കൊച്ചി: നടൻ മോഹന്‍ലാലിന്റെ കൈവശമുള്ള ആനക്കൊമ്പുകള്‍ക്ക് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്കിയ വനം വകുപ്പ് നടപടിയെക്കുറിച്ച് എഡിജിപി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന് അന്വേഷിക്കണമെന്ന പൊതുതാത്പര്യ ഹര്‍ജിയില്‍ സര്‍ക്കാരിനോടു വിശദീകരണ പത്രിക നല്കാന് ഹൈക്കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്.
മോഹന്‍ലാലിന്റെ വസതിയില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പു കണ്ടെത്തിയത്. രണ്ട് ജോഡി ആനക്കൊമ്പുകളും ആനക്കൊമ്പിലുള്ള 13 കലാശില്പങ്ങളും പരിശോധനയില്‍ കണ്ടെത്തിയെന്നു ഹര്‍ജിയില്‍ പറയുന്നു. വനം വകുപ്പ് പിന്നീട് മോഹന്‍ലാലിന് ഇവയുടെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്കി. ഇതേക്കുറിച്ച് അന്വേഷണം വേണമെന്നും മോഹന്‍ലാലിന്റെ കൈവശമുള്ള രണ്ടു ജോഡി ആനക്കൊമ്പുകളും ശില്പങ്ങളും പിടിച്ചെടുക്കാന്‍ നിര്‍ദേശിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
ഹര്‍ജി പരിഗണിച്ച കോടതി സര്‍ക്കാര്‍ ഈമാസം 24 നകം വിശദീകരണം നല്‍കണമെന്നു വ്യക്തമാക്കി. പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശി ജമേഷ് മാത്യുവാണ് കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ നടന് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള എതിര് കക്ഷികള്‍ക്ക് നോട്ടീസ് നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സമാന വിഷയത്തിലുള്ള മറ്റു ഹര്‍ജിക്കൊപ്പം കേസ് പരിഗണിക്കും.
ആനക്കൊമ്പ് കേസിൽ വിശദീകരണം തേടി
12:28 AM Oct 16, 2019 | Deepika.com