കൊച്ചി: തീരപരിപാലന നിയമം ലംഘിച്ചതിനെത്തുടർന്നു പൊളിച്ചുമാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ട മരടിലെ ഫ്ളാറ്റിന്റെ നിര്‍മാതാവും ഉദ്യോഗസ്ഥരും അടക്കം മൂന്നുപേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഹോളി ഫെയ്ത്ത് ഫ്ളാറ്റ് നിര്‍മാണക്കമ്പനിയുടെ എംഡി സാനി ഫ്രാന്‍സിസ്, മുന്‍ മരട് പഞ്ചായത്ത് സെക്രട്ടറി ആലപ്പുഴ സ്വദേശി മുഹമ്മദ് അഷറഫ്, മുന്‍ ജൂണിയര്‍ സൂപ്രണ്ട് പി.ഇ. ജോസഫ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. മൂവരെയും ഇന്നു മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
മുഹമ്മദ് അഷ്റഫിനെയും ജോസഫിനെയും ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തിയശേഷം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സാനി ഫ്രാന്‍സിസിനെ ഓഫീസില്‍ എത്തിയാണ് കസ്റ്റഡിയിലെടുത്തത്. നാളെ ഹാജരാകണമെന്നു നേരത്തെ സാനി ഫ്രാന്‍സിസിനോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും അതിനു മുന്‍പുതന്നെ സാനിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നിവയടക്കമുള്ള കുറ്റങ്ങളാണ് ഫ്ളാറ്റ് നിര്‍മാതാവിനെതിരേ ചുമത്തുകയെന്നാണ് വിവരം.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്ക്കെതിരേ അഴിമതിനിരോധന നിയമപ്രകാരമുള്ള വകുപ്പുകളായിരിക്കും ചുമത്തുക. ഇവരെക്കൂടാതെ മരട് പഞ്ചായത്തിലെ മുന്‍ ക്ലാര്‍ക്ക് ജയറാമിനെ കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ഇയാളെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് അറിയുന്നു. മൂന്നു പ്രതികളെയും തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിച്ചു വൈദ്യപരിശോധനയ്ക്കു വിധേയമാക്കി.
കേസന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് തീരപരിപാലന നിയമ ലംഘനം കൂടാതെ കായല്‍ കൈയേറ്റം അടക്കമുള്ളവയും കണ്ടെത്തിയിരുന്നു. നിയമലംഘനം നടന്നിട്ടും അതിനെതിരേ നടപടി സ്വീകരിക്കാതെ ഉദ്യോഗസ്ഥര്‍ ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്ക് ഒത്താശ ചെയ്തതാ യും ക്രൈംബ്രാഞ്ച് കണ്ടെത്തി.
പൊളിക്കാൻ തീരുമാനിച്ച മാറ്റൊരു ഫ്ളാറ്റായ ആല്‍ഫയുടെ നിര്‍മാതാവിനോട് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നു കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഇദ്ദേഹം മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു. ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളെത്തേക്കു മാറ്റിയതിനാൽ തനിക്ക് സാവകാശം വേണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം ക്രൈംബ്രാഞ്ചിന് കത്ത് നല്‍കിയിട്ടുണ്ട്.
ഹോളി ഫെയ്ത്ത് എച്ച്ടുഒ, ഗോള്‍ഡന്‍ കായലോരം, ആല്‍ഫ, ജെയിന് ഹൗസിംഗ് എന്നീ ഫ്ളാറ്റുകള്‍ പൊളിച്ചുമാറ്റാനാണു സുപ്രീംകോടതി ഉത്തരവിട്ടത്. ഇതിൽ ഹോളി ഫെയ്ത്ത്്, ആല്‍ഫ എന്നിവിടങ്ങളിലെ ഏതാനും ഫ്ളാറ്റുടമകള്‍ നൽകിയ പരാതികളിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ മൂന്നു പേർ അറസ്റ്റിലായത്. കായലോരം ഒഴികെ മൂന്നു ഫ്ളാറ്റുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
ഫ്ളാറ്റ് നിര്‍മാതാവും ഉദ്യോഗസ്ഥരും ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ
12:57 AM Oct 16, 2019 | Deepika.com