കോഴിക്കോട്: കൂടത്തായി കേസിലെ മുഖ്യപ്രതി ജോളിക്ക് സാത്താൻ പൂജ (ബ്ളാക്ക് മാസ്) യുമായി ബന്ധമുണ്ടെന്ന് സൂചന. കൂടത്തായി-പുലിക്കയം മേഖലയിൽനിന്ന് ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് ഇതേക്കുറിച്ച് ഊർജിത അന്വേഷണം ആരംഭിച്ചു.
കോഴിക്കോട് നഗരത്തിൽ സാത്താൻപൂജസംഘം ഏറെനാളുകളായി പ്രവർത്തിക്കുന്നുണ്ട്. ജോളിയുടെ നാടായ ഇടുക്കിയിലും സാത്താൻപൂജക്കാർക്കു വേരുകളുണ്ടെന്നു പോലീസിനു വിവരം ലഭിച്ചു.
എൻഐടി പ്രഫസറെന്ന വ്യാജേന ജോളി എല്ലാ ദിവസവും വീട്ടിൽനിന്ന് പുറത്തുപോയിരുന്നത് സാത്താൻപൂജയുമായി ബന്ധപ്പെട്ടാണെന്നാണ് പോലീസിന്റെ നിഗമനം. സാത്താൻപൂജാ സംഘത്തിലുള്ള ചിലരുമായി ജോളി ഇടപഴകിയതിന്റെ വിശദാശംങ്ങൾ പോലീസിന് ലഭിച്ചതായി അറിയുന്നു.
ഈ പൂജ ചെയ്താൽ സമ്പത്ത് വർധിക്കുമെന്നാണ് സാത്താൻപൂജക്കാരുടെ അന്ധവിശ്വാസം. സാത്താനെ പ്രസാദിപ്പിക്കാൻ ക്രിസ്തീയവിശ്വാസത്തിന്റെ കാതലായ വിശുദ്ധകുർബാനയെ അവഹേളിക്കുന്നതടക്കം നിരവധി ആഭിചാരകർമങ്ങൾ ഇവർ നടത്തുന്നതായി നേരത്തെ ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിരുന്നു. കുരുതി അഥവാ അറുംകൊല അവരുടെ ആഭിചാരകർമങ്ങളുടെ ഭാഗമാണ്. കൂടുതലായും പെൺകുട്ടികളെ കുരുതികൊടുക്കാറുണ്ടെന്ന് സാത്താൻപൂജയെ സംബന്ധിച്ച വെബ്സൈറ്റുകളിലുണ്ട്. ജോളി രണ്ടാം ഭർത്താവായ ഷാജുവിന്റെ ഒന്നര വയസുള്ള മകൾ ആൽഫൈനെ കൊലപ്പെടുത്തിയതും ഏതാനും പെൺകുട്ടികളെ കൊലപ്പെടുത്താൻ ശ്രമിച്ചതും ഇതിന്റെ ഭാഗമാണോയെന്നു സംശയമുണ്ട്.
കോഴിക്കോട്ട് പ്രവർത്തിക്കുന്ന ഒരു ക്ലബാണ് സാത്താൻപൂജക്കാരുടെ സങ്കേതമെന്നു സൂചനയുണ്ട്. മിക്ക ജില്ലകളിലും ഇതിന്റെ ശാഖകളുണ്ട്. അംഗങ്ങൾക്കുമാത്രമേ ക്ലബിലേക്ക് പ്രവേശനം നൽകു. പുറമെനിന്നുള്ള ആരേയും ആ ഭാഗത്തേക്ക് അടുപ്പിക്കാറില്ല. വെള്ളിയാഴ്ചകളിലാണ് സാത്താൻപൂജ നടക്കുക.
മുൻപ് ഇതേക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം ചില വസ്തുതകൾ കണ്ടെത്തിയിരുന്നു. സ്വന്തക്കാരെന്ന വ്യാജേന ദേവാലയങ്ങളിൽ കയറിക്കൂടി ഇക്കൂട്ടർ തിരുവോസ്തി തട്ടിയെടുക്കാറുണ്ടെന്നും ഇന്റലിജൻസ് നേരത്തെ കണ്ടെത്തിയിരുന്നു.
എൻഐടി ഭാഗം കേന്ദ്രീകരിച്ച് സാത്താൻപൂജാസംഘം പ്രവർത്തിക്കുന്നതായി പോലീസിന് ചില സൂചനകളുണ്ട്. ജോളി എൻഐടി കേന്ദ്രീകരിച്ചത് ഇതിനാണോ എന്ന് അന്വേഷിച്ചുവരികയാണെന്ന് അന്വേഷണസംഘത്തിലെ ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
സാത്താൻ പൂജയെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നു
12:57 AM Oct 16, 2019 | Deepika.com