കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതിജോളിക്കെതിരേ നിര്‍ണായ വിവരങ്ങള്‍ നല്കി ജോളിയുടെ മക്കള്‍. റോയ് തോമസ്-ജോളി ദമ്പതികളുടെ മക്കളായ റെമോയും റൊണാള്ഡുമാണ് മൊഴി നല്‍കിയത്. ജോളി പതിവായി രാത്രി വൈകി ഫോൺചെയ്യാറുണ്ടായിരുന്നുവെന്നും പലരും പലപ്പോഴായി വീട്ടിൽ സന്ദര്‍ശിക്കാറുണ്ടായിരുന്നുവെന്നും മക്കൾ അന്വേഷണസംഘത്തോട് പറഞ്ഞു.
ജോളിയെ കാണാനായി പതിവായി എത്താറുള്ളവരുടെ പേര് സഹിതമാണ് ഇവർ അന്വേഷണ സംഘം മുമ്പാകെ മൊഴി നല്‍കിയത്. കൂടാതെ എന്‍ഐടിയില്‍ പ്രഫസറാണെന്ന് പറഞ്ഞാണ് ജോളി വീട്ടില്നിന്നിറങ്ങിയിരുന്നതെന്നും ഇരുവരും പറഞ്ഞു. മക്കളുടെ മൊഴി കുറ്റപത്രത്തിലെ പ്രധാനപ്പെട്ട തെളിവായി രേഖപ്പെടുത്താനാണ് അന്വേഷണസംഘം ആലോചിക്കുന്നത്.
റോയിയുടെ സഹോദരൻ റോജോയ്ക്കും സഹോദരി റെഞ്ചിക്കുമൊപ്പമാണ് ഇവർ ഇന്നലെ വടകര എസ്പി ഓഫീസിലെത്തിയത്. ഇവരെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്. ഹരിദാസ് പയ്യോളിയിലെ ഓഫീസിലെത്തിച്ചാണ് മൊഴി രേഖപ്പെടുത്തിയത്.
കൂടത്തായി പൊന്നാമറ്റത്തെ ആറുമരണങ്ങളിലും ജോളിയുടെ പങ്കുണ്ടെന്ന് നേരത്തെതന്നെ സംശയിച്ചിരുന്നതായി റോജോയും മൊഴി നല്‍കിയിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് കട്ടപ്പനയിലെ ജ്യോല്‍സ്യനോട് ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ജോളി പാലായിലെ ഒരു സ്കൂളില്‍ അധ്യാപികയായി 2002ല്‍ ഒരുവര്‍ഷത്തോളം പ്രവര്‍ത്തിച്ചിരുന്നെന്ന വിവരത്തെക്കുറിച്ച് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് സംഘം പാലായിലെത്തി തെളിവെടുത്തു. സ്കൂളിലും ജോളി താമസിച്ചിരുന്ന ബന്ധുവിന്റെ വീട്ടിലുമാണ് തെളിവെടുത്തത്. അങ്ങനെയൊരാൾ പഠിപ്പിച്ചിട്ടില്ല എന്നാണ് സ്കൂൾ അധികൃതരുടെ മൊഴി.
ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ മരണവുമായി ബന്ധപ്പെട്ട് ഐഎസ്ടി സെൽ എസ്പി ഡോ. ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം താമരശേരിയിലെ ദന്താശുപത്രിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. വ്യാജ ഒസ്യത്ത് തയാറാക്കിയതുമായി ബന്ധപ്പെട്ട് ഇന്നലെ നാല് റവന്യു ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി.
കൂടത്തായി വില്ലേജ് ഓഫീസിൽ വ്യാജ ഒസ്യത്തുണ്ടാക്കിയ കാലത്ത് ജോലി ചെയ്തവരുടെ മൊഴിയാണ് ഡെപ്യൂട്ടി കളക്ടർ സി. ബിജു രേഖപ്പെടുത്തിയത്. വ്യാജ ഒസ്യത്ത് ഉണ്ടാക്കുന്നതിൽ സഹായിച്ച തഹസില്‍ദാര്‍ ജയശ്രീയില്‍നിന്ന് കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മറ്റുള്ള റവന്യു ഉദ്യോഗസ്ഥരോടുകൂടി ഇന്നലെ ഹാജരാകാന്‍ ആവശ്യപ്പെട്ടത്.
കൂടത്തായികേസ് ; ജോളി പതിവായി രാത്രിയിൽ ഫോൺചെയ്തിരുന്നു
12:57 AM Oct 16, 2019 | Deepika.com