തിരുവനന്തപുരം: അഭയ കേസിൽ നുണപരിശോധന നടത്തിയ ബംഗളൂരു ഫോറൻസിക് വകുപ്പിലെ ഡോക്ടർമാരായ പ്രവീണ്‍, കൃഷ്ണവേണി എന്നിവരെ വിസ്തരിക്കാൻ കഴിയില്ലെന്ന് കാണിച്ചു പ്രതിഭാഗം സമർപ്പിച്ച അപേക്ഷയിൽ സിബിഐ പ്രത്യേക കോടതി വാദം പരിഗണിച്ചു.
നുണപരിശോധന നടത്തുന്നത് അന്വേഷണ ഉദ്യോഗസ്ഥന് അന്വേഷണത്തിൽ സഹായം ലഭിക്കുന്നതിനു മാത്രമാണ്. വിചാരണാസമയങ്ങളിൽ ഇതു തെളിവായി സ്വീകരിക്കണമെങ്കിൽ അതു കുറ്റപത്രത്തിൽ തെളിവായി രേഖപ്പെടുത്തിയിരിക്കണം. ഇതൊന്നും ഇല്ല എന്ന കാരണത്താൽ ഈ സാക്ഷികളെ വിസ്തരിക്കാൻ കഴിയില്ലെന്ന് പ്രതിഭാഗം വാദിച്ചു.
സിബിഐ യുടെ തർക്കം ഈ മാസം 18 ന് സമർപ്പിക്കാനും സിബിഐ കോടതി നിർദേശിച്ചു. രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയലിന്റെ വിടുതൽ ഹർജി അനുവദിച്ചു കൊണ്ട് സിബിഐ കോടതിയുടെ വിധി ന്യായത്തിൽ നുണപരിശോധനയുടെ അടിസ്ഥാനത്തിൽ മാത്രം ഒരു പ്രതിയെ കുറ്റവാളിയായി കരുതാൻ കഴിയില്ല എന്ന പറഞ്ഞിട്ടുണ്ടെന്നും പ്രതിഭാഗം വാദിച്ചു. കേസിന്റെ തുടർവിചാരണ വെള്ളിയാഴ്ച വീണ്ടും ആരംഭിക്കും.
അഭയ കേസ്: ഡോക്ടർമാരുടെ വിസ്താരത്തിനെതിരേ വാദം
11:59 PM Oct 15, 2019 | Deepika.com