കോന്നി: എംജി സർവകലാശാലയിൽ പരീക്ഷയിൽ തോറ്റ വിദ്യാർഥിയെ അധികം മാർക്ക് നൽകി ജയിപ്പിച്ചെന്ന ആരോപണത്തിൽ മന്ത്രി കെ.ടി. ജലീലിന്റെ പങ്ക് വ്യക്തമാണെന്ന് പ്രതിപക്ഷേ നേതാവ് രമേശ് ചെന്നിത്തല. കെ.ടി. ജലീൽ അറിഞ്ഞാണ് മാർക്ക് ദാനം നടത്തിയത്. ഏത് നു യമത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ ഇടപെടലെന്നു വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ജുഡീഷൽ അന്വേഷണം വേണമെന്ന ആവശ്യത്തിൽ മാറ്റമില്ല. ഇതിനു മുന്പും മന്ത്രി മാർക്ക്ദാനം നടത്തിയിട്ടുണ്ട്. മനുഷ്യത്വപരമായ സമീപനത്തിന്റെ ഭാഗമായിട്ടാണ് അങ്ങനെ ചെയ്തതെന്നാണ് മന്ത്രി അന്നു പറഞ്ഞത്. മറ്റു സർവകലാശാലകളിലും ഇത്തരം മാർക്ക് തിരുത്തൽ നടത്താനാണ് നീക്കം.
സർവകലാശാലാ വിസിക്കും മന്ത്രിയുടെ പിഎയ്ക്കും തോറ്റ വിദ്യാർഥിക്ക് അദാലത്തിലൂടെ മാർക്ക് നൽകി ജയിപ്പിച്ചതിൽ പങ്കുണ്ട്. 140 വിദ്യാർഥികളുടെ മാർക്കിൽ തിരിമറി വരുത്തിയതിനു പിന്നാലെ 60 വിദ്യാർഥികളുടെ മാർക്കുകൂടി തിരുത്താനാണു നീക്കമെന്നും വരുംദിവസങ്ങളിൽ ഇതിന്റെ വിവരം പുറത്തുവരുമെന്നും രമേശ് പറഞ്ഞു. സിപിഎം ഉന്നതരുടെ ബന്ധുക്കളാണ് ഈ വിദ്യാർഥികളെന്നും അദ്ദേഹം ആരോപിച്ചു.
മാർക്ക് ദാനം: മന്ത്രിയുടെ പങ്ക് വ്യക്തമെന്നു രമേശ് ചെന്നിത്തല
12:30 AM Oct 16, 2019 | Deepika.com