തിരുവനന്തപുരം: ജനജീവിതം തടസപ്പെടുത്തുന്ന തരത്തിലുള്ള തെരഞ്ഞെടുപ്പു പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്ന രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർഥികൾക്കും എതിരേ കർശന നടപടി സ്വീകരിച്ച ശേഷം റിപ്പോർട്ട് ചെയ്യാൻ സംസ്ഥാന പോലീസ് മേധാവിക്കും അഞ്ചു ജില്ലാ കളക്ടർമാർക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നിർദേശം നൽകി. ജനജീവിതം തടസപ്പെടുത്തിയും ജനങ്ങളെ ദ്രോഹിച്ചും ചില സ്ഥാനാർഥികൾ തെരഞ്ഞെടുപ്പു പ്രചാരണം നടത്തുന്നതായുള്ള നിരന്തരമായ പരാതികളെ തുടർന്നാണ് കർശന നടപടിയെടുക്കാൻ നിർദേശിച്ചു കഴിഞ്ഞ 12നു കത്തു നൽകിയത്.
പ്രകടനങ്ങൾ, പൊതുയോഗങ്ങൾ, ജാഥകൾ, റോഡ് ഷോ എന്നിവ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിച്ചാൽ ഇവർക്കെതിരേ നിയമപരമായ നടപടി സ്വീകരിക്കാനാണു ഡിജിപിയോടു നിർദേശിച്ചത്. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചു പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരേ നടപടി സ്വീകരിക്കാനാണ് ഉപതെരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കാസർഗോഡ് ജില്ലാ കളക്ടർമാരോടു നിർദേശിച്ചത്. ഇതോടൊപ്പം കലാശക്കൊട്ട് അവസാനിപ്പിക്കണമെന്ന നിർദേശവും തെരഞ്ഞെടുപ്പു കമ്മീഷൻ പരിഗണനയിലാണ്.
തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ടു ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ വാഹന പ്രചാരണ ജാഥകളോ ശബ്ദകോലാഹലമോ സൃഷ്ടിച്ചാൽ നടപടിയെടുത്ത് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവിക്കും ജില്ലാ കളക്ടർമാർക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ നേരത്തെയും നിർദേശം നൽകിയിരുന്നു. പ്രചാരണ ജാഥകൾ ഗതാഗത തടസം സൃഷ്ടിച്ചു പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്.
സ്കൂൾ കുട്ടികളും ജീവനക്കാരും അടക്കമുള്ളവർക്കു ബുദ്ധിമുട്ടുണ്ടാകുന്നതായി പരാതി ഉയർന്നിരുന്നു. അനുവദനീയമായതിലും കൂടുതൽ ശബ്ദത്തിൽ കാതടപ്പിക്കുന്ന രീതിയിലാണു പല വാഹനങ്ങളിലും പ്രചാരണം നടത്തുന്നതെന്ന പരാതിയും ലഭിച്ചിട്ടുണ്ട്.
ഉപതെരഞ്ഞെടുപ്പ് ; ജനജീവിതം തടസപ്പെടുത്തുന്ന പ്രചാരണങ്ങൾക്കെതിരേ നടപടി
12:19 AM Oct 17, 2019 | Deepika.com