കണ്ണൂർ: ഭരണാധികാരികളിൽ ചിലർക്ക് ഒരു ഉദ്യോഗസ്ഥനോടുള്ള വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ സംസ്ഥാനത്തെ 61 സബ് ഇൻസ്പെക്ടർമാരുടെ പ്രമോഷൻ തടഞ്ഞതായി ആക്ഷേപം.
കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരിക്കെ 2012-ൽ നടപ്പാക്കിയ കെപി ആക്ട് 101 (6)നെതിരേ 2019 ഫെബ്രുവരിയിൽ ഓർഡിനൻസ് ഇറക്കിയാണ് ഇവരുടെ പ്രമോഷൻ തടഞ്ഞത്.
പ്രമോഷനുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലക്കാരനായ ഒരു ഇൻസ്പെക്ടർ നിയമപോരാട്ടത്തിനിറങ്ങിയതോടെയാണ് സർക്കാരിന് പ്രത്യേകിച്ച് ആഭ്യന്തരവകുപ്പിന് ഇദ്ദേഹം കണ്ണിലെ കരടായത്. ഈ ഇൻസ്പെക്ടറുടെ പ്രമോഷന് തടയിടുക എന്ന ലക്ഷ്യത്തോടെയാണത്രെ 2012-ലെ നിയമം മരവിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതെന്നാണ് ആരോപണം.
എന്നാൽ ഇതിന്റെ ദുരിതം പേറേണ്ടിവന്നതാകട്ടെ 13 വർഷത്തോളം സബ് ഇൻസ്പെക്ടറായി സേവനം തുടരുന്ന ഉദ്യോഗസ്ഥരാണ്. നാലും അഞ്ചും വർഷം കൂടുമ്പോൾ പോലീസ് ഉദ്യോഗസ്ഥ പ്രമോഷൻ നടക്കുമ്പോഴാണ് ഒരു ദശാബ്ദത്തിലേറെക്കാലമായി 61 പേർ ഇപ്പോഴും എസ്ഐമാരായി തുടരുന്നത്.
ജോലിക്കിടയിലുള്ള വീഴ്ചയുടെ പേരിൽ ചെറിയ ശിക്ഷ ലഭിച്ചവരുടെ ഇൻക്രിമെന്റോ മറ്റോ റദ്ദാക്കുക മാത്രമാണ് സാധാരണ ചെയ്യുന്നത്. ക്രിമിനൽ കുറ്റത്തിലടക്കം കാര്യമായ കേസുകളിലകപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ പ്രമോഷൻ മാത്രമാണ് തടയപ്പെട്ടിരുന്നത്. ഇതിനുവിരുദ്ധമായി ചെറിയ കുറ്റം ചെയ്ത 61 പേരുടെ പ്രമോഷനാണ് ഇപ്പോൾ അസ്ഥാനത്തായത്. ഇവരിൽ പലരും നാലോ അഞ്ചോ വർഷത്തിനുള്ളിൽ സർവീസിൽനിന്നു വിരമിക്കേണ്ടവരാണ്.
ഒരു സിഐയോടുള്ള വ്യക്തിവൈരാഗ്യം മാത്രമാണ് 2012 ലെ കെപി ആക്ട് 101 (6) മരവിപ്പിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചതെന്നാണ് സേനയിലുള്ളവർ ചൂണ്ടിക്കാട്ടുന്നത്. പ്രമോഷൻ തടയുന്നതിനെതിരേ 61 എസ്ഐമാർ കേരള അഡ്മിനിസ്ട്രേഷൻ ട്രൈബ്യൂണ (കേറ്റ്) ലിനെ സമീപിക്കുകയും പ്രമോഷൻ നൽകണമെന്ന് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തതാണ്.
എന്നാൽ ഉത്തരവിറങ്ങി അഞ്ചുമാസം പിന്നിട്ടെങ്കിലും അതു കണ്ടഭാവം നടിക്കാൻപോലും ഇതുവരെ സർക്കാർ തയാറായിട്ടില്ല. 2019 ഫെബ്രുവരിയിലാണ് 2012 ആക്ടിനെതിരേ സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നത്. 2018-ൽ ഒഴിവുവന്ന എസ്ഐ തസ്തികയിലേക്ക് 250 പേരെ നിയോഗിച്ചുവെങ്കിലും അതിലും ചെറിയ ശിക്ഷ ലഭിച്ചവരെ പരിഗണിക്കാൻ സർക്കാർ തയാറായില്ല. ഇക്കാര്യത്തിലും ഈ വിഭാഗത്തിന് കടുത്ത അമർഷമുണ്ട്.
ചെറിയ ശിക്ഷയിൽ ഉൾപ്പെട്ടവരിൽ അടുത്തകാലത്ത് വിരമിക്കാനുള്ള നാലുപേർ ബന്ധപ്പെട്ടവരെ സ്വാധീനിച്ച് പ്രമോഷൻ തരപ്പെടുത്തിയതായും ആരോപണമുണ്ട്. എന്നാൽ ഓർഡിനൻസ് ഇറക്കിയശേഷം ഇവർക്ക് എങ്ങനെ പ്രമോഷൻ നൽകിയെന്നതും സേനയ്ക്കുള്ളിൽ വലിയ ചർച്ചയായിട്ടുണ്ട്. ഇതിനിടെ സർക്കാരിനെതിരേ പ്രമോഷനുവേണ്ടി നിയമപോരാട്ടം നടത്തിയ സിഐ ഹൈക്കോടതിവഴി ഡിവൈഎസ്പിയായി പ്രമോഷൻ നേടിയെടുക്കുകയും ചെയ്തു.
നിയമപരിപാലനം കാത്തുസൂക്ഷിക്കേണ്ട സേനയായതിനാൽ പ്രതിഷേധിക്കാനും ഇവർക്ക് നിർവാഹമില്ലാത്ത അവസ്ഥയാണ്. ഉത്തരവ് നടപ്പാക്കാത്തതിനെതിരേ കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി ഇവർ വീണ്ടും കേറ്റിനെ സമീപിച്ചുവെങ്കിലും ഇവിടെയുള്ള ഭൂരിഭാഗം ഉദ്യോഗസ്ഥരും സർക്കാർ അനുകൂല നിലപാടുള്ളവരായതിനാൽ ഉത്തരവ് നടപ്പാക്കുന്നതിൽ യാതൊരു ശുഷ്കാന്തിയും കാണിക്കുന്നില്ലെന്നും ആരോപണമുണ്ട്.
കേരളത്തിൽ 61 എസ്ഐമാരുടെ പ്രമോഷൻ തടഞ്ഞ് സർക്കാർ
12:28 AM Oct 16, 2019 | Deepika.com