ചെറുതോണി: അവിവാഹിതയായ പെൺകുട്ടിക്കു ജനിച്ച നവജാതശിശുവിനെ ബാഗിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. തോപ്രാംകുടി വാത്തിക്കുടിയിലാണ് സംഭവം. ചൊവ്വാഴ്ച വീട്ടിൽ പ്രസവിച്ച പെണ്‍കുട്ടി കുഞ്ഞിനെ പ്ലാസ്റ്റിക് കവറിനുള്ളിലാക്കി ബാഗിനുള്ളിൽ ഒളിപ്പിച്ചുവയ്ക്കുകയായിരുന്നു. കട്ടപ്പനയിലെ ഒരു കോളജിലെ ബിരുദ വിദ്യാർഥിനിയാണ് പെണ്‍കുട്ടി.
ഗർഭിണിയാണെന്ന വിവരം പെണ്‍കുട്ടി ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽനിന്നും മറച്ചുവച്ചിരുന്നു. ഷാൾ ഉപയോഗിച്ചു വയർ മുറുക്കികെട്ടിവച്ചാണ് ഗർഭിണിയാണെന്ന വിവരം മറ്റുള്ളവരിൽനിന്നു മറച്ചുവച്ചതെന്നും പറയുന്നു. ചൊവ്വാഴ്ച രാത്രി വീട്ടിലെ ബാത്ത്റൂമിൽ കുഞ്ഞിനു ജന്മം നൽകുകയായിരുന്നു. തുടർന്നു കുട്ടിയെ പ്ലാസ്റ്റിക് കവറിലാക്കി ബാഗിൽ ഒളിപ്പിച്ചുവച്ചു.
പിന്നീട് കുട്ടിയെ ഉപേക്ഷിക്കാനായി സഹായം ആവശ്യപ്പെട്ടു സുഹൃത്തിനെ ഫോണിൽ വിളിച്ചു. വിശ്വാസം വരാതിരുന്ന സുഹൃത്ത് കുഞ്ഞിന്റെ ഫോട്ടോ ആവശ്യപ്പെട്ടു. മൊബൈൽ ഫോണിൽ ചിത്രം പകർത്തി പെണ്‍കുട്ടി വാട്സ് ആപ്പിലൂടെ സുഹൃത്തിന് അയച്ചുകൊടുക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ സുഹൃത്ത് വിവരം മുരിക്കാശേരി പോലീസിൽ അറിയിക്കുകയായിരുന്നു.
ഇന്നലെ പുലർച്ചെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പോലീസ് പ്ലാസ്റ്റിക് കവറിനുള്ളിൽ കുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
കുട്ടി ജനിച്ചപ്പോൾ ജീവനില്ലായിരുന്നുവെന്നാണ് പെണ്‍കുട്ടി പോലീസിനോടു പറഞ്ഞത്. കുട്ടിയുടെ മൃതദേഹം പോലീസ് ഏറ്റെടുത്തു പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.
ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട പെണ്‍കുട്ടിയെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു. ശിശുവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ പെണ്‍കുട്ടിയുടെ പേരിൽ നടപടിയെടുക്കാനാവൂ എന്നു മുരിക്കാശേരി പോലീസ് അറിയിച്ചു.
നവജാതശിശുവിനെ ബാഗിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
12:19 AM Oct 17, 2019 | Deepika.com