കോഴിക്കോട്: കൂടത്തായി പൊന്നാമറ്റം കുടുംബത്തിലെ ആറു പേരുടെ അസ്വാഭാവിക മരണത്തിൽ സംശയം ഉയർത്തി ടോം തോമസിന്റെ പുത്രൻ അമേരിക്കയിലുള്ള റോജോ നൽകിയ പരാതി കോഴിക്കോട് റൂറൽ പോലീസ് ആദ്യം അവഗണിച്ചു. റോജോ അമേരിക്കയിൽനിന്നു കഴിഞ്ഞ തവണ നാട്ടിലെത്തിയപ്പോൾ ആറു മാസം മുൻപ് അന്നത്തെ റൂറൽ എസ്പി യു.അബ്ദുൾ കരീമിനാണ് ആദ്യം പരാതി നൽകിയത്.
പരാതിയിൽ കഴന്പുണ്ടെന്നുകണ്ട എസ്പി ഇതു ജാഗ്രതയോടെ അന്വേഷിക്കണം എന്ന കുറിപ്പോടെ അന്നത്തെ താമരശേരി ഡിവൈഎസ്പി കെ.വി. അബ്ദുൾ ഖാദറിനു കൈമാറി. സമാന്തര അന്വേഷണം നടത്താൻ റൂറൽ എസ്പിക്കു കീഴിലുള്ള ജില്ലാ ക്രൈംബ്രാഞ്ചിലെ ഇൻസ്പെക്ടർ ജീവൻ ജോർജിനും നിർദേശം നൽകി. പരാതിക്കു പിന്നിൽ റോജോയുടെയും സഹോദരിയുടെയും സ്വത്ത് മോഹമാണെന്നും കേസ് സിവിൽ കേസിന്റെ പരിധിയിലേ വരികയുള്ളുവെന്നും നടന്നത് സ്വാഭാവിക മരണമാണെന്നും ജോളി നിരപരാധിയാണെന്നുമായിരുന്നു താമരശേരി ഡിവൈഎസ്പിയുടെ കണ്ടെത്തൽ. ഇക്കാര്യം സൂചിപ്പിച്ച് അദ്ദേഹം വിശദമായ അന്വേഷണ റിപ്പോർട്ട് റൂറൽ എസ്പി ഓഫീസിലേക്ക് അയയ്ക്കുന്പോഴേക്കും യു. അബ്ദുൾ കരീമിനു സ്ഥലംമാറ്റമുണ്ടായി പകരം കെ.ജി. സൈമൺ എസ്പിയായി ചുമതലയേറ്റിരുന്നു.
ഇതിനിടെ, ജീവൻ ജോർജ് രണ്ടു മാസത്തിലധികം സമയമെടുത്തു കോഴിക്കോട്, ഇടുക്കി ജില്ലകളിലടക്കം ചുറ്റിസഞ്ചരിച്ചു നടത്തിയ അന്വേഷണത്തിൽ ആറു മരണവും കൊലപാതകം ആകാനുള്ള സാധ്യത കണ്ടെത്തി. ഇതിനു സഹായകരമായ നിരവധി തെളിവുകൾ അദ്ദേഹം ശേഖരിച്ചു വിശദമായ റിപ്പോർട്ട് റൂറൽ എസ്പി കെ.ജി സൈമണിനു കൈമാറി.
ജീവന്റെ റിപ്പോർട്ട് പഠിച്ച എസ്പി ഉടൻതന്നെ വിശ്വസ്തരായ ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തു സ്പെഷൽ ടീം രൂപീകരിച്ചു. സർവീസിൽ മികവുള്ള ഡിവൈഎസ്പി ആർ.ഹരിദാസനു ടീമിന്റെ ചുമതല നൽകി. മൃതദേഹങ്ങളിൽ ഫോറൻസിക് പരിശോധന നടത്താൻ അന്വേഷണ സംഘം ശ്രമിക്കുന്നതറിഞ്ഞ ജോളി ചില പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ സഹായത്തോടെ റൂറൽ എസ്പിയെയും ഡിവൈഎസ്പി ആർ.ഹരിദാസനെയും മാറ്റാൻ ശക്തമായ ശ്രമം നടത്തി. ഡിവൈഎസ്പിയെ സ്ഥലം മാറ്റി ഇതിനിടെ ഉത്തരവിറങ്ങി.
അപകടം മണത്ത റൂറൽ എസ്പി കെ.ജി. സൈമൺ കല്ലറ പൊളിച്ചതിന്റെ പിറ്റേന്നു ജോളിയെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. റൂറൽ എസ്പി തന്ത്രപരമായ ആ നീക്കം നടത്തിയില്ലായിരുന്നെങ്കിൽ അദ്ദേഹത്തിനു സ്ഥലംമാറ്റം ഉണ്ടാകുകയും കേസ് അട്ടിമറിക്കപ്പെടുകയും ചെയ്യുമായിരുന്നെന്ന് ഉന്നത പോലീസ് നേതൃത്വം വെളിപ്പെടുത്തി.
വെറും സ്വത്ത് തർക്കമെന്ന് മുൻ ഡിവൈഎസ്പിയുടെ റിപ്പോർട്ട്; റോജോയുടെ പരാതി ആദ്യം ഒതുക്കി
01:52 AM Oct 15, 2019 | Deepika.com