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്. തന്റെ വിശദീകരണം കേൾക്കാതെയുള്ള നടപടി സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും ഗൗരവമുള്ള കുറ്റകൃത്യം നടന്നെന്ന് ബോധ്യമായാൽ അക്കാര്യം രേഖപ്പെടുത്തി ലൈസൻസ് റദ്ദാക്കണമെന്നാണ് സുപ്രീം കോടതി വിധിയെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജിക്കാരന്റെ ലൈസൻസ് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്ത നടപടി റദ്ദാക്കിയ ഹൈക്കോടതി ഇക്കാര്യത്തിൽ ഹർജിക്കാരന്റെ വിശദീകരണം കേട്ട് ഉചിതമായ തീരുമാനം എടുക്കാൻ നിർദേശിച്ചു. തുടർന്നാണ് ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ ഹൈക്കോടതി നിർദേശിച്ചത്.
എന്നാൽ അപകടത്തിന് കാരണമായെന്ന് ചൂണ്ടിക്കാട്ടി ലൈസൻസ് സസ്പെൻഡ് ചെയ്ത നടപടി കുറ്റം തെളിയും മുന്പ് ശിക്ഷ വിധിച്ചതിനു തുല്യമാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം കോടതി തള്ളി. കോടതി മുഖേന കുറ്റം തെളിഞ്ഞശേഷമേ ലൈസൻസ് റദ്ദാക്കാനാവൂ എന്ന ഹർജിക്കാരന്റെ വാദം നിലനിൽക്കില്ലെന്നും ഇത് അംഗീകരിച്ചാൽ വാഹനാപകടങ്ങളിൽ കോടതി വിധി വരും വരെ മോട്ടോർ വാഹന വകുപ്പ് കാത്തു നിൽക്കേണ്ടി വരുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ട്രാഫിക് നിയമലംഘനത്തിനെതിരേ കർശന നടപടി വേണം: ഹൈക്കോടതി
12:28 AM Oct 17, 2019 | Deepika.com