കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പര കേസുമായി ബന്ധപ്പെട്ട് കട്ടപ്പനയിലെ ജ്യോത്സ്യൻ കൃഷ്ണകുമാറിനോട് ഇന്നു വടകരയിലെ എസ്പി ഓഫീസിൽ ഹാജരാകാൻ നോട്ടീസ് നൽകി. കട്ടപ്പനയിൽ തെളിവെടുപ്പ് നടത്തുന്ന ക്രൈംബ്രാഞ്ച് സംഘമാണ് നോട്ടീസ് നൽകിയത്. ഇയാൾ ജോളിയെ സഹായിച്ചിരുന്നതായി അന്വേഷണസംഘത്തിനു വിവരം ലഭിച്ചിരുന്നു. തിങ്കളാഴ്ച് ജ്യോത്സ്യന്റെ വീട്ടിലെത്തി ചോദ്യംചെയ്തിരുന്നു. ചില ദുരൂഹതകൾ നിലനിൽക്കുന്നതിനാലാണ് ഇയാളെ വടകരയിലേക്ക് വിളിപ്പിച്ചത്. ഇന്ന് ജോളിയുടെ സാന്നിധ്യത്തിൽ ഇയാളെ വിശദമായി ചോദ്യംചെയ്യും.
മരിച്ച റോയിയുടെ ശരീരത്തിൽ ഒരു തകിടുണ്ടായിരുന്നു. ഈ തകിട് വഴി വിഷം ശരീരത്തിനുള്ളിലെത്താന്‍ സാധ്യതയുണ്ടോയെന്ന് അന്വേഷണസംഘം നേരത്തെ സംശയിച്ചിരുന്നു. തകിട് നല്കിയ ജ്യോത്സ്യന്റെ വിലാസവും പൊതിയും റോയിയുടെ പാന്റ്സിന്റെ പോക്കറ്റിലുണ്ടായിരുന്നു.
റോയി മരിച്ചപ്പോൾ അദ്ദേഹത്തിന്റെ മുറിയില്‍നിന്നു നിരവധി തകിടുകളും ദുര്‍മന്ത്രവാദത്തിനുപയോഗിക്കുന്ന സാധനങ്ങളും കണ്ടെത്തിയിരുന്നു. ജോളി ജ്യോത്സ്യൻ മുഖേന ആഭിചാരകർമങ്ങൾ നടത്തിയിരുന്നതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്.
ജ്യോത്സ്യനെ ഇന്നു ചോദ്യംചെയ്യും
12:57 AM Oct 16, 2019 | Deepika.com