കോഴിക്കോട്: കൂടത്തായി കേസിലെ മുഖ്യപ്രതി ജോളിയുള്‍പ്പെടെയുള്ള മൂന്നുപേരുടേയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് വൈകുന്നേരം അഞ്ചിനു മുമ്പേ ഹാജരാക്കണമെന്ന ഉപാധിയോടെയാണ് താമരശേരി കോടതി ജോളിയേയും കൂട്ടുപ്രതികളായ പ്രജികുമാര്‍, എം.എസ്. മാത്യു എന്നിവരേയും കസ്റ്റഡിയിൽ വിട്ടുനൽകിയത്.
11 ദിവസത്തേക്കായിരുന്നു പ്രതികളെ പോലീസ് ആവശ്യപ്പെട്ടതെങ്കിലും കോടതി ഏഴ് ദിവസത്തേക്കാണ് അനുവദിച്ചത്. ജോളിക്ക് സയനൈഡ് നല്‍കിയതിന് അറസ്റ്റിലായ എം.എസ്. മാത്യുവിന്റേയും പ്രജികുമാറിന്റേയും ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു കസ്റ്റഡിയിൽവിട്ടത്. മൂവരേയും പൊന്നാമറ്റത്തും മറ്റിടങ്ങളിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കൂടാതെ ഏഴു ദിവസവും ചോദ്യംചെയ്തിരുന്നു.
പ്രതികൾ അന്വേഷണ സംഘം മുമ്പാകെ നൽകിയ പല മൊഴികളും വ്യാജമാണെന്നു തെളിയിച്ചുകൊണ്ട് ശാസ്ത്രീയമായ രീതിയിലായിരുന്നു വിവരങ്ങൾ ശേഖരിച്ചത്. റോയ് തോമസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ കസ്റ്റഡിയിലെടുത്തത്.
കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
12:57 AM Oct 16, 2019 | Deepika.com