കണ്ണൂര്: തെരഞ്ഞെടുപ്പു ചട്ടങ്ങൾ ലംഘിച്ച് ട്രഷറി വകുപ്പിൽ സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും നടപ്പാക്കിക്കൊണ്ട് ട്രഷറി ഡയറക്ടറുടെ ഉത്തരവ്. സംഭവം വിവാദമായതോടെ മണിക്കൂറുകൾക്കകം പിൻവലിച്ചു.
6/105/14/10/2019 പ്രകാരമുള്ള ഉത്തരവാണ് ട്രഷറി വകുപ്പിന്റെ ആഭ്യന്തര ഇന്റർനെറ്റ് മെയിൽ സംവിധാനമായ ട്രഷറി മെയിലിൽ പ്രസിദ്ധീകരിക്കുകയും പിൻവലിക്കുകയും ചെയ്തത്. നേരത്തെ 20 സീനിയർ അക്കൗണ്ടന്റുമാരെ സെലക്ഷൻ ഗ്രേഡ് അക്കൗണ്ടന്റുമാരാക്കി സ്ഥാനക്കയറ്റം നൽകിയിരുന്നു. ഇതേത്തുടർന്ന് ഒഴിവ് വന്നതുൾപ്പെടെയുള്ള സീനിയർ അക്കൗണ്ടന്റ് തസ്തികകളിലേക്ക് ജൂണിയർ അക്കൗണ്ടന്റുമാർക്ക് സ്ഥാനക്കയറ്റം നൽകിയും വിവിധ തസ്തികകളിലുള്ള 32 പേരെ സ്ഥലംമാറ്റിക്കൊണ്ടുമാണ് 14ന് വൈകുന്നേരം സൈറ്റിൽ ഉത്തരവ് പ്രസിദ്ധീകരിച്ചത്. വിവാദമാകുമെന്നായതോടെ രാത്രി സൈറ്റിൽനിന്ന് ഉത്തരവ് പിൻവലിച്ചു. ഇതോടെ ഉത്തരവ് സംബന്ധിച്ച് ജീവനക്കാർക്കിടയിൽ ആശയക്കുഴപ്പങ്ങളുണ്ടായി.
ഇതുസംബന്ധിച്ച് ട്രഷറി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനുമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമുള്ള സാഹചര്യത്തിൽ ഉത്തരവ് റദ്ദാക്കിയെന്നുള്ള വിശദീകരണമാണ് ലഭിച്ചത്. അതേസമയം ഉത്തരവ് സൈറ്റിൽനിന്നു പിൻവലിച്ചതല്ലാതെ റദ്ദാക്കിയതായുള്ള വിവരങ്ങൾ ഒന്നുംതന്നെ പ്രസിദ്ധീകരിച്ചിട്ടില്ല.
ഈ വർഷം രണ്ടാംതവണയാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുകൊണ്ട് ട്രഷറി വകുപ്പ് ഡയറക്ടർ ഉദ്യോഗക്കയറ്റം, സ്ഥലംമാറ്റം എന്നിവ സംബന്ധിച്ച ഉത്തരവിറക്കുന്നത്. ആദ്യത്തേത് മാർച്ചിലായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ ഉദ്യോഗക്കയറ്റം, സ്ഥലംമാറ്റം എന്നിവ സംബന്ധിച്ചുള്ള ഉത്തരവ് മാർച്ച് 11നു പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമെന്ന കടമ്പ ഒഴിവാക്കാൻ ചട്ടം പ്രാബല്യത്തിൽ വരുന്ന തീയതിക്കു മുമ്പുള്ള മാർച്ച് എട്ട് എന്ന തീയതി രേഖപ്പെടുത്തി. ഈ ഉത്തരവ് ട്രഷറി മേധാവികൾ ബന്ധപ്പെട്ട ജീവനക്കാർക്കു നൽകിയത് രണ്ടുദിവസം കഴിഞ്ഞ് മാർച്ച് 13നായിരുന്നു.
ഇതുപ്രകാരം നേരത്തെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പലരും സ്ഥലംമാറ്റപ്പെട്ടിരുന്നു. ഇതേത്തുടർന്ന് തെരഞ്ഞെടുപ്പു ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ പുതിയ പട്ടിക തയാറാക്കേണ്ടിവന്നു. കൂടാതെ സ്ഥലംമാറ്റപ്പെട്ട ചിലർ നേരത്തേയുള്ള പട്ടികപ്രകാരം അതത് സ്ഥലത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്യേണ്ടി വന്നു. ഇക്കാര്യങ്ങൾ സംബന്ധിച്ച് തെരഞ്ഞെടുപ്പു കമ്മീഷൻ അന്വേഷണം നടത്തുന്നതിനിടെയാണ് വീണ്ടും വിവാദ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
നിശാന്ത് ഘോഷ്
തെരഞ്ഞെടുപ്പുചട്ടം ലഘിച്ച് സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും; വിവാദമായപ്പോൾ റദ്ദാക്കി
12:57 AM Oct 16, 2019 | Deepika.com